ബിഹാര്‍; പിഡിഎ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പപ്പു യാദവ്, പ്രഖ്യാപിച്ചത് ആസാദ്
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയൻസ് (പിഡിഎ) ന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ജാൻ അധികാർ പാർട്ടി-ലോക് തന്ത്രിക് (ജെഎപി-എൽ) പാര്‍ട്ടി നേതാവ് പപ്പു യാദവിനെ പ്രഖ്യാപിച്ചു. മാധേപുര സീറ്റില്‍ നിന്നും സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിതായി പപ്പു യാദവ് ജനവിധി തേടുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ചന്ദ്രശേഖർ ആസാദിന്‍റെ നേതൃത്വത്തിലുള്ള ആസാദ് സമാജ് പാർട്ടി, ബഹുജൻ മുക്തി പാർട്ടി (ബിഎംപി), സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്നിവരുമായി ചേര്‍ന്നാണ് പപ്പുയാദവിന്‍റെ പാര്‍ട്ടി ബിഹാറില്‍ ജനവിധി തേടുന്നത്.
ചന്ദ്രശേഖര്‍ ആസാദാണ് പപ്പു യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പപ്പു യാദവിന്റെ പ്രവർത്തന രീതി ജനകേന്ദ്രീകൃതമാണ്. ബീഹാറിനെ സ്നേഹിക്കുകയും അതിന്റെ വേദന അനുഭവിക്കുകയും ചെയ്യുന്ന ആളുകൾ ഇത്തവണ ഞങ്ങളുടെ സഖ്യത്തിന് അവസരം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നതെന്നും ചന്ദ്ര ശേഖര്‍ ആസാദ് പറഞ്ഞു. ഒക്ടോബർ 28 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് ബീഹാർ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പിഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് പിന്നാലെ നിലവിലെ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് പപ്പു യാദവ് നടത്തിയത്. വികസനം നിതീഷ് കുമാറിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമല്ലേ? എന്തുകൊണ്ടാണ് നിതീഷ് കുമാർ ലാലു പ്രസാദിനെ തിരഞ്ഞെടുപ്പ് വിഷയമാക്കുന്നത്? എന്തുകൊണ്ടാണ് നിതീഷ് കുമാർ പ്രളയവും കുടിയേറ്റവും സംബന്ധിച്ച് സംസാരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
ബീഹാറിലെ ആറ് വരി റോഡുകളുടെ ക്രെഡിറ്റ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് അവകാശപ്പെട്ടതാണ്. 15 വർഷത്തെ (നിതീഷ് കുമാറിന്റെ) ഭരണത്തിന് ശേഷവും ബീഹാറിൽ ആരോഗ്യസംരക്ഷണ സംവിധാനം ദുർബലമായി. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം നിതീഷ് കുമാറിനെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും ചിന്തകള്‍ക്ക് വഴിവെച്ചിട്ടുണ്ടോയെന്നും പപ്പു യാദവ് ചോദിക്കുന്നു. സംസ്ഥാനത്തെ കോവിഡ് -19 സാഹചര്യം ശരിയായി കൈകാര്യം ചെയ്യുന്നതിൽ നിതീഷ് കുമാർ സർക്കാർ പരാജയപ്പെട്ടുവെന്ന് പപ്പു യാദവ് ആരോപിച്ചു
Recommended Video