കശ്മീര്‍ ആക്രമണം: താലിബാന് പാക് സൈന്യത്തിന്റെ പിന്തുണ, ഇന്ത്യന്‍ സേനയെ ആക്രമിക്കാന്‍ ആഹ്വാനം
ദില്ലി: കശ്മീരില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി പാക് തെഹരീക്ക് താലിബാനും പങ്കുചേരുന്നു. പാകിസ്താന്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യ ആഗോള തലത്തില്‍ പ്രതിരോധം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ ഭീകരവാദപ്രവര്‍ത്തനങ്ങളിലേക്ക് പാക് ഭീകരസംഘടനയായ തെഹരീക്ക് ഇ താലിബാനും പങ്കുചേരുന്നത്.
അതിര്‍ത്തി കടന്നെത്തുന്ന ഭീകരവാദമാണ് കശ്മീര്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നതാണ് പാക് ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍. പാക് ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, അല്‍ഖ്വയ്ദ, പാക് താലിബാന്‍, ഫിദായീന്‍ എന്നിവരുടെ പങ്ക് വെളിപ്പെടുത്തുന്ന ആക്രമണങ്ങള്‍ക്കാണ് ഇന്ത്യ അടുത്തകാലത്തായി സാക്ഷ്യം വഹിച്ചിട്ടുള്ളത്.

അക്രമസംഭവങ്ങള്‍
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് കശ്മീര്‍ താഴ് വരയിലുണ്ടായ അക്രമസംഭവങ്ങള്‍ക്ക് അയവുവന്ന സാഹചര്യത്തിലാണ് കശ്മീരില്‍ ആക്രമണങ്ങള്‍ക്ക് ആഹ്വാനം നല്‍കിക്കൊണ്ടുള്ള ഭീകര സംഘടനയുടെ വരവ്.

ഭീകരവാദം
കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യത്തിനെതിരെ ആക്രമണം അഴിച്ചുവിടാനാണ് തെഹരീക്ക് ഇ താലിബാന്‍ ആഹ്വാനം ചെയ്യുന്നത്.

പ്രവര്‍ത്തനമണ്ഡലം
പാകിസ്താനിലെ ഗോത്ര പ്രദേശമായ ഫാറ്റ, കൈബര്‍ പാക്ടന്‍ക്വ, അയല്‍ രാജ്യമായ അഫ്ഗാനിസ്താന്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രമാക്കിയാണ് തെഹരീക്ക് ഇ താലിബാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പാക് താലിബാനാണ് ജമ്മു കശ്മീരിലേയ്ക്ക് കൂടി പ്രവര്‍ത്തനമണ്ഡലം വ്യാപിപ്പിക്കുന്നത്.

ഒമര്‍ മീഡിയ
കശ്മീര്‍ സംഘര്‍ഷത്തില്‍ പാക് താലിബാന് പങ്കില്ലെന്ന് കാണിച്ച് ഒമര്‍ മീഡിയ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഇന്ത്യയെക്കാള്‍ വലിയ ശത്രു പാകിസ്താന്‍ സൈന്യം ആണെന്നും അതിനാല്‍ പാക് സൈന്യത്തിനെതിരെയാണ് ആദ്യം പോരാടേണ്ടതെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു. മുജാഹിദീനുകള്‍ക്കെതിരെയുള്ള പോരാട്ടമാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീര്‍ താഴ് വരയില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് സര്‍ക്കാരിനെയും ഇന്ത്യന്‍ സേനയ്ക്കുമെതിരെയുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളായി മാറുകയായിരുന്നു. 80 പേര്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തില്‍ ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വീഡിയോ പ്രസ്താവന
കശ്മീര്‍ ജനതയെ സുരക്ഷാ സേന ആക്രമിക്കുന്നത്, പെല്ലറ്റ് ആക്രമണങ്ങളില്‍ പരിക്കേറ്റവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ വീഡിയോകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് താലിബാന്‍ പുറത്തിറക്കിയ വീഡിയോ പ്രസ്താവനയിലാണ് കശ്മീരിലെ മുസ്ലിം സഹോദരങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ ആക്രമണത്തിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.

പോരാട്ടം
കശ്മീരിലെ മുസ്ലിങ്ങള്‍ക്കെതിരെ മുസ്ലിം വിരുദ്ധരാണ് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്നാണ് പാക് താലിബാന്റെ അവകാശ വാദം. ഇത്തരക്കാര്‍ക്കെതിരെ പോരാടാന്‍ മുജാഹിദ്ദീനുകളോട് ആഹ്വാനം ചെയ്യുന്നതാണ് പാക് താബിലാന്റെ ആശയ പ്രചരണം.

അന്താരാഷ്ട്ര സംഘടനകള്‍
കശ്മീരില്‍ മുഖംമറച്ചെത്തിയ ഭീകരരാണ് ഉറിയില്‍ ഭീകരാക്രമണം നടത്തിയതെന്ന് യുഎന്നില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുമ്പോള്‍ ഇന്ത്യന്‍ സൈന്യം കശ്മീരില്‍ കാണിക്കുന്ന ക്രൂരതകള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ കണ്ണടയ്ക്കുകയാണെന്നും താലിബാന്‍ പറയുന്നു.

ഇന്ത്യന്‍ സൈന്യത്തിന്
ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ക്രൂരത അവസാനിക്കാത്ത കാലത്തോളം താഴ് വരയില്‍ നിന്ന് ജിഹാദിസ്റ്റ് പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യേണ്ടതില്ലെന്നും താബിലാന്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന് നല്‍കാവുന്ന മികച്ച തിരിച്ചടി ഇതാണെന്നും താലിബാന്‍ വാദിക്കുന്നു.

അല്‍ഖ്വയ്ദ
അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ തുരത്തി ശരീഅത്ത് നിയമം പ്രാബല്യത്തില്‍ വരുത്തുകയാണ് പാക് താലിബാന്റെയും അല്‍ഖ്വയ്ദയുടേയും സുപ്രധാന ഉദ്ദേശ്യം. ഇതേ നയം കശ്മീരില്‍ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് താലിബാന്‍ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതിലൂടെ പൂര്‍ത്തീകരിക്കുന്നത്.

തന്ത്രം
ഭീകരസംഘടനയായ അല്‍ഖ്വയ്ദയുടെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ കശ്മീരില്‍ വ്യാപിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാക് സൈന്യത്തെ സഹായിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്.

പിന്തുണ
ഇന്ത്യയില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്നതോടെ പാക് താലിബാനും പാക് സൈന്യവും തമ്മിലുള്ള ബന്ധത്തിലുള്ള പുതിയ തന്ത്രമാണ് വെളിപ്പെടുന്നത്. പാകിസ്താന് പുറത്തേക്ക് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി പാക് സൈന്യം നല്‍കുന്ന പിന്തുണ കൂടിയാണിത്.

പോരാട്ടം
ഇന്ത്യയെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നേരിടാനുള്ള പാകിസ്താന്റെ നീക്കമാണ് പാക് അധീന കശ്മീരിലും കശ്മീരിന്റെ മറ്റ് ഭാഗങ്ങളിലും ഭീകരസംഘനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള മണ്ണ് ഒരുക്കിക്കൊടുന്നതിന് പിന്നില്‍.












Click it and Unblock the Notifications