'പാർട്ടിയിലേക്ക് ആളുകൾ വരികയും പോകുകയും ചെയ്യും, കപിൽ സിബലിനെ വിമർശിക്കാനില്ല';കെസി വേണുഗോപാൽ
കൊച്ചി; കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് കപിൽ സിബലിനെ ആക്ഷേപിക്കാനില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പാർട്ടിയിലേക്ക് ആളുകളൾ വരികയും ചിലർ പോകുകയും ചെയ്യുന്നു. ഈ വിഷയത്തിൽ ആരേയും കുറ്റപ്പെടുത്താൻ ഇല്ല. തെറ്റുകൾ ഉൾക്കൊണ്ട് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് എന്നും കെ സി വേണുഗോപാൽ പറഞ്ഞു.
'പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം നേരത്തെ കത്തെഴുതിയിരുന്നു. കോൺഗ്രസിന്റെ മൂല്യങ്ങളിൽ താൻ അടിയുറച്ചു വിശ്വസിച്ചിരുന്നുവെന്നാണ് കത്തിൽ പറഞ്ഞത്. മറ്റൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. അദ്ദേഹം നിലപാട് പറയട്ടെ... അപ്പോൾ ഞാൻ മറുപടി നൽകാം. ഞങ്ങളുടെ പാർട്ടിയിലേക്ക് ചിലർ വരുന്നു ചിലർ പോകുന്നു. ഇതൊരു വലിയ പാർട്ടിയാണ്. ചിലർ പോകും.. ചിലർ മറ്റ് പാർട്ടിയിൽ ചേരും. പാർട്ടി വിട്ട ആരെയും ഞാൻ കുറ്റപ്പെടുത്താൻ പോകുന്നില്ല. കോൺഗ്രസിന് വിശാലമായ ഇടമുണ്ട്', കെസി വേണുഗോപാൽ പറഞ്ഞു.
'ഭാവനയും റെഡും വൻ കോമ്പോയെന്ന് ആരാധകർ'; സാരിയിൽ തിളങ്ങി നടി.. വൈറൽ ചിത്രങ്ങൾ

പാർട്ടി പുനഃസംഘടിപ്പിക്കും. പാർട്ടിയിൽ അടിമുടി പൊളിച്ചെഴുത്താണ് നേതൃത്വം ലക്ഷ്യം വെയ്ക്കുന്നത്. ഓരോ വ്യക്തികൾക്കും പ്രത്യേക ഉത്തരവാദിത്തങ്ങൾ നൽകും, കെ സി വേണുഗോപാൽ പറഞ്ഞു. ഇന്നായിരുന്നു കപിൽ സിബൽ പാർട്ടി വിട്ടത്. സമാജ്‌വാദി പാർട്ടി (എസ്പി) ടിക്കറ്റിൽ രാജ്യസഭയിലേക്ക് അദ്ദേഹം പത്രിക നൽകിയിട്ടുണ്ട്.

അതിനിടെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഉൻമൂലനം ചെയ്യാനുള്ള ശ്രമമാണ് ബി ജെ പി ഭരണത്തിൻ കീഴിൽ നടക്കുന്നതെന്ന് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. ഹീനമായ മാർഗങ്ങൾ ഉപയോഗിച്ച് മറ്റ് രാഷ്ട്രീയ പാർട്ടികളെ ഇല്ലാതാക്കാൻ നടത്തുന്ന തീവ്ര ശ്രമത്തിൽ അതിജീവിക്കാൻ പ്രയാസാമാണ്. എന്നാൽ ഇതിനെ മറികടക്കാനുള്ള ശക്തി കോൺഗ്രസിന് ഉണ്ടെന്ന് തന്നെയാണഅ തങ്ങൾ ഉറച്ച് വിശ്വസിക്കുന്നത്. പാർട്ടി ഇപ്പോൾ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും സംഘടനയെ ശക്തിപ്പെടുത്തി ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ജനങ്ങൾക്ക് നേരെ ബുൾഡോസർ ഇറക്കുന്നവരാണ് തൃക്കാക്കരയിൽ വികസനം പറഞ്ഞ് വോട്ട് പിടിക്കുന്നതെന്നും കെ സി വേണുഗോപാൽ വിമർശിച്ചു.കേരളത്തെ പിന്നോട്ട് നയിക്കുന്ന സർക്കാറിന് എതിരെയുള്ള പോരാട്ടമാണ് യുഡിഎഫ് നടത്തുന്നത്. രണ്ടാം തവണ ഭരണം കിട്ടിയിട്ടും ഒന്നും ചെയ്യാതെ ജനങ്ങളെ വെല്ലുവിളിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൽ നാഴികകല്ലായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.
വികസനം കൊച്ചിക്കും കേരളത്തിനും കാണിച്ചത് കോൺഗ്രസ്സാണ്. നന്മയുടെ രാഷ്ട്രീയത്തിന് വേണ്ടിയാണ് പി ടി തോമസ് നിലകൊണ്ടത്. നിയമസഭയിൽ പിടിയുടെ ദൗത്യം ഏറ്റെടുക്കാൻ ഉമ തോമസ് ഉണ്ടാകുമെന്നും കെ.സി വേണുഗോപാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം വനിത സ്ഥാനാർത്ഥികളെ അവഹേളിച്ച് വോട്ട് തട്ടുന്ന ശൈലിയാണ് സി പി എം തൃക്കാക്കരയിൽ പയറ്റുന്നതെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. സി പി എമ്മുകാർ 52 വെട്ടു വെട്ടി കൊന്ന ടി പി ചന്ദ്രശേഖരന്റെ ഭാര്യയെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി പി എം പരസ്യമായി അവഹേളിച്ചു. അതെ തന്ത്രമാണ് ഉമ തോമസിനെതിരെ പയറ്റുന്നത്. പിണറായി വിജയനും മോഡിയും തമ്മിലുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. മോഡി നല്ലതെന്ന് വരുത്തി തീർക്കാനാണ് ഭരണം പഠിക്കാനെന്ന പേരിൽ ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് അയച്ചത്. ഭിന്നിപ്പിച്ച് വിഭജിച്ച് ഭരിക്കുകയെന്ന നയമാണ് മോഡിയും പിണറായിയും പിൻതുടരുന്നതെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി.












Click it and Unblock the Notifications