ഓപ്പറേഷന്‍ കമല പേടി: കർണാടകയില്‍ കേവല ഭൂരിപക്ഷം നേടിയാലും കോണ്‍ഗ്രസിന് ആശ്വാസമില്ല
കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കോണ്‍ഗ്രസിന് ബി ജെ പിയെക്കാള്‍ മേല്‍ക്കൈ ഉണ്ടെന്നാണ് വിവിധ സർവ്വേകളും രാഷ്ട്രീയ വിദഗ്ധരും അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ആഴ്‌ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എത്തി ശക്തമായ പ്രചരണം അഴിച്ച് വിടുമ്പോള്‍ പോലും മിക്ക പ്രീ-പോൾ സർവേകളും ബി ജെ പിയെക്കാൾ വ്യക്തമായ ലീഡ് കോൺഗ്രസിന് നല്‍കുകയാണ്.
അവസാന നിമിഷത്തിലും മോദിയുടെ വരവിലാണ് ബി ജെ പി നേതൃത്വം പ്രതീക്ഷ വെക്കുന്നത്. മോദി സംസ്ഥാനത്ത് പ്രചരണം ശക്തമാക്കുന്നതിലൂടെ ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ വോട്ട് അധികമായി കൊണ്ടുവരുമെന്നാണ് കർണാടക മന്ത്രിസഭയിലെ മുൻ മന്ത്രിയും ചിക്കമംഗളൂരു നിയമസഭാ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയുമായ സിടി രവി വ്യക്തമാക്കുന്നത്. മോദിയുടെ വരവ് ബി ജെ പി വിരുദ്ധ വികാരത്തെ ശമിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.

പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ മോദിയുടെ പൊതുയോഗങ്ങൾ മാറ്റമുണ്ടാക്കുമെന്ന് ചിക്കമംഗളൂരിലെ മുഡിഗെരെ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ദീപക് ദദ്ദയയും വ്യക്തമാക്കുന്നു. പാർട്ടി കടുത്ത ഭരണ വിരുദ്ധത നേരിടുന്നുണ്ടെന്ന് മിക്ക ബിജെപി നേതാക്കൾക്കും നന്നായി അറിയാം എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണെന്ന ധാരണ കൂടുതൽ വഷളാക്കി. "40% സർക്കാർ" എന്ന പ്രചരണം ഒരു കാട്ടുതീ പോലെ സംസ്ഥാനത്തുടനീളം പടരുകയും ചെയ്തു.
കോണ്‍ഗ്രസിനെ സംബന്ധിച്ച്, മിക്ക പ്രീ-പോൾ സർവേകളും കാണിക്കുന്നത് കോൺഗ്രസ് 40% വോട്ട് വിഹിതം (2018 ൽ അതിന് 38% ആയിരുന്നു) കടന്ന് നിയമസഭയിലെ ആകെയുള്ള 224 സീറ്റുകളിൽ 113 സീറ്റുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നാണ്. എന്നിരുന്നാലും, കോൺഗ്രസിന് ചില അപ്രതീക്ഷിത തിരിച്ചടികൾ നേരിടേണ്ടി വന്നേക്കാമെന്നതും കാണാതിരുന്നുകൂടാ. പാർട്ടിക്ക് സുരക്ഷിതമായിരിക്കാൻ 120-ലധികം സീറ്റുകൾ ലഭിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ തന്നെ അഭിപ്രായപ്പെട്ടത്.
കോൺഗ്രസിന് 120 സീറ്റിൽ കുറഞ്ഞാൽ ബി ജെ പിയും ജെ ഡി എസും ചേർന്ന് കുതിരക്കച്ചവടം നടത്തുമെന്നാണ് അദ്ദേഹം തുറന്ന് സമ്മതിക്കുന്നത്. ഈ ഭയം കോൺഗ്രസ് നേതാക്കൾക്കിടയിൽ വളരെ പ്രകടവുമാണ്. കോൺഗ്രസിന് ലീഡ് അൽപ്പം കുറയുന്ന സാഹചര്യത്തിൽ ബി ജെ പിയുടെ പണശക്തിയുമായി മത്സരിച്ച് നില്‍ക്കാന്‍ തങ്ങൾക്ക് കഴിയില്ലെന്നാണ് നേതാക്കളുടെ സംസാരം. കോലാറിലെ പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
ലിംഗായത്തുകളുടെ പിന്തുണ അടക്കമുള്ള കാര്യങ്ങളിലാണ് ഇത്തവണ കോണ്‍ഗ്രസ് പ്രതീക്ഷ. , സ്വന്തം സീറ്റിൽ സുഖമായി ജയിക്കുക മാത്രമല്ല, ലിംഗായത്ത് സമുദായത്തിന് ആധിപത്യമുള്ള മറ്റ് രണ്ട് ഡസനിലധികം മണ്ഡലങ്ങളിൽ ബി ജെ പിയിൽ നിന്ന് 5,000 വോട്ടുകളെങ്കിലും കോണ്‍ഗ്രസിലേക്ക് എത്തിക്കുമെന്നാണ് അടുത്തിടെ കോണ്‍ഗ്രസില്‍ ചേർന്ന മുന്‍ മുഖ്യമന്ത്രി ഷെട്ടാർ വ്യക്തമാക്കുന്നത്.
പരമ്പരാഗതമായി 60% മുതൽ 70% വരെ ലിംഗായത്തുകൾ കർണാടകയിൽ ബിജെപിക്ക് വോട്ട് ചെയ്തു. എന്നാൽ ഇത്തവണ ലിംഗായത്തുകളിൽ നല്ലൊരു വിഭാഗം ബിജെപിയിൽ നിന്ന് അകന്നുപോകുമെന്നാണ് ഷെട്ടാർ ഉറപ്പിച്ചു പറയുന്നത്. ബിജെപി കേന്ദ്രനേതൃത്വത്തിൽ നിന്ന് ഷെട്ടാറിന് അപമാനം നേരിടേണ്ടി വന്നതും പാർട്ടിയിൽ നിന്ന് അദ്ദേഹം പുറത്ത് പോയതും ചില ദോഷങ്ങൾ വരുത്തുമെന്ന് മിക്ക രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.
ജെ ഡി എസ് നേടുന്ന സീറ്റുകളും കോണ്‍ഗ്രസിനെ സംബന്ധിച്ച് നിർണ്ണായകമാണ്. ജെ ഡി എസ് 30 ന് മുകളില്‍ സീറ്റ് നേടിയാല്‍ അത് കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം കുറച്ചേക്കും. തൂക്ക് സഭയാണെങ്കില്‍ ജെ ഡി എസ് കിങ് മേക്കറായി മാറുകയും അവർ വിലപേശല്‍ നടത്തുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാന്‍ പഴയ മൈസൂർ മേഖല ഉള്‍പ്പെടെ ജെ ഡി എസുമായി പോരാടുന്ന സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധയും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.












Click it and Unblock the Notifications