യശ്വന്ത് സിൻഹ പാർട്ടി വിട്ടതിൽ അത്ഭുതപ്പെടാനില്ല: തള്ളിക്കളഞ്ഞ് ബിജെപി,സിന്‍ഹയുടേത് മോശം പെരുമാറ്റം
ദില്ലി: യശ്വന്ത് സിൻഹ പാർട്ടി വിട്ടതിൽ പ്രതികരണവുമായി ബിജെപി. മുൻ കേന്ദ്രമന്ത്രിയായ യശ്വന്ത് സിൻഹ ബിജെപി വിടുന്നതായുള്ള പ്രഖ്യാപനം അത്ഭുതപ്പെടുത്തിയിരുന്നില്ല. ഏറെക്കാലമായി അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ നിന്നും എഴുത്തുകളിൽ നിന്നും അദ്ദേഹം ഏറെക്കാലം പാർട്ടിക്കൊപ്പം ഉണ്ടായിരിക്കില്ലെന്ന് വ്യക്തമായിരുന്നതായും അദ്ദേഹം കോൺഗ്രസ് ആജ്ഞപ്രകാരമാണ് പ്രവർത്തിച്ചിരുന്നതെന്നും ബിജെപി ചൂണ്ടിക്കാണിക്കുന്നു. താൻ ബിജെപിയിൽ തുടരില്ലെന്ന യശ്വന്ത് സിൻഹയുടെ പ്രസ്താവനയിൽ നിന്ന് അദ്ദേഹത്തെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും ബിജെപി വക്താവ് ചൂണ്ടിക്കാണിക്കുന്നു.

സിൻഹയെ തള്ളി ബിജെപി
സിൻഹയ്ക്ക് പാർട്ടിയില്‍ ഉയർന്ന സ്ഥാനമാനങ്ങളും ബഹുമാനവും നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റം പലപ്പോഴും മോശമായിരുന്നുവെന്നും ബിജെപി വക്താവും നാഷണൽ മീഡിയ ഹെഡുമായ അനിൽ ബലൂനി ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ പ്രതികരങ്ങൾ പലപ്പോഴും പ്രതിപക്ഷത്തിന്റേത് പോലെയോ കോൺഗ്രസിന്റെ ആജ്ഞകൾക്കൊത്ത് പ്രവർത്തിക്കുന്നതുപോലെയോ ആയിരുന്നുവെന്നും ബിജെപി വക്താവ് ആരോപിക്കുന്നു. അതിനാൽ അദ്ദേഹത്തിന്റെ പ്രഖ്യാപനം പാർട്ടിയെ അത്ഭുതപ്പെടുത്തിയിട്ടില്ല.

പ്രഖ്യാപനം പട്നയിൽ വെച്ച്
പട്നയിൽ വച്ചാണ് 80കാരനായ യശ്വന്ത് സിൻഹ ബിജെപി വിടുന്നതായി പ്രഖ്യാപിച്ചത്. വാജ്പേയ് സർക്കാരിന്റെ കാലത്ത് വിദേശകാര്യവും ധനകാര്യ വകുപ്പും കൈകാര്യം ചെയ്തത് സിൻഹയായിരുന്നു. എന്നാല്‍ ബിജെപിയുടെ അമരത്തേയ്ത്ത് നരേന്ദ്രമോദിയും അമിത്ഷായും വന്നതോടെ താൻ പാർശ്വവൽക്കരിക്കപ്പെട്ടുവെന്നാണ് സിൻഹ കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക നയങ്ങളെയും ഭരണരീതിയെയും വിമർശിച്ച് പല സാഹചര്യങ്ങളിലും സിൻഹ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ജിഎസ്ടി ഉൾപ്പെടെയുള്ള മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങളെയും സിന്‍ഹ നിശിതമായി വിമർശിച്ചിരുന്നു. കൂടാതെ കശ്മീർ പ്രശ്നം കൈകാര്യം ചെയ്യുന്ന സർക്കാരിന്റെ രീതികളിലുള്ള അതൃപ്തിയും സിൻഹ പ്രകടിപ്പിച്ചിരുന്നു.

മോദി സർക്കാരിനെതിരെ
ബിജെപിയിലെ എല്ലാവരും ഭയന്നാണ് ജീവിക്കുന്നത്, എന്നാല്‍ ഞങ്ങൾ അങ്ങനല്ല. ജനുവരി 30ന് നടന്ന രാഷ്ട്രീയ മഞ്ചിന്റെ പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു സിന്‍ഹയുടെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ രാജ്യവിരുദ്ധ നടപടികളാണ് ഇതിന് പിന്നിലെന്നും സിൻഹ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ പാർട്ടി വിടാനുള്ള പ്രഖ്യാപനത്തിനൊപ്പം ബിജെപിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. ജനാധിപത്യം ഭീഷണിയിലാണെന്നും നിലവിലെ സർക്കാരിന് കീഴില്‍ ജനാധിപത്യത്തെ രക്ഷിക്കാനുള്ള നീക്കങ്ങൾ നടത്തുമെന്നും സിന്‍ഹ പ്രഖ്യാപിച്ചിരുന്നു.

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നു
ഇന്നത്തോടെ ബിജെപിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്നും, രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്നും യശ്വന്ത് സിൻഹ പ്രഖ്യാപിക്കുകയായിരുന്നു. ബിജെപിയുടെ നിലവിലെ അവസ്ഥ കണക്കിലെടുത്താണ് പാർട്ടി വിടുന്നതെന്നും, അടുത്തിടെ നടന്ന പാർലമെന്റ് സമ്മേളനം മാത്രം മതി ബിജെപിയുടെ പരിതാപകരമായ അവസ്ഥ വ്യക്തമാക്കാനെന്നും അദ്ദേഹം പറഞ്ഞു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാണിച്ചതിലും സിൻഹ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications