'എന്‍ആര്‍സിയെന്നാല്‍ പൗരത്വ നിരോധനം'; ബിജെപിക്കെതിരെ വീണ്ടും പ്രശാന്ത് കിഷോര്‍
പട്ന: ദേശീയ പൗരത്വ നിയമത്തില്‍ ബിജെപിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ജെഡിയു നേതാവും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. പൗരത്വ നിയമം നോട്ട് നിരോധനത്തിന് സമാനമാണെന്ന് പ്രശാന്ത് കിഷോര്‍ പരിഹസിച്ചു. ട്വീറ്റിലൂടെയായിരുന്നു പ്രശാന്തിന്‍റെ പ്രതികരണം.
'രാജ്യവ്യാപകമായി എൻആർസി നടപ്പാക്കുകയെന്നാല്‍ പൗരത്വം നിരോധിക്കുന്നതിന് തുല്യമാണ്. തെളിവ് നല്‍കുന്നത് വരെ നിങ്ങളുടെ പൗരത്വം അസാധുവാണ്. ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമാണ്. അനുഭവത്തിൽ നിന്ന് നമുക്ക് അത് അറിയാമല്ലോ. "കിഷോർ ഞായറാഴ്ച രാവിലെ ട്വീറ്റ് ചെയ്തു. എന്‍ഡിഎ സര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും മാരകമായ ചേരുവകളാണെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോര്‍ പറഞ്ഞത്.

അതിനിടെ പൗരത്വ നിയമത്തെ പിന്തുണച്ച ജെഡിയു നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്ന പ്രശാന്ത് കിഷോറുമായി ശനിയാഴ്ച മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തി. ദേശീയ പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ലെന്ന് പ്രശാന്തിന് നിതീഷ് കുമാര്‍ ഉറപ്പ് നല്‍കിയെന്നാണ് വിവരം. കൂടിക്കാഴ്ചയില്‍ താന്‍ എന്‍ആര്‍സിക്ക് അനുകൂലമല്ലെന്നും എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുമെന്നുമാണ് നിതീഷ് കുമാര്‍ വ്യക്തമാക്കിയത്. അതേസമയം എന്‍ആര്‍സിയേക്കാള്‍ കൂടുതല്‍ വിവേചനപരമാണ് പൗരത്വ ഭേദഗതി നിയമം എന്ന് പ്രശാന്ത് നിതീഷിനോട് പറഞ്ഞു. രാജിവെയ്ക്കാന്‍ പ്രശാന്ത് സന്നദ്ധത അറിയിച്ചെങ്കിലും നിതീഷ് കുമാര്‍ നിരസിച്ചെന്നാണ് റിപ്പോര്‍ട്ട്.
2015ല്‍ പൗരത്വ നിയമം ഭേദഗതി ചെയ്യാനുള്ള എന്‍ഡിഎ സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി രംഗത്തുവന്ന പാര്‍ട്ടിയായിരുന്നു നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജെഡിയു. എന്നാല്‍ ഇത്തവണ ബില്‍ പാര്‍ലമെന്‍റിലും രാജ്യസഭയിലും ജെഡിയു അനുകൂലിക്കുകയായിരുന്നു.












Click it and Unblock the Notifications