കാശ്മീരിൽ പാക് ഷെല്ലാക്രമണം; 15 പേർ കൊല്ലപ്പെട്ടു, 43 ഓളം പേർക്ക് പരിക്ക്
ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ പൂഞ്ച്, താങ്ധർ മേഖലയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടു. 43 ഓളം പേർക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. ഇവിടുത്തെ ജനവാസ കേന്ദ്രങ്ങളിലാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. ആക്രമണത്തിൽ നിരവധി വീടുകളും കടകളും തകർന്നു. വാഹനങ്ങൾ കത്തി നശിച്ചു.
പൂഞ്ച് മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്.
ജമ്മു മേഖലയിലെ രജൗരി ജില്ലയിലും കുപ്വാര ജില്ലയിലെ ഉറി, കർണ്ണ, തങ്ധാർ മേഖലകളിലും പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി. രണ്ട് മണി മുതൽ തന്നെ ഷെല്ലാക്രമണം നടന്നതായി പ്രദേശവാസികൽ പറഞ്ഞു. ജീവനും കൊണ്ട് ഓടുകയായിരുന്നു, പാക്കിസ്ഥാൻ നടത്തിയത് കൊടും ക്രൂരതയാണ്, അവർ ഭീരുക്കളാണെന്നും പ്രദേശവാസികൾ പറഞ്ഞു.

നിരായുധരായ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നത് ധീരതയല്ലെന്നും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഭീരുത്വമായ പ്രവൃത്തിയാണ് ഇതെന്നും സൈനിക ഉദ്യോഗസ്ഥർ പ്രതികരിച്ചു. യുദ്ധസമാനമായ സാഹചര്യമായിരുന്നു, ആളുകൾ സഹായത്തിന് വേണ്ടി കരയുകയായിരുന്നു. എവിടെ ഒളിക്കണമെന്ന് അറിയാതെ പാടുപെടുകയായിരുന്നു പലരും. ഗ്രാമത്തിൽ എല്ലായിടത്തും നാശനഷ്ടങ്ങൾ കാണാം', പ്രദേശവാസി പറഞ്ഞു. അതേസമയം ആക്രമണത്തെ തുടർന്ന് ധാക്കിയിലുള്ള 150 ഓളം പേർ മറ്റിടങ്ങളിലെ ബന്ധുവീടുകളിൽ അഭയം പ്രാപിച്ചു.
'രാത്രിയിൽ ഇത്തരമൊരു ആക്രമണം ഒരിക്കലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. തത്കാലം സുരക്ഷിതമായ സ്ഥലത്തേക്ക് നീങ്ങുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം', ധാക്കിയിൽ നിന്നുള്ള ഖുർഷിദ് അഹമ്മദ് പറഞ്ഞു. അതേസമയം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനിൽ 70 പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. 60 ഓളം പേർക്ക് പരിക്കേറ്റു. പുലർച്ചെ 1.30 ഓടെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഏകദേശം 15 മിനിറ്റോളം നീണ്ടുനിന്ന ആക്രമണത്തിൽ 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. നിരോധിത സംഘടനയായ ജയ്ഷ ഇ മുഹമ്മദിന്റേയും, ലഷ്കർ ഇ തൊയിബ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ സംഘടനകളുടേയും കേന്ദ്രങ്ങളാണ് തകർത്തത്. കൊല്ലപ്പെട്ടവരിൽ തന്റെ 10 കുടുംബാംഗങ്ങളും 4 അനുയായികളും മരിച്ചതായി ജയ്ഷ ഇ മുഹമ്മദ് ഭീകരൻ മസൂദ് അസർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇന്ത്യ നടത്തിയ തിരിച്ചടിക്ക് മറുപടി നൽകാനുള്ള തയ്യാറെടുപ്പിലാണ് പാക്കിസ്ഥാൻ. ഇന്ത്യൻ സൈനിക ആക്രമണങ്ങളിൽ നിരപരാധികളായ പാകിസ്ഥാൻ പൗരന്മാർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്നും അതുകൊണ്ട് തന്നെ തിരഞ്ഞെടുക്കപ്പെട്ട സമയത്ത് , സ്ഥലത്ത് കൃത്യമായ തിരിച്ചടി നൽകാൻ രാജ്യത്തിന്റെ സായുധ സേനക്ക് അധികാരം നൽകുകയാണെന്നും ഇന്ന് ചേർന്ന പാക്കിസ്ഥാൻ ദേശീയ സുരക്ഷ കൗൺസിൽ വ്യക്തമാക്കി.












Click it and Unblock the Notifications