200 കടന്ന് ഒമൈക്രോൺ; രാത്രികാല കർഫ്യൂ വന്നേക്കും,നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് കേന്ദ്രം
ദില്ലി; രാജ്യത്ത് ഒമൈക്രോൺ കേസുകൾ 200 കടന്നതോടെ ഫെബ്രുവരിയോടെ കൊവിഡ് മുന്നാം തരംഗം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പാണ് വിദഗ്ദർ നൽകുന്നത്. ഈ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്ന കാര്യം പരിഗണിക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുകയാണ് കേന്ദ്രസർക്കാർ. രാത്രി കർഫ്യൂ, വലിയ ജനക്കൂട്ടം ഒഴിവാക്കാനുള്ള കർശന നടപടികൾ എന്നിവ കൈക്കൊള്ളണമെന്ന നിർദ്ദേശമാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
മിനി കൂപ്പറിൽ പറന്ന് ദിലീപും കാവ്യയും മഹാലക്ഷ്മിയും... മീനാക്ഷി എവിടെ?

ഒരാഴ്ചയ്ക്കുള്ളിൽ 10 ശതമാനത്തിലധികം പരിശോധനകൾ പോസിറ്റീവായാലോ ആശുപത്രി കിടക്കകൾ 40 ശതമാനം കവിഞ്ഞാലോ രാത്രി കർഫ്യൂ ഏർപ്പെടുത്തണമെന്നാണ് നിർദ്ദേശം.നിലവിലെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഒമൈക്രോൺ വകഭേദം ഡെൽറ്റയേക്കാൾ മൂന്ന് മടങ്ങ് കൂടുതൽ വ്യാപന ശേഷിയുളളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഡെൽറ്റ വകഭേദം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലപണ്ട്. ഈ സാഹചര്യത്തിൽ ദീർഘവീക്ഷണത്തോടെയുള്ള തിരുമാനങ്ങൾ അനിവാര്യമാണ്. ജില്ലാ തലത്തിലും പ്രാദേശിക തലത്തിൽ കർശന നടപടികളും നിയന്ത്രണങ്ങളും സ്വീകരിക്കണം, സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറയുന്നു.

സംസ്ഥാനങ്ങൾ കോവിഡ്-19 ബാധിച്ച ജനസംഖ്യയുടെ ജില്ലാതല ഡാറ്റ, ഭൂമിശാസ്ത്രപരമായ വ്യാപനം, ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ, അതിന്റെ വിനിയോഗം എന്നിവ പരിശോധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. കണക്കിലെടുക്കേണ്ട രണ്ട് പരിധികൾ 10 ശതമാനം പോസിറ്റിവിറ്റിയും 40 ശതമാനം ആശുപത്രി കിടക്കകൾ നിറഞ്ഞോ എന്നതുമാണ്.

രാത്രി കാല കർഫ്യൂ,വലിയ ഒത്തുചേരലുകൾക്ക് കർശന നിയന്ത്രണം, വിവാഹങ്ങളിലും ശവസംസ്കാര ചടങ്ങുകളിലും ആളുകളുടെ എണ്ണം കുറയ്ക്കുക, ഓഫീസുകൾ, പൊതുഗതാഗതം, വ്യവസായങ്ങൾ എന്നിവിടങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക എന്നിവയാണ് കേന്ദ്രനിർദ്ദേശം. കൊവിഡ് പോസിറ്റീവ് കേസുകളുടെ എല്ലാ പുതിയ ക്ലസ്റ്ററുകളുടെയും കാര്യത്തിൽ, കണ്ടെയ്‌ൻമെന്റ് സോണുകൾ കണ്ടെത്തണം.കൂടാതെ എല്ലാ ക്ലസ്റ്റർ സാമ്പിളുകളും ജീനോം സീക്വൻസിംഗിനായി INSACOG ലാബുകളിലേക്ക് കാലതാമസമില്ലാതെ അയയ്ക്കണം," ഭൂഷന്റെ കത്തിൽ പറയുന്നു.

ഹോം ഐസൊലേഷനിൽ കഴിയുന്ന വ്യക്തികൾക്കുള്ള കിറ്റുകൾ, കോൾ സെന്ററുകളിലൂടെയുള്ള അവരുടെ നിരന്തര നിരീക്ഷണം, അതുപോലെ തന്നെ ഗൃഹസന്ദർശനം തുടങ്ങിയവ വരും ദിവസങ്ങളിൽ ഏറെ നിർണായകമാണെന്നും കേന്ദ്രസർക്കാർ കത്തിൽ പറയുന്നു. 100 ശതമാനം വാക്സിൻ കവറേജ് ഉറപ്പാക്കണം. ഒന്നും രണ്ടും ഡോസ് കവറേജ് ദേശീയ ശരാശരിയേക്കാൾ കുറവുള്ള ജില്ലകൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. വീടുതോറുമുള്ള വാക്സിനേഷൻ കാമ്പയിൻ ശക്തമാക്കേണ്ടതുണ്ടെന്നും കത്തിൽ നിർദ്ദേശിക്കുന്നു.
രാജ്യത്തെ ഒമൈക്രോൺ കണക്കുകൾ- ദില്ലി -57, മഹാരാഷ്ട്ര-54, തെലങ്കാന-24, കർണാടക-19, രാജസ്ഥാൻ-18, കേരളം-15, ഗുജറാത്ത്-14, ജമ്മു കാശ്മീർ-3, ഒഡീഷ-2, ആന്ധ്പ്രദേശ്-1, ചണ്ഡീഗഡ്,ലഡാക്, തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ 1 വീതം കേസുകൾ.

അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ 6317 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 6,906 പേർ സുഖം പ്രാരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 3,42,01,966 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.40 ശതമാനമാണ്. നിലവിൽ 78,190 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.22 ശതമാനമാണ്. തിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.58 ശതമാനമാണ്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.51 ശതമാനവും. അതേസമയം വാക്സിൻ വിതരണവും രാജ്യത്ത് പുരോഗമിക്കുകയാണ്.രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 138.96 കോടി കവിഞ്ഞതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇന്നലെ മാത്രം 57,05,039 ഡോസുകളാണ് വിതരണം ചെയ്തത്.