ബാലക്കോട്ട് ആക്രമണം: പ്രതിപക്ഷം ശ്രമിക്കുന്നത് പാകിസ്താനെ സന്തോഷിപ്പിക്കാനെന്ന് പ്രധാനമന്ത്രി
പട്ന: ബാലക്കോട്ട് ആക്രമണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബാലക്കോട്ടിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകര കേന്ദ്രം ആക്രമിച്ചതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത് പാകിസ്താനെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് മോദി ആരോപിക്കുന്നത്. കോണ്‍ഗ്രസിന്റെ സഖ്യ കക്ഷികളാണ് ബാലക്കോട്ട് ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനോട് തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രസംഗത്തില്‍ ഉടനീളം ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെക്കുറിച്ചാണ് സംസാരിച്ചത്.
സങ്കല്‍പ്പ് റാലിയില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം വേദി പങ്കിടുമ്പോഴാണ് പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ബാലക്കോട്ട് ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.

പ്രതിപക്ഷത്തിനെതിരെ
നമ്മുടെ സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ ശത്രുക്കളുമായി പോരാടുമ്പോള്‍ ചില ജനങ്ങള്‍ പാകിസ്താനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇത് പുതിയ ഇന്ത്യയാണ്. ജവാന്മാരുടെ കൊലയോട് ഇന്ത്യ നിശബ്ദമായിരിക്കില്ലെന്നും മോദി ബീഹാറില്‍ പറഞ്ഞു. പാര്‍ട്ടികള്‍ തനിക്കെതിരെ ഗൂഡാലോചന നടത്തുകയാണെന്നും മോദി പറയുന്നു. രാജ്യം ഒരേ ശബ്ദത്തിലാണ് സംസാരിക്കേണ്ടത്. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ദില്ലിയില്‍ യോഗം ചേര്‍ന്ന് തങ്ങളെ അപലപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കരസേനയുടെയും ഭരണകക്ഷിയുടെയും സഹനത്തെ രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്നും മോദി പറയുന്നു. സേനയുടെ ധീരതക്കാണ് തെളിവ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. മോദി തീവ്രവാദത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം ശ്രമിക്കുന്നത് മോദിയെ തകര്‍ക്കാനാണെന്നും മോദി കുറ്റപ്പെടുത്തുന്നു.

തിരിച്ചടിക്കാന്‍ ചാവേറുകള്‍
മദ്രസ ജിഹാദികളെ പരിശീലിപ്പിക്കുന്നതിനുള്ള കേന്ദ്രമായി പ്രവര്‍ത്തിച്ച് വരികയായിരുന്നുവെന്ന് ജെയ്ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മൗലാനാ അമ്മറും തുറന്ന് സമ്മതിച്ചിട്ടുണ്ട്. ബാലക്കോട്ട് നഗരത്തില്‍ ഇന്ത്യന്‍ വ്യോമ സേന ആക്രമണം നടത്തിയതോടെ ജമ്മു കശ്മീരില്‍ ആക്രമണം നടത്താന്‍ കുടുതല്‍ ചാവേറുകള്‍ തയ്യാറെടുക്കുകയാണെന്ന് അമ്മര്‍ അവകാശപ്പെടുന്ന ഓഡിയോ ടേപ്പ് പുറത്തുവന്നതായി ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയാണ് യുദ്ധം പ്രഖ്യാപിച്ചത്. പാക് ഭൂപ്രദേശത്ത് പ്രവേശിച്ച് ബാലക്കോട്ടിലെ മദ്രസ ബോംബിട്ട് തകര്‍ത്തു. ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത് ഏതെങ്കിലും ഏജന്‍സിയോ ആസ്ഥാനമോ അല്ല, കശ്മീരിലെ ജിഹാദികളുടെ പരീശീലന കേന്ദ്രമാണെന്നും അമ്മര്‍ പറയുന്നു. ഞങ്ങളുടെ മദ്രസ ആക്രമിച്ചത് വഴി ഞങ്ങളുടെ ജിഹാദ് പുനഃരാരംഭിക്കാന്‍ ഇന്ത്യ പ്രകോപിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അമ്മര്‍ കുറ്റപ്പെടുത്തുന്നു.

തകര്‍ത്തത് പരിശീലന ക്യാമ്പ്
ഫെബ്രുവരി 26ന് പാകിസ്താനിലെ ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ ബന്ധു യൂസുഫ് അസ്ഹറും അമ്മറും കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. യൂസുഫ് അസ്ഹറാണ് മദ്രസ തലീം ഉല്‍ ഖുറാന്‍ നടത്തിക്കൊണ്ടുപോകുന്നത്. ഇസ്ലാമാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ജല മലനിരകളിലാണ് മദ്രസ് പ്രവര്‍ത്തിച്ചിരുന്നത്. അഫ്ഗാസ്താനിലേയും ജമ്മു കശ്മീരിലെയും ജെയ്ഷെ മുഹമ്മദിന്റെ ദൗത്യങ്ങളുടെ നിയന്ത്രണം അമ്മറിനാണ്. ഇന്ത്യയ്ക്കും അമേരിക്കക്കും എതിരെ ആക്രമണങ്ങള്‍ നടത്തുന്ന അമ്മറിനെ ഏറ്റവും ഒടുവില്‍ കണ്ടത് 2018 ഡിസംബറില്‍ പെഷവാറിലാണ്.

ബാലക്കോട്ടിന് പ്രതികാരം
പാകിസ്താനിലെ ബാലക്കോട്ട് വ്യോമാക്രമണത്തിന് തിരിച്ചടിയായി ചാവേര്‍ ആക്രമണങ്ങള്‍ നടത്താന്‍ ജിഹാദി റിക്രൂട്ട്മെന്റ് മീറ്റില്‍ അമ്മര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കിയ നടപടിയില്‍ പാക് സര്‍ക്കാരിനെയും ഇമ്രാന്‍ഖാനെയും അമ്മര്‍ വിമര്‍ശിച്ചിരുന്നു. പാകിസ്താന്റെ എഫ് 16 വിമാനത്തെ പിന്തുടര്‍ന്നെത്തിയ മിഗ് 21 വിമാനത്തിലെ പൈലറ്റിനെ മാര്‍ച്ച് ഒന്നിനാണ് പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറിയത്. ഫെബ്രുവരി 27നാണ് പാക് അധീന കശ്മീരില്‍ വെച്ച് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ കസ്റ്റഡിയിലാവുന്നത്.












Click it and Unblock the Notifications