ശശികലയുടെ സഹോദരന്റെ കോളേജ് ഹോസ്റ്റലില്‍ റെയ്ഡ്, വജ്രങ്ങളും വാച്ചുകളും കണ്ടെത്തി
ശശികലയുടെ സഹോദരൻ വി ദിവാകരന്റെ ഉടമസ്ഥതയിലുളള കോളേജ് ഹോസ്റ്റലിൽ നിന്നും വജ്രങ്ങളും സ്വിസ് വാച്ചുകളും വിലപിടിപ്പുള്ള മറ്റു സാധാനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന അണ്ണാഡിഎംകെ നേതാവ് ശശികലയുടെ ബന്ധുക്കളുടെ വസതിയിലും സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന . ശശികലയുടെ സഹോദരൻ വി ദിവാകരന്റെ ഉടമസ്ഥതയിലുളള കോളേജ് ഹോസ്റ്റലിൽ നിന്നും വജ്രങ്ങളും സ്വിസ് വാച്ചുകളും വിലപിടിപ്പുള്ള മറ്റു സാധാനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തിയത്. ആദായ നികുതി വകുപ്പിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തിരിക്കുന്നത്.

ശശികലയുടെ സഹോദരന്റെ ഉമസ്ഥതയിലുള്ള മന്നാർഗുഡിയിലെ സുന്ദരകോട്ടയിൽ പ്രവർത്തിക്കുന്ന വനിത കോളേജിലെ അടച്ചിട്ടിരുന്ന മുറിയിൽ നിന്നാണ് വസ്തുക്കൾ കണ്ടെടുത്തത്. വസ്തുക്കൾ ഒളിപ്പിച്ച നിലയിലായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒപ്പറേഷൻ ക്ലീൻ മണിയെന്നാണ് റെയ്ഡിന് പേര് നൽകിയിരിക്കുന്നത്. പരിശോധനയുടെ ഭാഗമായി കോളേജിൽ പ്രവേശിക്കാൻ തുടങ്ങിയ ഉദ്യോഗസ്ഥരെ കുറച്ചു പേർ ചേർന്ന് തടഞ്ഞിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് ഒഴിവാക്കിയതിനു ശേഷമാണ് പരിശോധന ആരംഭിച്ചത്. ഇതിനോടകം തന്നെ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണക്കില്ലത്ത ആറുകോടിയോളം രൂപയും 8.5 കിലോ സ്വര്‍ണവും 1200 കോടി മൂല്യം വരുന്ന നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ 6.30 ഓടുകൂടിയാണ് റെയ്ഡ് ആരംഭിച്ചത്. അണ്ണാഡിഎംകെ പാർട്ടിയുടെ ഉടമന്ഥതയിലുള്ള ചാനലായ ജയ ടിവിയിലും എംജിആറിന്റെ ദിനപത്രമായ നമധുവിന്റെ ഓഫീസിലും റെയ്ഡ് നടന്നിരുന്നു. വെള്ളിയാഴ്ച 187 ൽ പരം സ്ഥലങ്ങളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയ്. ശശികലയുടെ ഭർത്താവ് നടരാജൻറെ തഞ്ചാവൂരിലുളള വീട്ടിലും ശശികലയുടെ ബന്ധു വീടുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നോട്ടു നിരോധനത്തിനു ശേഷം കടലാസു കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെതിരെ അണ്ണാഡിഎംകെ നേതാവ് ടിടിവി ദിനകരൻ രംഗത്തെത്തിരുന്നു. വ്യാജ കേസുകൾ ചമച്ച് കേന്ദ്രം തങ്ങളെ ഇല്ലാതാക്കുവാൻ നോക്കുകയാണെന്നു തങ്ങളെ വേരോടെ നശിപ്പിക്കാൻ കഴിയില്ലെന്നും അങ്ങനെ വിചാരിച്ചിരിക്കുന്നത് വെറും തെറ്റിധാരണ മാത്രമാണെന്നും ദിനകരൻ പറഞ്ഞു. ഇവിടെ എന്താണ് സംഭവിക്കുന്നതെന്നു ജനങ്ങൾ കാണുന്നുണ്ട് സത്യം അവർക്ക് മനസിലാകും. ഇത്തരത്തിലുള്ള റെയ്ഡ് നടത്തി തങ്ങളെ ഇല്ലാതാക്കാൻ കഴിയുമെന്നത് സർക്കാരിന്റെ സ്വപ്നം മാത്രമാണെന്നും ടിടിവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications