പൊട്ടിത്തെറിച്ച് പിസി ചാക്കോ! രാഹുലിന്റെ തീരുമാനം തെറ്റ്,ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും വിമർശനം
തിരുവനന്തപുരം: കെപിസിസി പുനസംഘടനയ്ക്കായി കേരള നേതൃത്വം അയച്ച ഭാരവാഹികളുടെ ജംബോ പട്ടിക ചവറ്റുകുട്ടയില്‍ എറിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ അനുസരിച്ചാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ജംബോ ഭാരവാഹിപ്പട്ടിക നല്‍കിയത്.
പുതിയ പട്ടിക തയ്യാറാക്കി ഇനി കേരള നേതൃത്വം വീണ്ടും നല്‍കണം. ഇതോടെ പുനസംഘടന വൈകും എന്നുറപ്പായി. അതിനിടെ പാര്‍ട്ടിക്കുളളില്‍ പുതിയ വെടി പൊട്ടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും ആയ പിസി ചാക്കോ. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ പിസി ചാക്കോ തുറന്നടിച്ചു. മാത്രമല്ല സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്തതിനേയും പിസി ചാക്കോ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി.
രഹസ്യ കേന്ദ്രങ്ങളിലെ വീതം വെപ്പ്
പുനസംഘടനയെ അടക്കം ബാധിക്കുന്ന നിലയിലേക്ക് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ എത്തിയിരിക്കുകയാണ്. രണ്ട് ഗ്രൂപ്പ് നേതാക്കളും രഹസ്യ കേന്ദ്രങ്ങളില്‍ ഇരുന്ന് വീതം വെച്ചെടുക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയെന്ന് പിസി ചാക്കോ കുറ്റപ്പെടുത്തി. വട്ടിയൂര്‍ക്കാവിലും കോന്നിയിലും തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കോണ്‍ഗ്രസ് സംഘടനാ സംവിധാനം ഏതാണ്ട് നിശ്ചലം ആയിരുന്നു.
ചാണ്ടിയും ചെന്നിത്തലയും ഉത്തരവാദികൾ
ഒരു മാനദണ്ഡം നിശ്ചയിച്ച് ഭാരവാഹികളെ തീരുമാനിക്കുക എന്നത് ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് തീരുന്നതാണ്. മൂന്ന് മാസമായി പുനസംഘടനാ ശ്രമങ്ങള്‍ എങ്ങുമെത്താതെ നടക്കുന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മാത്രമാണ് പുനസംഘടന വൈകുന്നതിലും മാനദണ്ഡങ്ങള്‍ ഇല്ലാതെ ആളുകളെ തിരുകി കയറ്റുന്നതിനും ഉത്തരവാദികളാണ് എന്നും പിസി ചാക്കോ തുറന്നടിച്ചു.
മുല്ലപ്പളളി നിരാശൻ
ജനകീയ നേതാക്കള്‍ ആണെങ്കിലും ഗ്രൂപ്പിന്റെ കാര്യം വരുമ്പോള്‍ സ്വന്തക്കാര്‍ക്ക് വേണ്ടിയുളള പോരാട്ടമാണ് ഇരുനേതാക്കളും നടത്തുന്നത്. ഇക്കാര്യത്തില്‍ മുല്ലപ്പളളി വളരെ നിരാശനാണ്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും സ്വയം തിരുത്തണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിഷേധിച്ചതാണ് എന്നും പിസി ചാക്കോ വെളിപ്പെടുത്തി.
തനിക്ക് സീറ്റ് നിഷേധിച്ചു
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമാണ് ആ നീക്കം നടത്തിയത്. തനിക്ക് മത്സരിക്കാന്‍ താല്‍പര്യവും വിജയ സാധ്യതയും ഉണ്ടായിരുന്നു. ഹൈക്കമാന്‍ഡിന് മുന്നില്‍ പേര് എത്തിയിരുന്നുവെങ്കില്‍ അതൊരിക്കലും വെട്ടില്ല. പക്ഷേ തനിക്ക് സീറ്റ് വേണ്ട എന്ന കാര്യത്തില്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒരു പക്ഷത്തായിരുന്നു. അതെന്ത് കൊണ്ടാണ് എന്ന് അറിയില്ലെന്നും പിസി ചാക്കോ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ തീരുമാനം തെറ്റ്
വയനാട്ടില്‍ മത്സരിക്കാനുളള രാഹുല്‍ ഗാന്ധിയുടെ തീരുമാനം തെറ്റായിരുന്നുവെന്നും പിസി ചാക്കോ വിമര്‍ശിച്ചു. ഇന്ത്യയില്‍ ബിജെപിക്ക് എതിരെ പോരാടുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. ആ പോരാട്ടത്തിന്റെ കുന്തമുനയാണ് രാഹുല്‍. അതിന്റെ ഫോക്കസ് നഷ്ടപ്പെടാന്‍ പാടില്ലായിരുന്നു. രാഹുല്‍ അമേത്തിയിലോ ദില്ലിയിലോ കര്‍ണാടകത്തിലോ മത്സരിച്ചാല്‍ അത് ബിജെപിക്ക് എതിരാണ്.
പോരാട്ടത്തിന്റെ വീര്യം കുറയുന്നു
കേരളത്തില്‍ ബിജെപിയല്ല മുഖ്യശത്രു. ഇവിടെ ഇടതുപക്ഷ പാര്‍ട്ടികളാണ്. ഇടത് സ്ഥാനാര്‍ത്ഥിക്ക് എതിരെ ഇവിടെ മത്സരിക്കുമ്പോള്‍ ബിജെപിക്ക് എതിരായ പോരാട്ടത്തിന്റെ വീര്യം കുറയുന്നു. കോണ്‍ഗ്രസ് നെഹ്രു കുടുംബത്തിന്റെ ഉല്‍പന്നമാണ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയപ്പോള്‍ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധിയെടുത്ത തീരുമാനം താന്‍ മാറാം എന്നുളളതായിരുന്നു.
അജണ്ട അതായിരുന്നില്ല
നെഹ്രു കുടുംബത്തില്‍ നിന്നും ആരും വേണ്ട എന്നും മറ്റൊരാള്‍ വരട്ടെ എന്നുമുളള രാഹുലിന്റെ തീരുമാനം വളരെ ദീര്‍ഘവീക്ഷണമുളള ഒന്നായിരുന്നു. പകരം ആര് എന്നതില്‍ തീരുമാനം ആകാതെ വന്നതോടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാന്‍ സോണിയ നിര്‍ബന്ധിതയായി. രാഹുല്‍ ഗാന്ധിയുടെ അജണ്ട അതായിരുന്നില്ല. നെഹ്രു കുടുംബത്തിന് പുറത്തുളള ഒരു നേതാവ് അധ്യക്ഷനാവണം എന്നും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കണം എന്നുമാണ് രാഹുല്‍ കരുതിയത് എന്നും പിസി ചാക്കോ പറഞ്ഞു.