രണ്ടു വട്ടം അമ്മ 'തള്ളിയിട്ടു'!! പിന്നെ ശശികലയും, എന്നിട്ടും വീണില്ല, ഒപിഎസ് ഡാ....
നേരത്തേ മൂന്നു തവണ മുഖ്യമന്തിയായിരുന്നപ്പോഴും ഒരു വര്‍ഷം കൊണ്ട് അദ്ദേഹത്തിന് രാജിവയ്ക്കേണ്ടിവന്നിരുന്നു
ചെന്നൈ: മൂന്നു വട്ടം മുഖ്യമന്ത്രി പദത്തില്‍ നിന്നു ഇരിപ്പുറപ്പിക്കും മുമ്പ് തന്നെ ഇറങ്ങേണ്ടിവന്നെങ്കിലും നാലാംവട്ടം ഭാഗ്യം കടാക്ഷിച്ചിരിക്കുകയാണ് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്. മുഖ്യമന്ത്രി പദത്തിലേക്ക് തന്റെ പ്രധാന എതിരാളി കൂടിയായ എഐഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയ്‌ക്കെതിരേ സുപ്രീംകോടതി വിധി വന്നതോടെയാണ് ഒരിക്കല്‍ക്കൂടി പനീര്‍ശെല്‍വത്തിന്റെ വഴി തെളിഞ്ഞത്.
2001ലാണ് പനീര്‍ശെല്‍വത്തിന് ആദ്യമായി മുഖ്യമന്ത്രിക്കസേരയിലേക്ക് നറുക്കു വീഴുന്നത്. സപ്തംബറിലാണ് ഒപിഎസ് സംസ്ഥാനത്തിന്റെ 13ാമത്തെ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റാരോപിതയായ ജയലളിതയ്ക്ക് ഭരണത്തില്‍ തുടരാനാവില്ലെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. ഇതോടെ ജയലളിത രാജിവച്ച് പകരം പനീര്‍ശെല്‍വത്തിനെ മുഖ്യമന്ത്രിയായി നിയമിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തു പനീല്‍ശെല്‍വമായിരുന്നെങ്കിലും ഭരണം നിയന്ത്രിച്ചത് ജയലളിത തന്നെയായിരുന്നുവെന്ന് അന്നു വിവിധ കോണുകളില്‍നിന്നു വിമര്‍ശനങ്ങളുയര്‍ന്നു. പാവ സര്‍ക്കാരെന്നു പോലും എതിര്‍ പാര്‍ട്ടിക്കാര്‍ പനീര്‍ശെല്‍വം സര്‍ക്കാരിനെ പരിഹസിക്കുകയുണ്ടായി.
കേവലം ആറു മാസം മാത്രമേ പനീര്‍ശെല്‍വത്തിന്റെ മുഖ്യമന്ത്രി പദവിക്ക് ആയുസ്സുണ്ടായുള്ളൂ. 21 സപ്തംബര്‍ 2001ല്‍ ആരംഭിച്ച ഭരണം 2002 മാര്‍ച്ച് ഒന്നിന് അവസാനിച്ചു. നേരത്തേ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയ്‌ക്കെതിരേ സുപ്രീം കോടതി പ്രഖ്യാപിച്ച വിധി റദ്ദാക്കിയതാണ് ഒപിഎസിന്റെ മോഹങ്ങള്‍ തട്ടിത്തെറിപ്പിച്ചത്.
ഉപ തിരഞ്ഞെടുപ്പില്‍ ആണ്ടിപ്പട്ടി നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ചു കയറിയ ജയലളിത 2002 മാര്‍ച്ചില്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തി. പനീര്‍ശെല്‍വത്തിന് ജയലളിത മന്ത്രിസഭയില്‍ പബ്ലിക് വര്‍ക്‌സ്, എക്‌സൈസ് മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബോധിനായകനൂര്‍ മണ്ഡലത്തില്‍ നിന്നാണ് പനീര്‍ശെല്‍വം ജയിച്ചുകയറുന്നത്. തുടര്‍ന്ന് ജയലളിത സര്‍ക്കാരില്‍ ധനകാര്യ മന്ത്രിപദവും ഒപിഎസിനു ലഭിച്ചു. 2011 മെയ് 16 മുതല്‍ 2014 സപ്തംബര്‍ 27വരെ അദ്ദേഹം ധനകാര്യ മന്ത്രിയായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോടതി വീണ്ടും ജയലളിത കുറ്റക്കാരിയെന്നു വിധിച്ചതോടെയാണ് പനീര്‍ശെല്‍വത്തിന് രണ്ടാം തവണ മുഖ്യമന്ത്രി ലോട്ടറി അടിക്കുന്നത്. 2014 സപ്തംബര്‍ 29ന് പനീര്‍ശെല്‍വം ജീവിതത്തില്‍ ഒരിക്കല്‍ക്കൂടി തമിഴ്‌നാട് മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നു.
ഇത്തവണ കുറച്ചു കാലം മുഖ്യമന്ത്രിയായി തുടരാമെന്ന് പനീര്‍ശെല്‍വം സ്വപ്‌നം കണ്ടെങ്കിലും ഇതിന് അധികം ആയുസ്സുണ്ടായില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയതോടെ വീണ്ടും പനീര്‍ശെല്‍വത്തിന്റെ ചീട്ട് കീറി. 2015 മെയ് 22ന് ഒപിഎസിന് രാജിവയ്‌ക്കേണ്ടിവന്നു. തുടര്‍ന്നു ജയലളിത വീണ്ടും മുഖ്യമന്ത്രിയായി.
രണ്ടില്‍ പിഴച്ചാല്‍ മൂന്ന് എന്നാണല്ലോ പഴഞ്ചൊല്ല്. അത് അക്ഷരംപ്രതി ശരിയാണെന്ന് പനീര്‍ശെല്‍വത്തിന്റെ കാര്യത്തില്‍ തെളിഞ്ഞു. 2016ല്‍ ജീവിതത്തില്‍ മൂന്നാം തവണയും ഒപിഎസിന് മുഖ്യമന്ത്രിയാവാന്‍ ഭാഗ്യം ലഭിച്ചു. ഇത്തവണ മുഖ്യമന്ത്രി ജയലളിതയുടെ മരണമാണ് ഒപിഎസിനെ വീണ്ടും ഭരണത്തിലെത്തിച്ചത്. ഡിസംബര്‍ 10നു സ്ഥിരം മുഖ്യമന്ത്രിയായ ഒപിഎസ് ആദ്യ കാബിനറ്റ് യോഗവും വിളിച്ചുചേര്‍ത്തു.
കഴിഞ്ഞ രണ്ടു തവണയും ജയലളിതയാണ് മുഖ്യമന്തി പദവിക്കും ഒപിഎസിനും ഇടയില്‍ തടസമായതെങ്കില്‍ മൂന്നാം തവണ ഇതല്ലായിരുന്നു സ്ഥിതി. ജയലളിതയുടെ വിയോഗത്തിനു ശേഷം എഐഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു ശശികല എത്തിയതോടെ പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയായിരുന്നു. 2017 ഫെബ്രുവരി ആറിനാണ് ഒപിഎസ് ഗവര്‍ണര്‍ക്കു രാജിക്കത്ത് നല്‍കിയത്.
ഭരണസ്തംഭനം ഉണ്ടാവാതിരിക്കാന്‍ സ്ഥിരം മുഖ്യമന്ത്രി ചുമതലയേല്‍ക്കുന്നതു വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ഒപിഎസിനോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീടാണ് ശശികലയും പനീര്‍ശെല്‍വവും തമ്മില്‍ അധികാരത്തിനായി വടംവലി ആരംഭിക്കുന്നത്. തന്നെ ശശികല നിര്‍ബന്ധിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവയ്പ്പിക്കുകയായിരുന്നുവെന്ന് പനീര്‍ശെല്‍വം ആരോപിക്കുകയും ചെയ്തു.