ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്: രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 90ലേക്ക് ഉയർന്നു
ദില്ലി: ഇന്ത്യയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 90 ആയി. ബ്രിട്ടനിൽ നിന്ന് മധ്യപ്രദേശിൽ തിരിച്ചെത്തിയവർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗികളുടെ എണ്ണം ഉയർന്നിട്ടുള്ളത്. കഴിഞ്ഞ മാസം ബ്രിട്ടനിൽ നിന്ന് ഇൻഡോറിൽ തിരിച്ചെത്തിയ 39 കാരനാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെ അധികൃതർ ഇയാളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതോടെയാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ മൂന്നുപേർക്കും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. റിപ്പോർട്ട് ചെയ്ത 11 കേസുകളിലും രോഗ ലക്ഷണങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു. ജനുവരി 6 വരെ73 പേർക്കാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചൊവ്വാഴ്ച വരെ മന്ത്രാലയം പുറത്തുവിട്ട 58 കേസുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനകം രോഗം സ്ഥിരീകരിച്ച 90 പേരും സിംഗിൾ റൂമുകളിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓരോ സംസ്ഥാന സർക്കാരുകൾക്കും ഇത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് പുറമേ ഡെൻമാർക്ക്, നെതർലാൻഡ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, ജർമ്മനി, കാനഡ, ജപ്പാൻ, ലെബനൻ, സിംഗപ്പൂർ തുടങ്ങി നിരവധി രാജ്യങ്ങളിൽ ഇതിനകം പുതിയ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രണ്ടാഴ്ചയ്ക്ക് ശേഷം ഇന്ത്യ- ബ്രിട്ടൻ വിമാനസർവീസ് പുനരാരംഭിച്ചതോടെ യാത്രക്കാർക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളും ദില്ലി സർക്കാർ പുറത്തിറക്കിയിരുന്നു. ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തുന്നവർ നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തിയിരിക്കണമെന്ന് നിർബന്ധമാണ്. പരിശോധനയിൽ നെഗറ്റീവ് ആകുന്നവർ ഏഴ് ദിവസത്തെ ക്വാറന്റൈനിൽ കഴിയണം.












Click it and Unblock the Notifications