പാകിസ്താനെ വിറപ്പിച്ച മിന്നലാക്രമണം നേരത്തെ അറിഞ്ഞത് ഈ ഏഴ് പേർ മാത്രം! അതീവ രഹസ്യ നീക്കങ്ങൾ ഇങ്ങനെ
ദില്ലി: ഒരിടവേളയ്ക്ക് ശേഷം ഇന്ത്യാ-പാക് അതിര്‍ത്തി വീണ്ടും അശാന്തമായിരിക്കുകയാണ്. ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് ശേഷം തിരിച്ചടിക്കാനുളള വഴികള്‍ തേടുകയാണ് പാകിസ്താന്‍. ഇന്ന് നടന്ന ആക്രമണത്തില്‍ ഇന്ത്യയുടെ ഒരു വിമാനം തകരുകയും ഒരു പൈലറ്റിനെ കാണാതാവുകയും ചെയ്തിരിക്കുന്നു.
പാക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിപ്പിച്ചിട്ടുണ്ട്. അതിനിടെ പാകിസ്താന്‍ ഭീഷണിയുടെ സ്വരം മയപ്പെടുത്തി ചര്‍ച്ചയ്ക്കുളള സാധ്യത തേടി രംഗത്ത് എത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. പാകിസ്താനെ വിറപ്പിച്ച ഇന്ത്യയുടെ മിന്നലാക്രമണത്തെക്കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്.
ഒരു രാത്രിയിലെ തീരുമാനമല്ല
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഒരു രാത്രി കൊണ്ടല്ല പാകിസ്താനെ തിരിച്ചടിക്കാനുളള തീരുമാനം ഇന്ത്യ കൈക്കൊണ്ടത്. 40 ജവാന്മാരുടെ ജീവന് കണക്ക് പറയിക്കും ഇന്ത്യന്‍ സൈന്യം എന്ന കാര്യം രാജ്യത്തിന് ഉറപ്പായിരുന്നു. എന്നാല്‍ എങ്ങനെ, എപ്പോള്‍ എന്നുളള വിവരങ്ങള്‍ അധികമാര്‍ക്കും അറിവുണ്ടായിരുന്നില്ല.
സൈന്യം സജ്ജം
പുല്‍വാമ ഭീകരാക്രമണത്തിന് തൊട്ട് പിന്നാലെ തന്നെ തിരിച്ചടിക്കാനുളള സാധ്യതകള്‍ സര്‍ക്കാര്‍ സൈന്യത്തോട് തേടിയിരുന്നു. തങ്ങള്‍ പൂര്‍ണസജ്ജമാണ് എന്ന് സൈന്യത്തലവന്മാര്‍ വ്യക്തമാക്കിയതോടെ പിന്നെ തന്ത്രങ്ങളും സമയവും സ്ഥലവും മാത്രമേ നിശ്ചയിക്കാനുണ്ടായിരുന്നുളളൂ.
മോദിയുടെ പച്ചക്കൊടി
ഫെബ്രുവരി 14ന് ആണ് പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ചാവേര്‍ പൊട്ടിത്തെറിച്ച് ഇന്ത്യയുടെ 40 സൈനികരെ കൊലപ്പെടുത്തിയത്. കൃത്യം നാല് ദിവസങ്ങള്‍ക്ക് അപ്പുറത്ത് ഫെബ്രുവരി 18ന് പാകിസ്താന് തിരിച്ചടി നല്‍കാനുളള തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി കാട്ടി.
7 പേർക്ക് മാത്രം അറിയുന്ന രഹസ്യം
എന്നാല്‍ ഇന്ത്യ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ പോകുന്നു എന്ന വിവരം രാജ്യത്ത് ആകെ അറിയാമായിരുന്നത് 7 പേര്‍ക്ക് മാത്രമായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്കൂട്ടത്തില്‍ ഒന്നാമത്തെ ആള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്.
രഹസ്യമായ ആസൂത്രണം
മോദിയെ കൂടാതെ ഈ വിവരം അറിയാമായിരുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും കരസേനയുടേയും വ്യോമസേനയുടേയും നാവിക സേനയുടേയും തലവന്മാര്‍ക്കും റോയുടേയും ഐബിയുടേയും മേധാവികള്‍ക്കും മാത്രമായിരുന്നു. അത്ര രഹസ്യമായിട്ടായിരുന്നു ആസൂത്രണം.
ചുക്കാൻ പിടിച്ച് റോ
തിരച്ചടിക്കാനുളള തീരുമാനമെടുത്തതോടെ തുടര്‍ന്ന് പദ്ധതി ആസൂത്രണം ചെയ്യലായി. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഒരറ്റത്ത് പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചു. ആക്രമണം നടത്തേണ്ട ഭീകരവാദ കേന്ദ്രങ്ങളുടെ പട്ടിക ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോ തയ്യാറാക്കി.
6 കേന്ദ്രങ്ങളുടെ പട്ടിക
പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങള്‍ക്ക് മേല്‍ റോയും ഇന്റലിജന്‍സും നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഈ പട്ടിക തയ്യാറാക്കിയത്. 6 തീവ്രവാദ കേന്ദ്രങ്ങളെയാണ് റോ പട്ടികപ്പെടുത്തിയത്. ഇന്നലെ ഇന്ത്യന്‍ വ്യോമസേന തകര്‍ക്ക ജെയ്‌ഷെ മുഹമ്മദിന്റെ വമ്പന്‍ പരിശീലന ക്യാംപടക്കം ഇക്കൂട്ടത്തിലുണ്ടായിരുന്നു.
അതിർത്തിയിൽ നിരീക്ഷണം
പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ 22ാം തിയ്യതി മുതല്‍ വ്യോമസേന അതിര്‍ത്തിയില്‍ നിരീക്ഷണം ആരംഭിച്ചു. തകര്‍ക്കേണ്ട ജെയ്ഷ കേന്ദ്രങ്ങള്‍ കണ്ടെത്തി. ബലാക്കോട്ടിലുളള വന്‍ കേന്ദ്രത്തില്‍ 300ല്‍ അധികം തീവ്രവാദികളുണ്ട് എന്ന് വ്യോമസേന കണ്ടെത്തി.
അർധരാത്രിയിലെ നീക്കം
ഇതോടെയാണ് ആക്രമണം ബലാക്കോട്ടില്‍ നടത്താനുളള തീരുമാനത്തിലേക്ക് എത്തിയത്. ഫെബ്രുവരി 25ന് വൈകിട്ട് തങ്ങള്‍ ആക്രമണതത്തിലേക്ക് കടക്കാന്‍ പോകുന്നു എന്ന വിവരം പ്രധാനമന്ത്രിയെ അറിയിച്ചു. രാത്രി മുഴുവന്‍ പ്രധാനമന്ത്രി ഉറക്കമൊഴിഞ്ഞ് സേനാ നീക്കം നിരീക്ഷിച്ചു.
ദൗത്യം പൂര്‍ണ വിജയം
നേരത്തെ നിശ്ചയിച്ചത് പോലെ രാത്രി 1.30തോടെ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ പോരിനിറങ്ങി. മിറാഷ് വിമാനങ്ങള്‍ക്ക് സുഖോയ് വിമാനങ്ങള്‍ പ്രതിരോധം തീര്‍ത്തു. പുലര്‍ച്ചെ മൂന്നരയോടെ മൂന്ന് ഭീകരകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്ത ശേഷം സേന സുരക്ഷിതമായി മടങ്ങിയെത്തി. ദൗത്യം പൂര്‍ണ വിജയം.
മിഗ് 21 വിമാനം തകർന്ന് ഇന്ത്യൻ പൈലറ്റിനെ കാണാനില്ല! തങ്ങളുടെ പക്കലെന്ന് പാകിസ്താൻ, വീഡിയോ