ഒപ്പറേഷന്‍ ഗംഗ ഇന്നും തുടരും; മോദിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു, ആയിരത്തോളം പേര്‍ തിരിച്ചെത്തി
ദില്ലി: യുക്രൈനില്‍ റഷ്യന്‍ അധിനിവേശത്തില്‍ വലയുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച രാത്രി അടിയന്തര യോഗം ചേര്‍ന്നു. ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന അജണ്ടയെന്നായിരുന്നു യോഗത്തിലെ തീരുമാനം. രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച യോഗം രണ്ട് മണീക്കൂറോളമാണ് നീണ്ടുനിന്നത്.
ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന് യോഗം ചര്‍ച്ച ചെയ്തു. രക്ഷാ ദൗത്യം എങ്ങനെ പുരോഗമിക്കുന്നു എന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നല്‍കിയ കത്തുകളും യോഗത്തില്‍ ചര്‍ച്ചയായി. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ ലോകരാജ്യങ്ങളുടെ സഹകരണവും തേടാന്‍ തീരുമാനിച്ചു. റഷ്യയുടെ ഭാഗത്ത് നിന്നുള്ള സഹകരണം എങ്ങനെയൊക്കെയാകും എന്ന കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

അതേസമയം, യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷദൗത്യമായ ഒപ്പറേഷന്‍ ഗംഗ ഇന്നും തുടരും. മലയാളികള്‍ അടക്കമുള്ള കൂടുതല്‍ പേര്‍ ഇന്നും ഇതുവഴി നാട്ടിലെത്തും. ഇന്നലെ നാല് വിമാനങ്ങളിലായി 908 ഇന്ത്യക്കാരെ തിരികെ എത്തിക്കാനായെന്നാണ് കണക്ക്.
അതേസമയം, യുദ്ധം ആരംഭിച്ച ശേഷം യുക്രൈനില്‍ കുടുങ്ങിയ 82 വിദ്യാര്‍ഥികള്‍ ഞായറാഴ്ച കേരളത്തിലെത്തി. ഡല്‍ഹി വഴി 56 പേരും മുംബയ് വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എത്തിയത്.
കൊച്ചിയിലെത്തിയ ആദ്യ സംഘത്തില്‍ പതിനൊന്നു പേരാണ് ഉള്‍പ്പെട്ടിരുന്നത്. തിരുവനന്തപുരത്ത് വൈകുന്നേരം ആറരയോടെ 19 പേര്‍ വിമാനമിറങ്ങി. രാത്രി എട്ടരയോടെ ആറു പേര്‍ എത്തിച്ചേരും.
നെടുമ്പാശ്ശേരിയില്‍ മന്ത്രി പി രാജീവും തിരുവനന്തപുരത്ത് മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, നോര്‍ക്ക ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരും വിദ്യാര്‍ഥികളെ സ്വീകരിച്ചു.
തിരികെയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഉള്‍പ്പടെ ഒരുക്കിയിട്ടുണ്ടെന്നും യുക്രൈനില്‍ നിന്ന് എല്ലാ വിദ്യാര്‍ഥികളെയും നാട്ടികളെത്തിക്കാന്‍ വേണ്ട ആശയവിനിമയം കേന്ദ്രസര്‍ക്കാരുമായി സംസ്ഥാനം നടത്തി വരികയാണെന്നും മന്ത്രി ശിവന്‍ കുട്ടി അറിയിച്ചു.
25 മലയാളി വിദ്യാര്‍ഥികളാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഉച്ചയോടെ ഡല്‍ഹിയിലെത്തിയ വിദ്യാര്‍ഥികളാണ് ചെന്നൈ വഴിയും ഹൈദരാബാദ് വഴിയും തലസ്ഥാനത്തെത്തിയത്.
ഡല്‍ഹിയില്‍ നിന്നും ചെന്നൈ വഴി എത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ 19 വിദ്യാര്‍ഥികളും ഹൈദരാബാദ് വഴിയെത്തിയ രണ്ടാമത്തെ വിമാനത്തില്‍ ആറുപേരുമാണ് ഉള്‍പ്പെട്ടിരുന്നത്. ആദ്യ വിമാനത്തില്‍ മുംബൈയില്‍ നിന്നുള്ള 11 പേരും ഉള്‍പ്പെട്ടിരുന്നു. തലസ്ഥാനത്ത് വിമാനമിറങ്ങിയവരില്‍ രണ്ടു പേര്‍ ഒഴികെയുള്ളവര്‍ തിരുവനന്തപുരം ജില്ലക്കാരാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷിതമായി തങ്ങളെ നാട്ടിലെത്തിച്ചുവെന്നും കുറേ വിദ്യാര്‍ഥികള്‍ ഇനിയും പടിഞ്ഞാറന്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുകയാണന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പന്ത്രണ്ട് മണിക്കൂറിലേറെ തങ്ങിയാണ് യുക്രൈനില്‍ നിന്നും തങ്ങള്‍ വിമാനം കയറിയത്. ആദ്യ സംഘത്തിലുള്ള ആളുകളായതിനാല്‍ സുരക്ഷിതമായി എത്തി. തിരിച്ചെത്തിയതില്‍ ആശ്വാസമുണ്ടെന്നും എന്നാല്‍ എല്ലാവരും നാട്ടിലെത്തിയെന്നറിഞ്ഞാല്‍ മാത്രമേ സന്തോഷിക്കാനാകൂവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
രക്ഷിതാക്കളും ബന്ധുക്കളും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ വിമാനത്താവളങ്ങളില്‍ എത്തിയിരുന്നത്. ഇന്നലെ രാത്രി മുംബൈയില്‍ എത്തിയ വിദ്യാര്‍ഥികളെ നോര്‍ക്കയുടെ മേല്‍ നോട്ടത്തിലായിരുന്നു നാട്ടിലെത്തിച്ചത്. ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ നല്‍കിയിരുന്നു.












Click it and Unblock the Notifications