'പൊലിഞ്ഞത് നൂറുകണക്കിന് ജീവനുകള്‍'; രാജ്യത്തെ ഞെട്ടിച്ച ട്രെയിന്‍ അപകടങ്ങള്‍
രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടത്തിനാണ് ഒഡീഷ സാക്ഷ്യം വഹിച്ചിരിക്കുന്നത്. രണ്ട് പാസഞ്ചര്‍ ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനുമാണ് അപകടത്തില്‍ല്‍പ്പെട്ടത്. പാളം തെറ്റിയ ട്രെയിന് മേല്‍ മറ്റൊരു ട്രെയിന്‍ പാഞ്ഞടുക്കുകയായിരുന്നു. 200ലധികം പേര്‍ മരണപ്പെട്ടെന്നും 900ത്തോളം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് വിവരം.
കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ പാളം തെറ്റിയ ബോഗിക്ക് മേലേക്കാണ് യശ്വന്ത്പൂര്‍ ഹൗറ എക്‌സ്പ്രസ് പാഞ്ഞടുത്തത്. ഇതാണ് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങൾക്കിടെ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ് ഒഡീഷയില്‍ സംഭവിച്ചിരിക്കുന്നത്. ഇന്ത്യയെ നടുക്കിയ പ്രധാനപ്പെട്ട ട്രെയിന്‍ അപകടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

2011 ജൂലൈ ഏഴിനായിരുന്നു ഉത്തര്‍പ്രദേശിനെ ഞെട്ടിച്ച ട്രെയിന്‍ അപകടം നടന്നത്. ഇറ്റാഹ് ജില്ലയ്ക്ക് സമീപം ഛപ്ര-മഥുര എക്‌സ്പ്രസ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. 69 പേരാണ് അന്നത്തെ അപകടത്തില്‍ മരണപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആളില്ലാത്ത ലെവല്‍ ക്രോസില്‍ രാത്രി 1.55 ഓടെയാണ് അപകടം നടന്നത്. ചീറിപ്പാഞ്ഞെത്തിയ ട്രെയിന്‍ ലെവല്‍ ക്രോസിലെ ബസിനെ അര കിലോമീറ്ററോളം വലിച്ചു നീക്കി.
ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റെയില്‍ അപകടങ്ങള്‍ നടന്ന വര്‍ഷമാണ് 2012. കൂട്ടിയിടിയും പാളം തെറ്റലും ഉള്‍പ്പെടെ 14 ട്രെയിന്‍ അപകടങ്ങളാണ് 2012ല്‍ സംഭവിച്ചത്. 2012 ജൂലായ് 30ന് ഡല്‍ഹി -ചെന്നൈ തമിഴ്‌നാട് എക്‌സ്പ്രസിന് തീപിടിച്ച് 30 പേരാണ് കൊല്ലപ്പെട്ടത്. നെല്ലൂരില്‍ വച്ചായിരുന്നു അപകടം.
2014 മെയ് 26 ന് ഗൊരഖ്പൂരിലേക്ക് പോവുകയായിരുന്ന ഗോരഖ്ധാം എക്‌സ്പ്രസ്, ഖലീലാബാദ് സ്റ്റേഷന് സമീപം നിര്‍ത്തിയ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടം രാജ്യത്തെ ഞെട്ടിച്ചിരുന്നു. അന്നത്തെ അപകടത്തില്‍ 25 പേര്‍ മരിക്കുകയും 50-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
2015 മാര്‍ച്ച് 20 ന് ഡെറാഡൂണില്‍ നിന്ന് വാരാണസിയിലേക്ക് പോവുകയായിരുന്ന ജനതാ എക്സ്പ്രസില്‍ വൻ അപകടമാണ് സംഭവിച്ചത്. ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റി. റായ്ബറേലിയിലെ ബച്രാവാന്‍ റെയില്‍വേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം. അന്ന് 30 പേര്‍ മരിക്കുകയും 150 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2016 നവംബര്‍ 20ന് ഇന്‍ഡോര്‍-പാറ്റ്‌ന എക്സ്പ്രസ് കാണ്‍പൂരിലെ പുഖ്രായന് സമീപം പാളം തെറ്റി, ആ അപകടത്തില്‍ 150 യാത്രക്കാര്‍ കൊല്ലപ്പെട്ടു. 150 ഓളം പേര്‍ക്ക് പരിക്കേറ്റു. 2017 ആഗസ്റ്റ് 19 ന് ഹരിദ്വാറിനെയും പുരിയെയും ബന്ധിപ്പിക്കുന്ന കലിംഗ -ഉത്കല്‍ എക്സ്പ്രസ് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ഖതൗലിക്ക് സമീപം അപകടത്തില്‍പ്പെട്ടു. 14 ബോഗികളാണ് അപകടത്തില്‍ പാളം തെറ്റിയത്. 21 യാത്രക്കാരാണ് അന്നത്തെ അപകടത്തില്‍ കൊല്ലപ്പെട്ടത്. 97 പേര്‍ക്ക് പരിക്കേറ്റു.
2017 ആഗസ്റ്റ് 23 ന് ഉത്തര്‍പ്രദേശിലെ ഔറയ്യയ്ക്ക് സമീപം ഡല്‍ഹിയിലേക്ക് പുറപ്പെട്ട കൈഫിയത്ത് എക്സ്പ്രസിന്റെ ഒമ്പത് ട്രെയിന്‍ കോച്ചുകള്‍ പാളം തെറ്റി. ഈ അപകടത്തില്‍ 70തോളം പേര്‍ക്ക് പരിക്കേറ്റു. 2022 ജനുവരി 13 ന് ബംഗാളിലെ അലിപുര്‍ദുവാറില്‍ ബിക്കാനീര്‍-ഗുവാഹത്തി എക്സ്പ്രസ് അപകടത്തില്‍പ്പെട്ടു. 12 കോച്ചുകള്‍ അന്നത്തെ അപകടത്തില്‍ പാളം തെറ്റി. 9 പേര്‍ മരിക്കുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications