ബിജെപിയിൽ സിന്ധ്യയ്ക്ക് തിരിച്ചടി;കൂറുമാറിയെത്തിയ മുഴുവൻ പേരേയും മത്സരിപ്പിക്കില്ല,കാലുമാറി നേതൃത്വം
ഭോപ്പാൽ; മധ്യപ്രദേശിലെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കനത്ത പ്രഹരമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടേയും വിമതരുടേയും രാജി. 22 പേരായിരുന്നു സിന്ധ്യയ്ക്കൊപ്പം രാജിവെച്ചത്. എംഎൽഎമാരുടെ കൂടുമാറ്റത്തോടെ അധികാരത്തിൽ നിന്ന് കോൺഗ്രസ് സർക്കാർ താഴെ വീണു. കോൺഗ്രസിനുള്ളിലെ അധികാര വടംവലിയായിരുന്നു സിന്ധ്യയുടെ രാജിക്ക് വഴിവെച്ചത്.
ബിജെപിയിൽ ഉയർന്ന പദവികളും കേന്ദ്രമന്ത്രി സ്ഥാനവും ലക്ഷ്യം വെച്ചായിരുന്നു സിന്ധ്യയുടെ ചുവടുമാറ്റം. എന്നാൽ കൂടുമാറ്റ നാടകങ്ങൾക്കൊടുവിൽ മധ്യപ്രദേശിൽ ബിജെപി അധികാരത്തിലേറിയെങ്കിലും സിന്ധ്യയുടെ കണക്ക് കൂട്ടൽ പലതും തെറ്റിയിരിക്കുകയാണ്.
അധികാര വടംവലി
2018 ൽ മന്ത്രി പദം സ്വപ്നം കണ്ട് കൊണ്ടായിരുന്നു നിയമസഭ തിരഞ്ഞെടുപ്പിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രവർത്തനങ്ങൾ. എന്നാൽ കോൺഗ്രസ് അധികാരത്തിലേറിയെങ്കിലും സിന്ധ്യയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചില്ല. ഇതോടെ പാർട്ടി അധ്യക്ഷ സ്ഥാനത്തിനായി സിന്ധ്യ ചരടുവലിച്ചെങ്കിലും കമൽനാഥ്-ദിഗ്വിജയ് സിംഗ് കൂട്ടുകെട്ട് സിന്ധ്യയുടെ ആ മോഹത്തിനും തടയിട്ടു.
കേന്ദ്രമന്ത്രി സ്ഥാനം
രാജ്യസഭ സീറ്റെന്ന ആവശ്യം ഉയർത്തിയപ്പോഴും സിന്ധ്യയുടെ ആവശ്യം പാർട്ടി പരിഗണിച്ചില്ല. ഇതിന് പിന്നാലെയായിരുന്നു 22 എംഎൽഎമാരേയും കൂട്ടി ബിജെപിയിലേക്ക് സിന്ധ്യ കളം മാറിയത്. എംഎൽഎമാർക്ക് മന്ത്രിസ്ഥാനവും സിന്ധ്യയ്ക്ക് രാജ്യസഭ സീറ്റും കേന്ദ്രമന്ത്രി പദവുമായിരുന്നു ബിജെപിയുടെ വാഗ്ദാനം.
തുലാസിലാവും
സിന്ധ്യയുടേയും കൂട്ടരുടേയും പിന്തുണയോടെ മധ്യപ്രദേശിൽ ബിജെപി അധികാരത്തിലേറിയെങ്കിലും 2 മാസങ്ങൾക്കിപ്പുറവും സിന്ധ്യയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും ബിജെപി നടപ്പാക്കിയിട്ടില്ല. അതേസമയം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സിന്ധ്യയ്ക്ക് സാധിച്ചില്ലേങ്കിൽ ബിജെപിയിൽ സിന്ധ്യയുടെ സ്ഥാനം തുലാസിലാവുമെന്ന മുന്നറിയിപ്പാണ് ബിജെപി നേതാക്കൾ നൽകുന്നത്.
തിരഞ്ഞെടുപ്പ് നടത്തണം
അന്തരിച്ച ഒരു എംഎൽഎയുടേതും കൂറുമാറിയ 22 എംഎൽഎമാരുടേതും ഉൾപ്പെടെ 24 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. സാധാരണഗതിയിൽ സീറ്റുകളിൽ ഒഴിവ് വന്നാൽ ആറ് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നാണ് ചട്ടം. മാർച്ച് 10 നായിരുന്നു എംഎൽഎമാരുടെ രാജി. അതായത് സപ്തംബർ 10 നുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടത്തിയിരിക്കണം.
ബിജെപി ജയിക്കണമെന്നല്ല
അതുകൊണ്ട് തന്നെ ലോക്ക് ഡൗണിന് തൊട്ട് പിന്നാലെ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമോയെന്നതല്ല പ്രധാന വിഷയം, മറിച്ച് സിന്ധ്യയുടെ സ്വാധീന മേഖലയായ ഗ്വാളിയാർ-ചമ്പൽ പ്രദേശത്ത് കൂടുതൽ സീറ്റുകൾ വിജയിക്കാൻ സിന്ധ്യയ്ക്ക് സാധിക്കുമോയെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യമെന്ന് ബിജെപി നേതാക്കൾ പറയുന്നു.
മുഴുവൻ പേർക്കും സീറ്റില്ല
തിരഞ്ഞെടുപ്പ് നടക്കുന്ന 16 മണ്ഡലങ്ങൾ ഗ്വാളിയാർ-ചമ്പൽ മേഖലയിലാണ്. ഇതെല്ലാം കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റുകൾ കൂടിയാണ്. ഇവിടെ സിന്ധ്യയ്ക്കൊപ്പം കൂറുമാറിയെത്തിവരെ തന്നെ ബിജെപി സ്ഥാനാർത്ഥികളാക്കിയേക്കുമെന്നായിരുന്നു നേരത്തേ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രഖ്യാപിച്ചത്. എന്നാൽ സിന്ധ്യയ്ക്കൊപ്പം വന്ന 10 മുതൽ 12 പേർക്ക് മാത്രം സീറ്റ് നൽകിയാൽ മതിയെന്നാണ് ബിജെപി നേതൃത്വത്തിന്റെ പുതിയ തിരുമാനം.
അസ്വസ്ഥരായി നേതാക്കൾ
ഇതേ സീറ്റുകളില്‍ മത്സരിച്ചിരുന്ന ബിജെപി നേതാക്കള്‍ നേതൃത്വത്തിന്റെ ഈ തീരുമാനത്തില്‍ അസ്വസ്ഥ പ്രകടിപ്പിച്ചിരുന്നു. പല മുതിർന്ന നേതാക്കളും നേതൃത്വത്തിനെതിരെ പരസ്യ മുന്നറിയിപ്പുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഉപതികഞ്ഞെടുപ്പിൽ സിന്ധ്യയ്ക്കും കൂട്ടർക്കുമെതിരെ പാലം വലിയ്ക്കുമെന്ന ഭീഷണികളും ബിജെപി നേതാക്കൾ ഉയർത്തിയിരുന്നു.
10-12 പേർക്ക്
ഈ സാഹചര്യത്തിലാണ് ബിജെപി നേതൃത്വത്തിന്റെ പുതിയ തിരുമാനത്തിന് പിന്നിലെന്നാണ് വിവരം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ബിജെപി സംസ്ഥാന അധ്യക്ഷൻ വിഡി ശർമ്മയും ഇത് സംബന്ധിച്ച് തിരുമാനം എടുത്തതായി ബിജെപി നേതാവിനെ ഉദ്ധരിച്ച് സൺഡേ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ബിജെപിയിൽ സ്ഥാനമില്ല
ജ്യോതിരാദിത്യ സിന്ധ്യയെ പോലൊരു നേതാവിന് നിലനിൽ ബിജെപിയിൽ യാതൊരു സ്ഥാനവും ഇല്ലെന്നും ബിജെപി നേതാവ് പറയുന്നു. ബിജെപി മുഖങ്ങളായി ശിവരാജ് സിംഗ് ചൗഹാൻ, നരേന്ദ്ര സിംഗ് തോമർ, പ്രഭാത് ഝാ, കൈലാഷ് വിജയ്വർഗിയ, നരോത്തം മിശ്ര തുടങ്ങിയ മികച്ച നേതാക്കൾ ഇപ്പോൾ തന്നെ മധ്യപ്രദേശിൽ ഉണ്ട്, ബിജെപി നേതാവ് പറഞ്ഞു.
അംഗീകരിക്കില്ല
ഈ നേതാക്കളെല്ലാം തങ്ങളുടെ ജീവനും ജീവിതവും ബിജെപിക്കായി ഉഴിഞ്ഞ് വെച്ചവരാണ്. ഇവർക്കിടയിലേക്ക് സിന്ധ്യയെ പോലൊരു നേതാവ് സ്ഥാനം മോഹിച്ചെത്തിയാൽ അതിനെ അംഗീകരിക്കാൻ ബിജെപി നേതാക്കൾക്ക് കഴിയില്ല, ഭോപ്പാലിൽ നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ അഭിപ്രായപ്പെട്ടു.
സിന്ധ്യയ്ക്കെതിരെ കോൺഗ്രസ്
അതേസമയം 15 വർഷത്തെ ബിജെപി ഭരണത്തിന് തടയിട്ട് നേടിയ അധികാരം ഇല്ലാതാക്കാൻ കാരണക്കാരനായ സിന്ധ്യയ്ക്കെതിരെ കോൺഗ്രസ് ക്യാമ്പിലും കടുത്ത വികാരമാണ് ഉയരുന്നത്. ഉപതിരഞ്ഞെടുപ്പിൽ സിന്ധ്യയെ ഏത് വിധേനയും തകർക്കും.സിന്ധ്യയെ തിരഞ്ഞെടുപ്പിൽ ഒരു പാഠം പഠിപ്പിക്കണം എന്നത് മാത്രമാണ് തങ്ങളുടെ അജണ്ടയെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.
ഉറപ്പാക്കും
ഒരുപക്ഷേ ഉപതിരഞ്ഞെടുപ്പിൽ തങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞെന്ന് വരില്ല. എങ്കിലും സിന്ധ്യയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കാൻ തങ്ങൾ ഏതറ്റം വരേയും പ്രവർത്തിക്കുമെന്നും നേതാക്കൾ പറഞ്ഞു. ഈ ഒരൊറ്റ ലക്ഷ്യം മുൻനിർത്തിയാണ് തങ്ങൾ ബിജെപിയിൽ നിന്ന് വരുന്നവരെ പോലും സ്വീകരിക്കുന്നത്,രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സഹായം തേടുന്നത്, കോൺഗ്രസ് നേതാവ് പറഞ്ഞു.