പദ്മാവതിക്കെതിരെയുള്ള പ്രതിഷേധം ചോരക്കളിയാകുന്നു; ജയ്പൂരിൽ തൂങ്ങി കിടന്നനിലയിൽ മൃതദേഹം....
Recommended Video
ജയ്പൂർ: രാജസ്ഥാനിൽ പദ്മാവതി സിനിമയ്ക്കെതിരായ പ്രക്ഷോഭം നടക്കുന്നതിനിടയിൽ യുവാവിന്റെ മൃതദേഹം തൂങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തി. മൃതദേഹത്തിനടുത്ത് 'പദ്മാവതി കാ വിരോത്' (പദ്മാവതിക്കെതിരെയുള്ള പ്രതിഷേധം) എന്ന് എഴുതി വച്ചിട്ടുള്ളതാണ് പദ്മാവതി സിനിമയുമായി മരണത്തെ കൂട്ടികെട്ടുന്നത്. ജയ്പ്പൂരിൽ നിന്നും 20 കിലോമീറ്റർ അകലെ നഹർഗഡ് കോട്ടയിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതീകാത്മക പ്രതിഷേധവും കോലം കത്തിക്കലുമില്ല. പത്മാവതിക്കു വേണ്ടി ഞങ്ങള്‍ കൊല്ലുമെന്നും മൃതദേഹത്തിന് സമീപമുള്ള കല്ലില്‍ എഴുതിവെച്ചിട്ടുണ്ട്. കർണി സേന ശക്തമായ പ്രക്ഷോഭമാണ് സിനിമയ്ക്കെതിരെ നടത്തുന്നത്. സിനിമ നിരോധിക്കാൻ രജ്പുത് കർണി സേന ആവശ്യപ്പെട്ടിരുന്നു.
സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവതി ചിത്രത്തിൽ അബിനയിച്ച ദീപിക പദുകോണിനെതിരെയും വധ ഭീൽമി മുഴക്കിയിരുന്നു. ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നത് ഉൾപ്പെടെ സിനിമയ്ക്കെതിരെ വ്യാപക ഭീഷണിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഒരു മൃതദേഹം കാണപ്പെട്ടത്. സിനിമയ്ക്കെതിരെയുള്ള പ്രതിഷേധമായി യുവാവ് തൂങ്ങി മരിച്ചതാണോ, കൊലപാതകമാണോ എന്ന കാര്യത്തിലാണ് പോലീസ് അന്വേ,ണം നീങ്ങുന്നത്. അതേസമയം ഞ്ജയ് ലീലാ ബൻസാലിയുടെ പുതിയ ചിത്രം 'പത്മാവതി'യെച്ചൊല്ലി വിവാദങ്ങൾ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നനേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങിൽ നിന്നും ദീപിക പദുകോൺ വിട്ടു നിൽക്കും.
ഇവാൻക ട്രംപ് അടക്കമുള്ളവർ പങ്കെടുക്കുന്ന വേദി
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേശകയും മകളുമായ ഇവാൻക ട്രംപ് അടക്കമുള്ളവർ പങ്കെടുക്കുന്ന ആഗോള സംരംഭക ഉച്ചകോടിയിൽ നിന്നാണ് ദീപിക വിട്ടുനിൽക്കുന്നത്. വ്യത്യസ്ത മേഖലകളിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ചു സംസാരിക്കാൻ വിവിധ രാജ്യങ്ങളിലെ പ്രശസ്തരാണ് എത്തുക. ചലച്ചിത്ര മേഖലയിലെ സ്ത്രീ സാന്നിധ്യം എന്ന വിഷയത്തിലാണു ദീപികയെ നിശ്ചയിച്ചിരുന്നത്. എന്നാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് ദീപിക അറിയിച്ചിരിക്കുന്നത്. ക്രിക്കറ്റ് താരം മഹേന്ദ്ര ധോണിയും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
പാട്ടിനും വിലക്ക്
അതേസമയം സിനിമയ്ക്ക് പിന്നാലെ പദ്മാവതിയിലെ പാട്ടുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പാണ് പദ്മാവതിയിലെ പാട്ടുകൾ സ്കൂളുകളിലെ വിനോദ, സാംസ്ക്കാരിക പരിപാടികലിൽ ഉപോയഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. നടപടി വിവാദമായതിനു പിന്നാലെ സർക്കുലർ പിൻവലിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 'ഘൂമർ' എന്ന പാട്ട് ഉപയോഗിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി സർക്കാർ, സ്വകാര്യ സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്കും പ്രധാനധ്യാപകർക്കുമാണ് സർക്കുലർ അയച്ചത്. ദേവാസ് ജില്ല വിദ്യാഭ്യാസ ഓഫിസർ (ഡിഇഒ) രാജീവ് സൂര്യവൻശിയാണു സർക്കുലർ ഇറക്കിയത്.
കൊലവിളിയുമായി ബിജെപി നേതാവും രംഗത്ത്
പദ്മാവതി സിനിമയുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുമ്പോൾ പദ്മാവതിയുടെ സംവിധായകൻ സഞ്ജയ് ലീലാ ബന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി നേതാവും രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ മുഖ്യ മാധ്യമ കോ ഓര്‍ഡിനേറ്ററായ സൂരജ് പാല്‍ അമു ആണ് വിവാദ പ്രഖ്യാപനം നടത്തിയത്. ബന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ നല്‍കുമെന്നും അവരുടെ കുടുംബത്തെ പരിരക്ഷിക്കുമെന്നുമാണ് സൂരജ് പാല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്മാവതിക്കൊപ്പം 200 ശതമാനവും ഉറച്ച് നില്‍ക്കുമെന്ന് പറഞ്ഞ നടന്‍ രണ്‍വിര്‍ സിങ്ങിന്റെ കാലുകള്‍ തല്ലിയൊടിക്കുമെന്നും സൂരജ് പാല്‍ ഭീഷണിപ്പെടുത്തി. അതേസമയം ബന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 5 കോടി രൂപ നല്‍കുമെന്ന് പറഞ്ഞ ഛത്രിയ സമാജം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൂരജ് പാല്‍ അമു അവരെ അഭിനന്ദിക്കുകയും ചെയ്തു.
നടന്റെ രണ്ട് കാലും തല്ലിയൊടിക്കും
പദ്മാവതിക്കൊപ്പം 200 ശതമാനവും ഉറച്ച് നില്‍ക്കുമെന്നുള്ള നടന്റെ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നടന്റെ കാല് രണ്ടും തല്ലിയൊടിക്കുമെന്നും സൂരജി പാൽ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് മുമ്പ് ചിത്രത്തിലെ നായിക ദീപിക പദുകോണിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് രജ്പുത് കർണി സേനയും ഭീഷണി മുഴക്കിയിരുന്നു. അതിനു ശേഷം ദീപികയ്ക്ക് മുംബൈ പോലീസ് വൻ സുരക്ഷയാണ് നൽകുന്നത്. രജ്പുത് കർണി സേനയുടെ ഭീഷണിക്ക് പിന്നാലെ ഛത്രിയ സമാജി ദീപിക പദുകോണിനും സംവിധായകനെതിരെയും രംഗത്തെത്തിയിരുന്നു. പത്മാവതി സനിമയുടെ സംവിധായകൻ സഞ്ജയി ലീല ബൻസാലിയെയും നടിയെയും ശിരച്ഛേദം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം പാരിതോഷികം നൽകുമെന്നാണ് ഛത്രിയ സമാജ് പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുമെന്നും കര്‍ണി സേന വ്യക്തമാക്കിയിട്ടുണ്ട്.
റിലീസ് ഡേറ്റ് പോലും മാറ്റേണ്ടി വന്നു
ചിത്രത്തിന്റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദീപിക പദുകോൺ, റൺവീർ സിങ്, ഷാഹിദ് കപൂർ എന്നിവർ മുഖ്യകഥാ പാത്രങ്ങളായി എത്തുന്ന പദ്മാവതി ഡിസംബർ ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ വിവാദങ്ങൾക്കിടയിൽ ചിത്രത്തിന്റെ റിലീസിങ് ഡേറ്റ് മാറ്റിയിരുന്നു. ആവശ്യമായ ക്ലിയറൻസ് നിലവിൽ വന്നാൽ പുതിയ റിലീസ് ഡേറ്റ് പ്രഖായപിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. സിനിമയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉയർന്നു വന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
സിനിമയ്ക്കെതിരെ ഉത്തർപ്രദേശ് സർക്കാർ
സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്മാവതി' സിനിമക്കെതിരേ തീവ്ര ഹിന്ദുസംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കണമെന്ന് ഉത്തർ പ്രദേശ് സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചിത്രം പുറത്തിറങ്ങുന്നത് സംഘര്‍ഷത്തിന് കാരണമാകുമെന്ന് യുപി ആഭ്യന്തരസെക്രട്ടറി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കഴിഞ്ഞദിവസം അയച്ച കത്തില്‍ പറയുന്നു. വിവാദചിത്രം ഇറങ്ങേണ്ട സാഹചര്യമല്ല ഇപ്പോള്‍ യുപിയിലേത്. തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുരക്ഷ ശക്തമാക്കേണ്ടതുണ്ട്. 'പദ്മാവതി' പോലൊരു സിനിമ ഈ സമയത്ത് റിലീസ്‌ചെയ്യുന്നത് സംഘര്‍ഷത്തിന് കാരണമാകുമെന്നും സുരക്ഷ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ട് നേരിടുമെന്നും കത്തിലുണ്ട്.
രജപുത്രരുടെ അഭിമാനത്തെ വൃണപ്പെടുത്തുന്നു
പദ്മാവതി എന്ന രജപുത്ര റാണിയുടെ കഥപറയുന്ന ചിത്രം രജപുത്രരുടെ അഭിമാനത്തെ വൃണപ്പെടുത്തുന്നു എന്ന ചിന്തയിലാണ് ചിത്രത്തിനെതിരെ പലരും രംഗത്ത് വന്നിരിക്കുന്നത്. അലാവുദ്ധീൻ കില്ജിയിൽ നിന്ന് രക്ഷപെടാൻ ആത്മാഹുതി ചെയ്ത പദ്മാവതിയെ ചിത്രത്തിൽ കില്ജിയുമായി പ്രണയത്തിലാകുന്ന പദ്മാവതിയായി ചിത്രീകരിക്കുന്നു എന്ന അഭ്യൂഹത്തിലാണ് ചിത്രം വിവാദമായത്. രൺവീർ സിംഗും ദീപിക പദുകോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർ ഒന്നിച്ചു നിൽക്കുന്ന ആദ്യ പോസ്റ്റർ വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. എന്നാൽ അവർ തമ്മിലുള്ള പ്രണയ രംഗങ്ങൾ ചിത്രത്തിൽ ഉണ്ട് എന്ന വാർത്തകളെ സംവിധായകൻ ബൻസാലി നിഷേദിച്ചിരുന്നു.