പ്രാർത്ഥിച്ചിട്ട് ഫലം ലഭിക്കുന്നില്ല; ക്ഷേത്രത്തിന് പെട്രോൾ ബോംബെറിഞ്ഞ് യുവാവ്; അറസ്റ്റ്
ചെന്നൈ; പാരീസ് കോണറിൽ ഉള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്. സംഭവുമായി ബന്ധപ്പെട്ട് മുരളീകൃഷ്ണ എന്നയാൾ പൊലീസ് പിടിയിലായി. പ്രാർത്ഥന ഫലിക്കാത്തത് കൊണ്ടാണ് ബോംബ് എറിഞ്ഞത് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ക്ഷേത്രത്തിൽ പ്രതി സ്ഥിരമായി ദർശനത്തിന് എത്താറുണ്ട്.
ബ്രോഡ്‌വേയ്‌ക്കടുത്തുള്ള സെവൻ വെൽസിൽ നിന്നുള്ള വ്യക്തിയാണ് പ്രതി ജെ മുരളീകൃഷ്ണൻ. "അതിയപ്പ സ്ട്രീറ്റിന്റെയും ഗോവിന്ദപ്പ സ്ട്രീറ്റിന്റെയും ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന വീരബത്ര സ്വാമി ക്ഷേത്രത്തിനോട് ചേർന്ന് ഡ്രൈ ഫ്രൂട്ട്സ് വിൽക്കുന്ന മൊത്തവ്യാപാര കടയുണ്ട്.

അയാൾ പതിവായി ക്ഷേത്രം സന്ദർശിക്കാറുണ്ട്, പൂജാരികൾക്കും അറിയാം, "ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാവിലെ 8.40ന് ക്ഷേത്രത്തിലേക്കു വന്ന മുരളീകൃഷ്ണൻ ശ്രീകോവിലിലേക്ക് പെട്രോൾ ബോംബെറിഞ്ഞു. സമീപത്തെ പോലീസ് പട്രോളിംഗ് സംഘം സ്ഥലസത്ത് എത്തി ഇയാളെ പിടികൂടി.
പ്രാഥമിക അന്വേഷണത്തിൽ, തന്റെ ബിസിനസ്സ് നന്നായി നടക്കുന്നില്ലെന്നും പ്രാർത്ഥനയ്ക്ക് ഫലം ലഭിച്ചില്ലെന്നും മുരളീകൃഷ്ണൻ പറഞ്ഞു. പ്രകോപിതനായ ഇയാൾ ക്ഷേത്രത്തിന് അകത്ത് പെട്രോൾ ബോംബ് എറിഞ്ഞു. ബോംബ് എറിയുന്ന സമയത്ത് മദ്യപിച്ചിരുന്നതായി പറയുന്നു. കൊതവൽചാവടി പോലീസ് കേസെടുത്തു.
സമീപത്തെ ചായക്കടയിലെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, മുരളീകൃഷ്ണൻ ബോംബ് എറിയുന്നത് കണ്ടെത്തി. ഗ്ലാസ് ബോട്ടിലിൽ പെട്രോൾ നിറച്ച് വായ മൂടിക്കെട്ടി തുണികൊണ്ട് കെട്ടി തീ കൊളുത്തുന്നത് കണ്ടെത്തി. മുരളീകൃഷ്ണനെതിരെ വധശ്രമവും ആക്രമണവും ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഹൈക്കോടതിയിലെ ജഡ്ജിയും സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തിന് തൊട്ടുപിന്നാലെ സംസ്ഥാനത്തെ ക്രമസമാധാന നില മോശമാണെന്ന് ബി ജെ പി പറഞ്ഞു.
"കപട മതേതരത്വത്തെയും അർദ്ധനിരീശ്വരവാദത്തെയും കുറിച്ച് സംസാരിക്കുന്ന വിഘടനവാദ സംഘടനകളെ നിയന്ത്രിക്കുന്നതിൽ ഡി എം കെ പരാജയപ്പെട്ടതിന്റെ ഫലമാണ് ഇന്ന് ക്ഷേത്രങ്ങൾക്കുള്ളിൽ പെട്രോൾ ബോംബുകൾ എറിയുന്നതിൽ കലാശിച്ചത്." എന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻറ് അണ്ണാമലൈ എക്‌സിൽ കുറിച്ചു.
ഗവർണറുടെ ഔദ്യോഗിക വസതി മുതൽ ക്ഷേത്രങ്ങൾ വരെ ബോംബ് സംസ്‌കാരം വ്യാപിച്ചതോടെ തമിഴ്‌നാട്ടിൽ മുമ്പെങ്ങുമില്ലാത്തവിധം ജനങ്ങൾ അധികാരത്തിലിരിക്കുന്നവരോട് ഭയവും ദേഷ്യവുമാണെന്ന് എ ഐ എ ഡി എംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി പറഞ്ഞു.












Click it and Unblock the Notifications