ഒഡീഷയില്‍ പട്‌നായിക് യുഗം അവസാനിക്കുന്നു; താമര വിരിഞ്ഞു, ബിജെപി തേരോട്ടം, കോണ്‍ഗ്രസ് മൂന്നിലേക്ക്
പതിറ്റാണ്ടുപിന്നിട്ട ബിജു ജനതാദള്‍ (ബിജെഡി) ഭരണത്തിന്റെ അന്ത്യത്തിന് തുടക്കമായെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ശരിവയ്ക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.
ഭുവനേശ്വര്‍: ഒഡീഷയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. പതിറ്റാണ്ടുപിന്നിട്ട ബിജു ജനതാദള്‍ (ബിജെഡി) ഭരണത്തിന്റെ അന്ത്യത്തിന് തുടക്കമായെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ശരിവയ്ക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.
2012ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 8.5 ശതമാനം അധികം സീറ്റുമായാണ് ബിജെപിയുടെ വിജയം. മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ സ്വാധീന മേഖലകളിലെല്ലാം ബിജെപി ശക്തമായ സാന്നിധ്യം അറിയിച്ചു. ഇതോടെ കനത്ത തിരിച്ചടിയേറ്റത് കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്റെ മികച്ച ഭരണത്തിനുള്ള ജനപിന്തുണയുടെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിച്ച സംസ്ഥാനത്തെ വോട്ടര്‍മാര്‍ ഒഡീഷയിലും ബിജെപി അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2012ല്‍ ബിജെപിക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 36 സീറ്റാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ 306 സീറ്റ് നേടി. മൊത്തം 853 സീറ്റാണ് ഒഡീഷയില്‍. 270 സീറ്റാണ് അധികം ലഭിച്ചത്. എന്നാല്‍ ബിജെഡിക്ക് 651 സീറ്റ് ഉണ്ടായിരുന്നത് 460 ആയി കുറഞ്ഞു. 191 സീറ്റാണ് നഷ്ടമായത്. കോണ്‍ഗ്രസിന് 66 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2012ല്‍ 126 സീറ്റുണ്ടായിരുന്നു കോണ്‍ഗ്രസിന്.
അഞ്ച് ഘട്ടങ്ങളിലായി നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഈ മാസം 21നാണ് അവസാനിച്ചത്. 30 ജില്ലാ പഞ്ചായത്തില്‍ എട്ടെണ്ണം ബിജെപി നേടി. 2012ല്‍ ഒറ്റ ജില്ലാ പഞ്ചായത്തും ബിജെപിക്ക് ലഭിച്ചിരുന്നില്ല. ബിജെഡിക്ക് 16 ജില്ലാ പഞ്ചായത്ത് ലഭിച്ചു. കഴിഞ്ഞ തവണ 28 എണ്ണമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെത് രണ്ടില്‍ നിന്നായി ഒന്നായി കുറഞ്ഞു.
അതേസമയം, ബിജെഡിയുടെയും മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെയും അമിതമായ ആത്മവിശ്വാസമാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടാന്‍ കാരണമെന്ന് വിലയിരുത്തുന്നു. നവീന്‍ പട്‌നായിക് ബിജെഡിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. ബിജെപിയാവട്ടെ ഈ അവസരം മുതലെടുക്കുകയും ചെയ്തു. പ്രചാരണത്തിന് ഇറങ്ങിയില്ലെങ്കിലും വിജയിക്കുമെന്നാണ് നവീന്‍ പട്‌നായിക് കരുതിയത്.
എന്നാല്‍ ബിജെപിക്ക് ഛത്തീസ്ഗഡിലെയും ജാര്‍ഖണ്ഡിലെയും മുഖ്യമന്ത്രിമാരും മൂന്ന് കേന്ദ്രമന്ത്രിമാരും പ്രചാരണത്തിനെത്തി. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കി. അതാണ് തിരഞ്ഞെടെുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. നവീന്‍ പട്‌നായിക് ഇറങ്ങിയില്ലെങ്കിലും പാര്‍ട്ടിയുടെ ശക്തരായ നേതാക്കളെ ഗോദയിലിറക്കിയായിരുന്നു ബിജെഡി കളിച്ചത്. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ തൊട്ടുമുമ്പ് ഓരോ ജില്ലയുലം മുഖ്യമന്ത്രി ക്ഷേമപദ്ധതികള്‍ ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍ അതും ബിജെപിയുടെ മുന്നേറ്റത്തെ തടയാനായില്ലെന്ന് വേണം കരുതാന്‍.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സമാനമായ വിജയം കാഴ്ചവയ്ക്കാന്‍ ബിജെപിക്ക് സാധിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വാസം. ബിജെഡിയുടെ കഷ്ടകാലം തുടങ്ങിയതിന് തെളിവാണിതെന്നും അവര്‍ കരുതുന്നു. ഇനി സംസ്ഥാനത്തിന്റെ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്താര്‍ അബ്ബാസ് പറഞ്ഞു.