വഖഫ് ബില്ല് ഇന്ന് കൊണ്ടുവരുമോ? അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി ബിജെപിയും കോണ്‍ഗ്രസും: പക്ഷെ നീക്കം ഗില്ലറ്റിന്
ഡല്‍ഹി: പാർലമെന്റ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി ബി ജെ പിയും കോണ്‍ഗ്രസും. കഴിഞ്ഞ ദിവസം വൈകീട്ടാണ് വെള്ളിയാഴ്ച നിർബന്ധമായും സഭയില്‍ ഹാജരാകണമെന്ന് വ്യക്തമാക്കുന്ന വിപ്പ് ഇരുപാർട്ടികളും തങ്ങളുടെ അംഗങ്ങള്‍ക്ക് കൈമാറിയത്. ബി ജെ പിയാണ് ആദ്യം വിപ്പ് നീക്കവുമായി രംഗത്ത് എത്തിയത്. ഇതോടെ വഖഫ് ബില്‍ ഇന്ന് അവതരിപ്പിക്കുമോയെന്ന ആശങ്ക പ്രതിപക്ഷ പാർട്ടികള്‍ക്കിടയിലുണ്ടായി. ഉടന്‍ തന്നെ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എംപി തിടുക്കപ്പെട്ട് തങ്ങളുടെ എല്ലാ അംഗങ്ങള്‍ക്കും വിപ്പ് അയക്കുകയായിരുന്നു.
പ്രതിപക്ഷം ആശങ്കപ്പെടുന്നത് പോലെ വഖഫ് ബില്‍ കൊണ്ടുവരാനുള്ള ഒരു നീക്കവും ഇന്ന് ബി ജെ പിയുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പകരം ധനവിനിയോഗ ബില്‍ പാസാക്കേണ്ടതുള്ളതിനലാണ് എല്ലാവർക്കും വിപ്പ് നല്‍കിയത്. സർക്കാർ പക്ഷത്ത് മൂന്നിറില്‍ താഴെ അംഗബലം മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ ബില്ലുകളെല്ലാം പാസാക്കുന്നതിന് വേണ്ടിയാണ് വിപ്പ് നല്‍കിയതെന്നും ബി ജെ പി ചൂണ്ടിക്കാട്ടുന്നു.

'2025-26 ലെ ഗ്രാന്റിനായുള്ള വിവിധ ആവശ്യങ്ങളുടെ ഗില്ലറ്റിനിംഗ് വെള്ളിയാഴ്ച സഭയിൽ പാസാക്കുമെന്ന് ലോക്സഭയിലെ എല്ലാ ബി ജെ പി അംഗങ്ങളെയും ഇതിനാൽ അറിയിക്കുന്നു. അതിനാൽ, ലോക്സഭയിലെ എല്ലാ ബി ജെ പി അംഗങ്ങളും ദിവസം മുഴുവൻ സഭയിൽ ക്രിയാത്മകമായി ഹാജരാകാനും സർക്കാരിന്റെ നിലപാടുകളെ പിന്തുണയ്ക്കാനും അഭ്യർത്ഥിക്കുന്നു' ബി ജെ പി നല്‍കിയ വിപ്പില്‍ പറയുന്നു.
കൂടുതൽ ചർച്ച അനുവദിക്കാതെ ഒരു ബിൽ പാസാക്കുന്നത് വേഗത്തിലാക്കാൻ ഉപയോഗിക്കുന്ന പാർലമെന്ററി നീക്കമാണ് ഗില്ലറ്റിൻ. സർക്കാർ ഒരു ബിൽ വേഗത്തിൽ പാസാക്കാൻ ആഗ്രഹിക്കുമ്പോഴും പ്രതിപക്ഷം ഇതിന് തടസ്സം നില്‍ക്കുമ്പോഴുമാണ് സാധാരണായി ഗില്ലറ്റിൻ ഉപയോഗിക്കുന്നത്. വഖഫ് ബില്‍ ഇന്ന് അജണ്ടയിലുണ്ടാകാന്‍ ഇടയില്ല. ബില്ല് സംബന്ധിച്ച ചർച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ചർച്ചകള്‍ പൂർത്തിയാക്കി റംസാന് ശേഷം മാത്രമായിരിക്കും വഖഫ് ബില്ല് പാർലമന്റില്‍ അവതരിപ്പിക്കുക.
അതേസമയം, ലോക്‌സഭാ മണ്ഡലങ്ങളുടെ പരിധി നിർണ്ണയത്തിനെതിരെ ഡി എം കെ അംഗങ്ങള്‍ ഇന്നും പാർലമെന്റില്‍ പ്രതിഷേധിച്ചേക്കും. കഴിഞ്ഞ ദിവസം പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ആലേഖനം ചെയ്ത ടീ-ഷർട്ടുകൾ ധരിച്ച് ഡി എം കെ അംഗങ്ങൾ പാർലമെന്റിന്റെ ഇരുസഭകളിലും "നിശബ്ദ പ്രതിഷേധം" നടത്തിയിരുന്നു. ഈ വസ്ത്രധാരണം "സഭയുടെ അന്തസ്സും പവിത്രതയും" ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ ലോക്‌സഭാ സ്പീക്കർ ഓം ബിർള രാവിലെ സമ്മേളിച്ചതിന് ശേഷം മിനിറ്റുകൾക്ക് ശേഷം സഭ പിരിച്ചുവിടുകയും ചെയ്തു.












Click it and Unblock the Notifications