ഇങ്ങനെയൊരു കാഴ്ചയ്ക്ക് ഈ ജന്മം സാക്ഷിയാകേണ്ടി വരുമെന്ന് കരുതിയിരുന്നില്ല; കെസി വേണുഗോപാൽ
ഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ കുടുംബവുമായി അദ്ദേഹം സംസാരിച്ചു. ഇങ്ങനെയൊരു കാഴ്ചയ്ക്ക് ഈ ജന്മം സാക്ഷിയാകേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും ഇനിയൊരക്ഷരം സംസാരിക്കാൻ കഴിയാത്ത വിധം ഈ കാഴ്ചകൾ തളർത്തുന്നുണ്ടെന്നും വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെ രാമചന്ദ്രന്റെ മകൻ അരവിന്ദുമായി സംസാരിക്കുമ്പോൾ, എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്നറിഞ്ഞിരുന്നില്ലെന്നും .രാമചന്ദ്രനെപ്പോലെ ഒരുപാട് പേരുടെ കുടുംബങ്ങൾ ഇവിടെയുണ്ട്, സ്വന്തം കൺമുന്നിൽവെച്ച് ഉറ്റവർ വീഴുന്നത് കണ്ടുനിന്നവർ. അധികനേരം അവരെ നോക്കിനിൽക്കാൻ കഴിഞ്ഞില്ലെന്നും ഈ നിമിഷം രാജ്യം കേൾക്കാൻ കാത്തിരിക്കുന്നത് ചേതനയറ്റ മനുഷ്യരുടെ ജീവനുകൾക്കൊരു മറുപടിയാണ്. അതുണ്ടാവാൻ എല്ലാം ഈ രാജ്യം ഒറ്റക്കെട്ടായി നിൽക്കും. ഇനിയിങ്ങനെ ഒരു കാഴ്ചയ്ക്ക് മുൻപിൽ പതറി നിൽക്കാൻ ആരെയും നമ്മൾ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ സി വേണുഗോപാൽ പങ്കുവെച്ച കുറിപ്പ്;
ഹൃദയമുലയ്ക്കുന്ന വിതുമ്പലുകൾ. കണ്ടുനിൽക്കാൻ കഴിയാത്ത നിലവിളികൾ. മരവിച്ചുപോയവരുടെ നിശബ്ദത. ചുറ്റും തളം കെട്ടിനിൽക്കുന്നത് ഉറ്റവരുടെ കണ്ണുനീർ തന്നെയായിരുന്നു. ഇങ്ങനെയൊരു കാഴ്ചയ്ക്ക് ഈ ജന്മം സാക്ഷിയാകേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. ഇനിയൊരക്ഷരം സംസാരിക്കാൻ കഴിയാത്ത വിധം ഈ കാഴ്ചകൾ തളർത്തുന്നുണ്ട്.
ശ്രീനഗറിലെ പി സി ആർ ആശുപത്രിയിൽ അൽപ്പസമയം മുൻപാണെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള, എം പിമാർ, എം എൽ എമാർ ഒക്കെയുണ്ട് ഇവിടെ. പേരും നാടും എഴുതിച്ചേർത്ത കടലാസ് കഷ്ണങ്ങൾ ഓരോ പെട്ടിയിലുമുണ്ട്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ പേരും അക്കൂട്ടത്തിലുണ്ട്. ഇന്നലെ രാമചന്ദ്രന്റെ മകൻ അരവിന്ദുമായി സംസാരിക്കുമ്പോൾ, എന്ത് പറഞ്ഞവനെ സമാധാനിപ്പിക്കണം എന്നറിഞ്ഞിരുന്നില്ല.
രാമചന്ദ്രനെപ്പോലെ ഒരുപാട് പേരുടെ കുടുംബങ്ങൾ ഇവിടെയുണ്ട്, സ്വന്തം കൺമുന്നിൽവെച്ച് ഉറ്റവർ വീഴുന്നത് കണ്ടുനിന്നവർ. അധികനേരം അവരെ നോക്കിനിൽക്കാൻ കഴിഞ്ഞില്ല, ആ പെട്ടികളിലേക്കും. തിരിച്ചുചെല്ലുമെന്നും ഭൂമിയിലെ സ്വർഗത്തിൽ കണ്ട കാഴ്ചകൾ വാ തോരാതെ പറയുമെന്നും പ്രതീക്ഷിച്ച് നാട്ടിൽ കൊച്ചുമക്കളും മക്കളും ഉടയവരുമൊക്കെയായി കുറെ മനുഷ്യർ നാട്ടിലും കാത്തിരിപ്പുണ്ടായിരുന്നിരിക്കണം. അവരോടിനി എന്ത് പറയുമെന്നറിയില്ല.
ഈ നിമിഷം രാജ്യം കേൾക്കാൻ കാത്തിരിക്കുന്നത് ചേതനയറ്റ മനുഷ്യരുടെ ജീവനുകൾക്കൊരു മറുപടിയാണ്. അതുണ്ടാവാൻ എല്ലാം ഈ രാജ്യം ഒറ്റക്കെട്ടായി നിൽക്കും. ഇനിയിങ്ങനെ ഒരു കാഴ്ചയ്ക്ക് മുൻപിൽ പതറി നിൽക്കാൻ ആരെയും നമ്മൾ വിട്ടുകൊടുക്കില്ല.
പ്രിയപ്പെട്ടവർക്ക്, വേദനയോടെ ആദരാഞ്ജലികൾ.
ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണം ഒരേസമയം ഈ രാജ്യത്തിന് നേർക്കുള്ള വെല്ലുവിളിയും ഭീരുത്വത്തിന്റെ പ്രതീകവുമാണ്. ഭൂമിയിലെ സ്വർഗ്ഗത്തെയും ഈ രാജ്യത്തിന്റെ സമാധാനത്തെയും വൈവിധ്യത്തെയും മറ്റൊരു വിധേനയും അസ്ഥിരപ്പെടുത്താൻ കഴിയില്ലെന്ന ബോധ്യത്തിൽ ഭീകര സംഘടനകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ഈ ക്രൂരകൃത്യമെന്ന് കഴിഞ്ഞ ദിവസം വേണുഗോപാൽ പറഞ്ഞിരുനന്ു.
രാജ്യം ഒട്ടാകെ, മത, ജാതി, വർഗ, വർണ, രാഷ്ട്രീയ ഭേദമന്യേ ഭീകരതയ്‌ക്കെതിരായി നിലകൊള്ളേണ്ട സമയം കൂടിയാണിത്. പഹൽഗാമിൽ വെടിയേറ്റ് വീണ ഓരോ മനുഷ്യരും നമ്മുടെ ഉറ്റവരും ഉടയവരുമാണെന്ന തിരിച്ചറിവിലാവണം ഈ ആക്രമണത്തെ നമ്മൾ നേരിടേണ്ടത്. അക്രമം വഴി വിഭജനം ലക്ഷ്യമിട്ട് നടത്തുന്ന ഭീകരാക്രമണത്തിന് പിന്നിൽ ആരാണെങ്കിലും, അതിനെ ചെറുത്തുതോൽപ്പിക്കുകയും ഇന്ത്യ എന്ന ശക്തി എന്താണെന്ന് ബോധ്യപ്പെടുത്തുകയും വേണം. രാജ്യസുരക്ഷയുടെ കാര്യത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചകളും പാടില്ലെന്ന് കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications