Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിനെ തൂത്തെറിഞ്ഞ തോൽവിക്ക് കാരണം പിണറായിയുടെ ഈ ഏഴ് 'തെറ്റുകൾ'! എല്ലാം പിഴച്ചു

കോഴിക്കോട്: 1977ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കേരളം സിപിഎമ്മിനെ ക്ലീന്‍ ബൗള്‍ഡാക്കി. 20ല്‍ 20 സീറ്റുകളും കോണ്‍ഗ്രസ് തൂത്തുവാരിക്കൊണ്ട് പോയി. 2019ല്‍ ആ സംപൂജ്യ ചരിത്രം ആവര്‍ത്തിച്ചില്ല എന്നൊരു ആശ്വാസം മാത്രമേ സിപിഎമ്മിനുളളൂ. ആരിഫിനൊപ്പം ആലപ്പുഴ നിന്നപ്പോള്‍ സിപിഎമ്മിന് കിട്ടിയത് ഒരു സീറ്റ്.

പാര്‍ട്ടിയും മുന്നണിയും തോല്‍വിയുടെ കാരണങ്ങള്‍ ഇപ്പോഴും കണക്ക് കൂട്ടിയും കിഴിച്ചുമിരിക്കുകയാണ്. പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ് തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണം എന്ന നിലയിലേക്ക് വരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. സിപിഎം ഇക്കുറി കേരളത്തില്‍ തകര്‍ന്നടിയാനുളള കാരണം പിണറായി വിജയന്‍ ചെയ്ത് കൂട്ടിയ ആ ഏഴ് 'തെറ്റുകൾ' ആണെന്നാണ് ഇന്ത്യ ടുഡെയുടെ കണ്ടെത്തല്‍.

തിരിച്ചടി മുൻകൂട്ടി കണ്ടില്ല

തിരിച്ചടി മുൻകൂട്ടി കണ്ടില്ല

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ നിലപാട് തിരിച്ചടിക്കുമെന്ന് പിണറായി നേരത്തെ കണക്ക് കൂട്ടിയില്ല എന്നാണ് ഇന്ത്യ ടുഡെയുടെ ആദ്യത്തെ കണ്ടെത്തല്‍. സുപ്രീം കോടതി വിധി ലിംഗ നീതി ഉറപ്പിക്കാനും നവോത്ഥാന നായകന്‍ എന്ന ഇമേജ് ഉറപ്പിക്കാനുമുളള അവസരമായാണ് പിണറായി കണ്ടത്. എന്നാല്‍ അതിന് വലിയ വില സിപിഎമ്മിന് കൊടുക്കേണ്ടതായി വന്നു. സിപിഎം വോട്ട് ബാങ്കായ ഈഴവര്‍ അടക്കം ബിജെപിയിലേക്കോ കോണ്‍ഗ്രസിലേക്കോ പക്ഷം മാറി.

കൊലപാതക രാഷ്ട്രീയം ചെറുത്തില്ല

കൊലപാതക രാഷ്ട്രീയം ചെറുത്തില്ല

സിപിഎം ഏറ്റവും കൂടുതല്‍ പഴി കേട്ട രാഷ്ട്രീയ കൊലപാതകങ്ങളാണ് രണ്ടാമത്തെ കാരണം. രാഷ്ട്രീയ കൊലപാതകങ്ങള്‍ ചെറുക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തിന് സാധിച്ചില്ല. സ്വന്തം പാര്‍ട്ടി അണികളെ അക്രമത്തില്‍ നിന്ന് തടയാന്‍ പിണറായിക്ക് സാധിച്ചില്ല. ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ നിന്ന് തുടങ്ങിയത് കാസര്‍കോട്ടെ രണ്ട് യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകത്തില്‍ എത്തിയപ്പോള്‍ സിപിഎം കടുത്ത പ്രതിരോധത്തിലായി.

രാഹുലിനെ വില കുറച്ച് കണ്ടു

രാഹുലിനെ വില കുറച്ച് കണ്ടു

വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയെ വിലകുറച്ചു കണ്ടു എന്നതാണ് പിണറായി വിജയന് സംഭവിച്ച മൂന്നാമത്തെ അബദ്ധമായി ഇന്ത്യ ടുഡെ ചൂണ്ടിക്കാട്ടുന്നത്. അമേഠിയില്‍ തോല്‍വി ഭയന്ന് വയനാട്ടിലേക്ക് എത്തിയ രാഷ്ട്രീയ അഭയാര്‍ത്ഥിയായാണ് നിരന്തരം രാഹുല്‍ ഗാന്ധിയെ സിപിഎം നേതാക്കള്‍ ചിത്രീകരിച്ചത്. എന്നാല്‍ രാജ്യത്ത് മോദി തരംഗമുണ്ടായപ്പോള്‍ ന്യൂനപക്ഷങ്ങളെ അടക്കം ഒപ്പം നിര്‍ത്തുന്ന രാഹുല്‍ തരംഗമാണ് കേരളത്തില്‍ സംഭവിച്ചത്.

എംഎൽഎമാരെ മത്സരിപ്പിച്ചത് പാളി

എംഎൽഎമാരെ മത്സരിപ്പിച്ചത് പാളി

ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തിലുളള തിരഞ്ഞെടുപ്പ് ആയത് കൊണ്ട് തന്നെ ഏറ്റവും കരുത്തര്‍ എന്ന നിലയ്ക്ക് എംഎല്‍എമാരെ അടക്കമാണ് സിപിഎം കളത്തില്‍ ഇറങ്ങിയത്. അത് പിണറായിയുടെ നാലാമത്തെ തെറ്റ്. എല്‍ഡിഎഫിലെ ആറ് എംഎല്‍എമാരാണ് ഇക്കുറി മത്സരത്തിന് ഇറങ്ങിയത്. അതില്‍ സിപിഎമ്മില്‍ നിന്ന് മൂന്ന് പേരുണ്ട്. ആലപ്പുഴയില്‍ എഎം ആരിഫ് കഷ്ടിച്ച് ജയിച്ചത് ഒഴിച്ചാല്‍ മറ്റെല്ലാവരും തോറ്റു.

വിഎസിനെ ഒഴിവാക്കിയത് പിഴ

വിഎസിനെ ഒഴിവാക്കിയത് പിഴ

ഒരു കാലത്ത് സംസ്ഥാനത്ത് സിപിഎമ്മിന്റെ താരപ്രചാരകന്‍ ആയിരുന്ന വിഎസ് അച്യുതാനന്ദനെ ഒഴിവാക്കിയതും പിണറായിക്കുണ്ടായ വീഴ്ചയാണെന്ന് ഇന്ത്യ ടുഡെ വിലയിരുത്തുന്നു. സ്വന്തം മണ്ഡലമായ മലമ്പുഴയില്‍ അടക്കം വിഎസിന് ഇക്കുറി കാര്യമായ റോളൊന്നും ഇല്ലായിരുന്നു. സിപിഎമ്മിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ജനപ്രിയരായ നേതാക്കളില്‍ മുന്നിലുളള വിഎസിനെ മൂലയ്ക്ക് ഇരുത്തിയതില്‍ പിണറായി പിഴച്ചുവെന്നാണ് വിലയിരുത്തല്‍.

ബിജെപിയെ ഭയക്കണമായിരുന്നു

ബിജെപിയെ ഭയക്കണമായിരുന്നു

സംസ്ഥാനത്ത് സ്വാധീനമുളള ശക്തിയായി വളരുന്ന ബിജെപിയെ കണക്കിലെടുത്തില്ലെന്നതും ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന സാധ്യത മനസ്സിലാക്കിയില്ല എന്നിടത്തുമാണ് പിണറായിക്ക് വീണ്ടും പിഴച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 14.9 ശതമാനം വോട്ട് കേരളത്തില്‍ ബിജെപി നേടി. അന്നത് സിപിഎമ്മിന് ഗുണം ചെയ്തു. കാരണം ബിജെപി ചോര്‍ത്തിയത് കോണ്‍ഗ്രസ് വോട്ടുകള്‍ ആയിരുന്നു. 2019ല്‍ ആ ചരിത്രം ആവര്‍ത്തിക്കുമെന്ന പിണറായിയുടെ കണക്ക് കൂട്ടല്‍ അപ്പാടെ തെറ്റിയെന്നതാണ് തിരഞ്ഞെടുപ്പ് ഫലം കാണിച്ച് തരുന്നത്.

പോലീസിനെ ആശ്രയിച്ചതും തിരിച്ചടിച്ചു

പോലീസിനെ ആശ്രയിച്ചതും തിരിച്ചടിച്ചു

ആഭ്യന്തര മന്ത്രി കൂടിയായ പിണറായിക്ക് പോലീസ് സംവിധാനത്തെ കൈകാര്യം ചെയ്യുന്നതിലും വീഴ്ച പറ്റിയെന്നും ഇന്ത്യ ടുഡെ ലേഖനത്തില്‍ പറയുന്നു. പോലീസിനെ അമിതമായി ആശ്രയിച്ചത് പിണറായിക്ക് പറ്റിയ വലിയ തെറ്റായി. ശബരിമല വിഷയം വിശ്വാസി പ്രശ്‌നമായോ രാഷ്ട്രീയ പ്രശ്‌നമായോ കണ്ട് നേരിടാതെ ക്രമസമാധാന പ്രശ്‌നം എന്ന നിലയ്ക്ക് പോലീസിനെ ഉപയോഗിച്ച് പ്രതിരോധിച്ച ഇടത്ത് പിണറായിക്ക് തെറ്റിയെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+