ജവാനെ കൊലപ്പെടുത്തിയ തീവ്രവാദി ഇന്ത്യയിലെത്തിയത് 12 ദിവസം മുന്‍പ്
ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥാടകരെ ലക്ഷ്യമിട്ടെത്തിയ പാക് തീവ്രവാദി സൈനികരുടെ പിടിയിലായപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് ചോദ്യങ്ങളെ നേരിട്ടു. ഒപ്പമുണ്ടായിരുന്നയാള്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചിട്ടും കൂസലേതുമില്ലാതെ നില്‍ക്കുന്ന തീവ്രവാദിയെ സ്ഥലത്തുവെച്ചുതന്നെ സൈന്യം പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു.
പാക്കിസ്ഥാനിലെ ഫൈസലാബാദ് സ്വദേശിയായ ഉസ്മാന്‍ ആണ് താനെന്നാണ് ഇയാള്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ സൈന്യത്തോട് വെളിപ്പെടുത്തിയത്. യൂസഫ് മുഹമ്മദ്ദ് എന്നയാളുടെ മകനാണ് താനെന്നും മൂന്നു സഹോദരങ്ങളുണ്ടെന്നും സൈന്യത്തോട് വെളിപ്പെടുത്തി. രണ്ടംഗ സംഘമായാണ് എത്തിയത്. 12 ദിവസം മുന്‍പാണ് ഇന്ത്യയിലെത്തിയതെന്നും തീവ്രവാദി പറഞ്ഞു.
കാട്ടിലൂടെയും മറ്റും സഞ്ചരിച്ചാണ് ഉധംപുര്‍ ജില്ലയിലെ സാംരുലി ഹൈവേയില്‍ എത്തിയതെന്നും ഉസ്മാന്‍ പറയുന്നു. ഇവിടെവെച്ചാണ് തീവ്രവാദികള്‍ ബി.എസ്.എഫ് കോണ്‍വോയി ആക്രമിച്ചത്. അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് പിന്നാലെയായിരുന്നു ബി.എസ്.എഫ് കോണ്‍വോയി. സൈന്യം തിരിച്ചു വെടിവെച്ചതോടെ മുന്നുപേരെ ബന്ദികളാക്കി കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട സൈനിക നടപടിക്കുശേഷം ഒരു തീവ്രവാദിയെ വെടിവെച്ചു കൊലപ്പെടുത്തുകയും ഉസ്മാനെ ജീവനോടെ പിടികൂടുകയും ചെയ്തു. അതിനിടെ രണ്ട് ബിഎസ്എഫ് ജവാന്മാരെയും തീവ്രവാദികള്‍ കൊലപ്പെടുത്തി. നാട്ടുകാരുടെ സഹായത്തോടെയാണ് ഉസ്മാനെ സൈന്യം പിടികൂടിയത്. മുംബൈ ഭീകരാക്രമണക്കേസിലെ അജ്മല്‍ കസബിനെ പിടികൂടിയശേഷം ഇതാദ്യമായാണ് ഭീകരാക്രമണം നടത്തിയ തീവ്രവാദിയെ സൈന്യം പിടികൂടിന്നത്. ഇയാള്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നോടെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സൈന്യം. ഉയര്‍ന്ന സൈനിക ഉദ്യോസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.