'പാർട്ടി എന്നെ അവഗണിച്ചു'; മുൻ കേന്ദ്രമന്ത്രി സിഎം ഇബ്രാഹിം കോൺഗ്രസ് വിട്ടു..ജെഡിഎസിലേക്ക്?
ബെംഗളൂരു; കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സി എം ഇബ്രാഹിം പാർട്ടി വിട്ടു. കർണാടക പ്രതിപക്ഷ നേതൃ സ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ചാണ് തിരുമാനം. പാർട്ടി തന്നെ അവഗണിച്ചുവെന്നും തന്റെ ഭാവി തിരുമാനം ഉടൻ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'എ ഐ സി സി അധ്യക്ഷ സോണിയാ ഗാന്ധി എനിക്ക് മേൽ ഉണ്ടായിരുന്ന ചുമതലകളിൽ നിന്ന് എന്നെ മോചിപ്പിച്ചതിൽ സന്തോഷമുണ്ട്, ഇപ്പോൾ എന്റേതായ തിരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യമുണ്ട്. തന്റെ അഭ്യുദയകാംക്ഷികളുമായി ഞാൻ ഉടൻ സംസാരിക്കും. അതിന് ശേഷം അടുത്ത നീക്കം പ്രഖ്യാപിക്കും', ഇബ്രാഹിം പറഞ്ഞു. തന്നെ സംബന്ധിച്ച് കോൺഗ്രസ് ഒരു അടഞ്ഞ അധ്യാമാണെന്നും ഇബ്രാഹിം മാധ്യമങ്ങളോട് പ്രതികരിച്ചു.

കോൺഗ്രസ് സ്വയം നശിക്കുകയാണ്. കോൺഗ്രസിൽ പണമില്ലാത്തവർക്ക് പ്രവർത്തിക്കാനാവില്ല. ഇന്ദിരാജിയുടെയും നെഹ്‌റുവിന്റെയും കാലത്ത് കോൺഗ്രസ് ഒരു സോഷ്യലിസ്റ്റ് പാർട്ടിയായിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെയല്ല. കർണാടകയിൽ കോൺഗ്രസ് പരാജയപ്പെടും. പാർട്ടി മുങ്ങിക്കോണ്ടിരിക്കുകയാണ്, ഇബ്രാഹിം പറഞ്ഞു.
എസ് ആർ പാട്ടീലിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ഒഴിഞ്ഞ് കിടക്കുകയായിരുന്ന പ്രതിപക്ഷ നേതൃത്വ സ്ഥാനത്തേക്ക് കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് പുതിയ നേതാവിനെ പ്രഖ്യാപിച്ചത്. ബികെ ഹരിപ്രസാദാണ് പുതിയ പ്രതിപക്ഷ നേതാവ്. എന്നാൽ ഹരിപ്രസാദ് തന്നേക്കാൾ ജൂനിയറായ നേതാവാണെന്നും അദ്ദേഹത്തിന് കീഴിൽ താനെങ്ങനെ പ്രവർത്തിക്കുമെന്നും സി എം ഇബ്രാഹിം ചോദിച്ചു.
പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നായിരുന്നു ഞാൻ ആവശ്യപ്പെട്ടത്. നേതാക്കളുടെ പിന്തുണ ലഭിച്ചില്ലേങ്കിൽ തന്നെ പ്രതിപക്ഷ നേതാവാക്കേണ്ടെന്നും ഞാൻ വ്യക്തമാക്കിയിരുന്നു. എനിക്ക് 19 (കൗൺസിലിലെ 26 കോൺഗ്രസ് അംഗങ്ങളിൽ) അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു, ഇബ്രാഹിം പറഞ്ഞു.
1996 ൽ ദേവഗൗഡ മന്ത്രിസഭയിൽ സിവിൽ ഏവിയേഷന്റേയും ടൂറിസത്തിന്റേയും ചുമതലയുള്ള മന്ത്രിയായിരുന്നു ഇബ്രാഹിം. ദേവഗൗഡയെപ്പോലുള്ള ഒരു നേതാവിനെ ഉപേക്ഷിച്ച്, ഞങ്ങൾ കെട്ടിപ്പടുത്ത ജനതാദളിൽ നിന്ന് സിദ്ധാരമയ്യയെ പോലൊരു മനുഷ്യന് വേണ്ടി ഞാൻ പുറത്ത് വന്നു. എന്നിട്ട് സിദ്ധരാമയ്യ എനിക്ക് എന്താണ് നൽകിയത്. എന്നെ അനുഗ്രഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന സംസ്ഥാനത്തെ ജനങ്ങൾ കോൺഗ്രസിന് തക്ക മറുപടി നൽകുമെന്നും ഇബ്രാഹിം പറഞ്ഞു. 2008 ലാണ് ജനതാദൾ എസ് വിട്ട് ഇബ്രാഹിം കോൺഗ്രസിൽ ചേർന്നത്.
ജെ ഡി എസിലോ മമതയുടെ തൃണമൂലിലോ ലാലുവിന്റെ ആർ ജെ ഡിയിലോ അഖിലേഷിന്റെ സമാജ്വാദി പാർട്ടിയിലോ എവിടെ ചേരണമെന്ന കാര്യത്തിലൊക്കെ ആലോചന നടക്കുകയാണ്. എച്ച് ഡി കുമാരസ്വാമിയുമായും ദേവഗൗഡയുമായും ആലോചിച്ച് അടുത്ത തിരുമാനം ഉടൻ കൈക്കൊള്ളുമെന്ന് ഇബ്രാഹിം പ്രതികരിച്ചു.
അതേസമയം കോൺഗ്രസ് വിട്ട ഇബ്രാഹിമിനെ എച്ച് ഡി കുമാരസ്വാമി ജെ ഡി എസിലേക്ക് സ്വാഗതം ചെയ്തു. ദേവഗൗഡയുമായി ദീർഘകാല ബന്ധം പുലർത്തിയിരുന്ന പാർട്ടിയുടെ മുൻ മുതിർന്ന നേതാവാണ് ഇബ്രാഹിം. അദ്ദേഹത്തിന് ഇപ്പോഴും ഗൗഡയോടും ജെഡിഎസിനോടും സ്നേഹമുണ്ട്. അദ്ദേഹം മടങ്ങി വരാൻ തയ്യാറായാൽ ഞങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. നേരത്തേ ഞങ്ങൾ കൂടിക്കാഴ്ച നടത്തിയപ്പോൾ പ്രതിപക്ഷ നേതൃ സ്ഥാനം ലഭിച്ചാൽ മികച്ച രീതിയിൽ വിനിയോഗിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ കോൺഗ്രസ് അദ്ദേഹത്തിന് ആ സ്ഥാനം നൽകിയില്ല., കുമാരസ്വാമി പറഞ്ഞു. ജെ ഡി എസിൽ ഉന്നത സ്ഥാനം ഇബ്രാഹിമിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം അതൃപ്തിയുണ്ടെങ്കിൽ അദ്ദേഹം നേതൃത്വത്തെ അറിയിക്കണമായിരുന്നുവെന്നാണ് കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ പ്രതികരിച്ചത്. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും ശിവകുമാർ പറഞ്ഞു.












Click it and Unblock the Notifications