നരേന്ദ്ര മോദിയെ കുടഞ്ഞ് പ്രതിപക്ഷം, പ്രധാനമന്ത്രി മിണ്ടാതെ ഒളിച്ചിരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി!
ദില്ലി: അതിര്‍ത്തിയില്‍ പിരിമുറുക്കം തുടരുന്നതിനിടെ പ്രശ്‌നപരിഹാരത്തിനായി ഇന്ത്യയും ചൈനയും ഇന്നും ചര്‍ച്ചകള്‍ നടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. 20 ഇന്ത്യന്‍ സൈനികരാണ് ചൈനയുമായുളള സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചിരിക്കുന്നത്.
43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം അടക്കം ഉയര്‍ത്തുന്നത്. #WeekestPMModi എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രൈന്‍ഡിംഗ് ആണ്. രാഹുല്‍ ഗാന്ധി അടക്കമുളളവര്‍ മോദിയുടെ മൗനത്തിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

കടന്നാക്രമിച്ച് പ്രതിപക്ഷം
പാകിസ്താനില്‍ നിന്ന് കൂടാതെ നേപ്പാളില്‍ നിന്നും ഏറ്റവും ഒടുവില്‍ ചൈനയില്‍ നിന്നും ഇന്ത്യ ആക്രമണം നേരിടുകയാണ് എന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മിണ്ടാതെ ഒളിച്ചിരിക്കുകയാണ് എന്നുമാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്. പി ചിദംബരം, അമരീന്ദര്‍ സിംഗ്, ദേവഗൗഡ, ഒമര്‍ അബ്ദുളള, അസദുദ്ദീന്‍ ഒവൈസി അടക്കമുളളവര്‍ കേന്ദ്രത്തേയും മോദിയേയും കടന്നാക്രമിച്ച് രംഗത്ത് വന്നിട്ടുണ്ട്.

മിണ്ടാതെ ഒളിച്ചിരിക്കുന്നു
എന്തുകൊണ്ടാണ് പ്രധാനമന്ത്രി മിണ്ടാതിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ചോദിക്കുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഒളിച്ചിരിക്കുന്നത്. ഇതുവരെ നടന്നത് മതി. എന്താണ് സംഭവിച്ചത് എന്ന് നമുക്ക് അറിയേണ്ടത്. നമ്മുടെ സൈനികരെ കൊലപ്പെടുത്താന്‍ ചൈനയ്ക്ക് എങ്ങനെ ധൈര്യം വന്നു. നമ്മുടെ ഭൂമി കയ്യേറാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം.

7 ആഴ്ചകളായി ഒരു വാക്ക് മിണ്ടാതെ
മുന്‍ ധനമന്ത്രി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം കേന്ദ്രത്തേയും നരേന്ദ്ര മോദിയേയും ഉന്നമിട്ട് നിരവധി ട്വീറ്റുകളാണ് നടത്തിയിരിക്കുന്നത്. മെയ് 5 മുതല്‍ പ്രധാനമന്ത്രി മൗനത്തിലാണ്. വിദേശ സൈന്യം രാജ്യത്തെ ആക്രമിക്കുമ്പോള്‍ 7 ആഴ്ചകളായി ഒരു ഭരണത്തലവന്‍ ഒരു വാക്ക് പോലും പറയാതിരിക്കുക എന്നത് സങ്കല്‍പ്പിക്കാനാവുമോ എന്നും ചിദംബരം ചോദിക്കുന്നു.
Recommended Video

ആര്‍മി വാട്‌സ്ആപ്പ് ഗ്രൂപ്പിന് നന്ദി
12.52ന് കണ്ട വാര്‍ത്തയിലുളളതല്ലാതെ മറ്റൊന്നും പറയാത്ത ഒരു പ്രസ്താവന കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നു. ആര്‍മി വാട്‌സ്ആപ്പ് ഗ്രൂപ്പിന് നന്ദി എന്നും ചിദംബരം കേന്ദ്രത്തെ പരിഹസിക്കുന്നു. ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ആരൊക്കെയാണ് അവര്‍. ഏത് സംസ്ഥാനങ്ങളിലുളളവരാണ്. സര്‍ക്കാര്‍ ഒരു വിവരവും പങ്കുവെയ്ക്കുന്നില്ല, എന്തുകൊണ്ട് എന്നും ചിദംബരം ചോദിക്കുന്നു.

അങ്ങേയറ്റം ഭീകരം
അതിര്‍ത്തിയിലെ സാഹചര്യം അതീവ ഗുരുതരമാണ് എന്നാണ് ഇന്ത്യയുടെ സൈനികര്‍ കൊല്ലപ്പെട്ടതിലൂടെ വ്യക്തമാകുന്നതെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്താഹിദുള്‍ മുസ്ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഒവൈസി പ്രതികരിച്ചു. നമ്മുടെ ധീരരായ സൈനികരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് അങ്ങേയറ്റം ഭീകരമാണ്. സര്‍ക്കാര്‍ വിശദീകരണ കുറിപ്പ് പുറത്തിറക്കണെമന്നും ഒവൈസി ആവശ്യപ്പെട്ടു.

ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് രാജ്യവിരുദ്ധമാകുമ്പോൾ
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളളയും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. സൈന്യത്തിന്റെ പിന്മാറ്റത്തിനിടെയാണ് ചൈന ആക്രമിച്ച് ഇന്ത്യന്‍ പട്ടാളക്കാരെ കൊലപ്പെടുത്തിയത് എങ്കില്‍ സ്ഥിതിഗതികള്‍ എത്ര മാത്രം വഷളാണെന്ന് ആലോചിക്കാവുന്നതേ ഉളളൂ. ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് രാജ്യവിരുദ്ധമാണ് എന്ന് മാധ്യമങ്ങളിലൂടെ അടക്കം പ്രചരിപ്പിക്കുമ്പോള്‍ സംഭവിക്കുന്നത് ഇതാണ് എന്നാണ് ഒമര്‍ അബ്ദുളളയുടെ പ്രതികരണം.

നാലുപതിറ്റാണ്ടിനിടെ ആദ്യം
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പ്രതികരിച്ചിട്ടുണ്ട്. വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ''അതിർത്തിയിൽ സ്ഥിഗതികൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇരുപതോളം ധീരരായ നമ്മുടെ ജവാന്മാരാണ് വീരമൃത്യു വരിച്ചത്. രാജ്യത്തിൻറെ എല്ലാ അതിർത്തികളും സംഘർഷഭരിതമാവുന്നത് ആശങ്കയുളവാക്കുന്നുണ്ട്. നാലുപതിറ്റാണ്ടിനിടെ ആദ്യമായിട്ടാണ് ചൈനീസ് ആക്രമണത്തിൽ നമ്മുടെ ജവാന്മാർ കൊല്ലപ്പെടുന്നത്.

ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം
രാജ്യസുരക്ഷയുടെയും, അതിർത്തി സംരക്ഷണത്തിന്റെ വിഷയത്തിലും നാം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ്. ഈ സങ്കീർണ സാഹചര്യത്തിൽ ലഡാക്കിൽ ഉൾപ്പെടെ അതിർത്തിയിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നു രാജ്യത്തെ ജനങ്ങളോട് കൃത്യമായ വിശദീകരണം നൽകാൻ പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും തയ്യാറാവണം. രാജ്യത്തിന് വേണ്ടിയുള്ള സമർപ്പണ സേവനത്തിനിടയിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്കു ആദരാഞ്ജലികൾ''.












Click it and Unblock the Notifications