കശ്മീരില്‍ 12 മണിക്കൂറിനിടെ 4 തീവ്രവാദി ആക്രമണം; 17 മരണം
ദില്ലി: ജമ്മു കശ്മീരില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് മുന്പ് തീവ്രവാദി ആക്രമണം. 12 മണിക്കൂറിനിടെ നാല് തവണയാണ് തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടത്.
എട്ട് സൈനികരും മൂന്ന് പോലീസുകാരും മരിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ലഫ്റ്റനന്റ് കേണല്‍ ആണ്. ആറ് തീവ്രവാദികളെ സൈന്യം വധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കരസേന മേധാവിയുമായി ചര്‍ച്ച നടത്തി.

ഡിസംബര്‍ അഞ്ചിന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു ആദ്യ ആക്രമണം. ബാരാമുള്ളയിലെ ഉറി സെക്ടറിലെ 32 ഫീല്‍ഡ് റജിമെന്റ് ക്യാമ്പിന് നേരെയായിരുന്നു ആദ്യ ആക്രമണം. ശ്രീനഗറിലായിരുന്നു രണ്ടാമത്തെ ആക്രമണം. ഇതിന് ശേഷം സോഫിയാന്‍ ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷന് നേരെ ഗ്രനേഡ് ആക്രമണവും ഉണ്ടായി. ഏറ്റവും ഒടുവില്‍ പുലവാമയിലെ ബസ്റ്റ് സ്റ്റാന്‍റിന് നേരെയാണ് ഗ്രനേഡ് ആക്രണം നടന്നത്. ഇവിടെ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്താനില്‍ നിന്ന് നുഴഞ്ഞുകയറി തീവ്രവാദികളാണ് ആക്രമണം നടത്തിയത്. ശ്രീനഗറിലെ സൗറ മേഖലയില്‍ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു. ശ്രീനഗറില്‍ വെടിവപ്പ് ഏറെ നേരം തുടര്‍ന്നു.
രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു ഉറിയിലെ ആക്രമണം. ഒരു സംഘം സൈനിക ക്യാമ്പില്‍ ആക്രണം നടത്തിയപ്പോള്‍ അടുത്ത സംഘം ക്യാമ്പിന്റെ പ്രവേശന കവാടത്തില്‍ ആക്രമണം നടത്തി.
ജമ്മു കശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം ഈ ആക്രമണങ്ങളെന്നാണ് വിലയിരുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 8 ന് കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രണം.












Click it and Unblock the Notifications