ദുരന്തഭൂമിയായി ഒഡീഷ; അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി
ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ അപകടത്തിൽ ഉന്നതലതല അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. നിലവിൽ രക്ഷാപ്രവർത്തനത്തിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. അപകട സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
'അതിദാരുണമായ അപകടമാണ് നടന്നത്. എൻഡിആർഎഫ്, എസ് ഡി ആർ എഫ്, സംസ്ഥാന സർക്കാർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്',മന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വിശദമായ ഉന്നതതല അന്വേഷണം നടത്തുന്നതോടൊപ്പം തന്നെ റെയിൽസുരക്ഷാ കമ്മീഷ്ണർ സ്വതന്ത്ര അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
സിഗ്നനലിലെ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
രാജ്യത്തെ നടുക്കിയ അപകടത്തിൽ ഇതുവരെ 233 മരണങ്ങളാണ് സ്ഥിരീകരിച്ചത്. പരിക്കേറ്റവരുടെ എണ്ണം 900 കടന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇനിയും കൂടുതൽ പേർ ബോഗികൾക്കുള്ളിൽ കുടുങ്ങി കിടക്കുകയാണെന്ന റിപ്പോർട്ടുകൾ ഉണ്ട്. സൈന്യവും വ്യോമസേനയും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുമെന്ന് അധികൃതർ അറിയിച്ചു.
പരിക്കേറ്റ 900ത്തോളം ആളുകളെ സമീപത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു. 'തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് കൊടുക്കുകയോ പോസ്റ്റുമാർട്ടം പൂർത്തിയാക്കി അതത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയോ ചെയ്യും. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ കാര്യത്തിൽ മറ്റ് നിയമാനുസൃത നടപടികൾ സ്വീകരിക്കും', അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു ട്രെയിൻ അപകടത്തിൽ പെട്ടത്. ബാലസോറിന് സമീപം മൂന്ന് ട്രെയിനുകളുകൾ കൂട്ടിയിടിക്കുകയായിരുന്നു. യശ്വന്ത്പുരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റിയ ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 100 കിമി വേഗതിയിലായിരുന്നു ഇരു ട്രെയിനുകളും. ഈ ട്രെയിനുകളിലേക്ക് അടുത്ത ട്രാക്കിലൂടെ എത്തിയ ഗുഡ്സ് ട്രെയിനും ഇടിക്കുകയായിരുന്നു.
അതേസമയം അപകടത്തിൽ പെട്ട ട്രെയിനുകളിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ പുറത്ത് വന്നിട്ടിട്ടില്ല. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപെട്ടവരിൽ ഏറെയും എന്നാണ് റിപ്പോർട്ട്. ദുരന്തത്തിന്റെ വ്യാപ്തി ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം അപകടത്തിൻറെ പശ്ചാത്തലത്തിൽ 30 ഓളം ട്രെയിനുകൾ ഇന്ന് റദ്ദാക്കിയിട്ടുണ്ട്. കൂടുതൽ ട്രെയിനുകൾ വഴിതിരിച്ച് വിട്ടതായും അധികൃതർ അറിയിച്ചു.












Click it and Unblock the Notifications