ഡോക്ടർമാരുടെ ഭാവി വെച്ചാണ് നിങ്ങൾ കളിക്കുന്നത്; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ഡൽഹി: 1,450 ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. നിങ്ങൾ ഡോക്ടർമാരുടെ ഭാവികൊണ്ട് കളിക്കരുത് എന്ന് കോടതി കേന്ദ്രത്തിനോടും മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയോടും പറഞ്ഞു. അധിക മോപ്പ്- അപ്പ് കൗൺസിലിംഗ് റൗണ്ട് നടത്തി ഈ സീറ്റുകൾ നികത്താത്തത് എന്തുകൊണ്ടാണെന്നും വിഷയത്തിൽ കേന്ദ്രവും മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയും (എംസിസി) സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി അറിയിച്ചു
ജസ്റ്റിസുമാരായ എംആർ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. "ഒരു സീറ്റ് ഒഴിഞ്ഞാലും, അത് നികത്തണം, അത് പാഴാക്കാൻ അനുവദിക്കരുത്. ഭാവി ഡോക്ടർമാരുടെ ജീവിതം കൊണ്ട് കളിച്ചാൽ നിങ്ങൾക്കെതിരെ നഷ്ടപരിഹാര ഉത്തരവ് പുറപ്പെടുവിക്കും." എന്നും ബെഞ്ച് പറഞ്ഞു. 2021-22ലെ നീറ്റ് പിജി അവസാന മോപ്പ്- അപ്പ് കൗൺസലിംഗ് റൗണ്ട് മെയ് 7 ന് അവസാനിച്ചിരുന്നു. ശേഷം ഒഴിവ് വന്ന 1,456 മെഡിക്കൽ പിജി സീറ്റുകളിലേക്ക് പ്രത്യേക കൗൺസിലിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഏഴ് ഡോക്ടർമാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഈ പരാമർശങ്ങൾ പറഞ്ഞത്.
രാജ്യത്ത് ഡോക്ടർമാരെ അധികമായി ആവശ്യം ഉള്ള സമയമാണ് ഇത്. ഈ അവസരത്തിൽ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത് നിങ്ങൾ (കേന്ദ്രം) ശ്രദ്ധിച്ചില്ലേ. നിങ്ങൾ മറ്റൊരു മോപ്പ്- അപ്പ് റൗണ്ട് നടത്തിയിരിക്കണം. ഓരോ തവണയും കോടതി ഇടപെടണമോ. നിങ്ങൾ എന്തിനാണ് കോടതിയുടെ ഉത്തരവിനായി കാത്തിരിക്കുന്നത്? ഇത് ഡോക്ടർമാരുടെ ഭാവിയെ ബാധിക്കുന്ന ഗുരുതരമായ കാര്യമാണ്. നിങ്ങൾ അവരുടെ ഭാവിയുമായി കളിക്കുകയാണ് ബെഞ്ച് പറഞ്ഞു. കേന്ദ്രത്തിനും അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്‌ജി) ഐശ്വര്യ ഭാട്ടിക്കും പകർപ്പ് നൽകാൻ തിങ്കളാഴ്ച ഹരജിക്കാരനോട് കോടതി നിർദ്ദേശിച്ചിട്ടും കേന്ദ്രത്തിന് വേണ്ടി ഒരു നിയമ ഉദ്യോഗസ്ഥനും ഹാജരായില്ല എന്നതാണ് കോടതിയെ കൂടുതൽ ചൊടിപ്പിച്ചത്.
സന്തോഷവും ആഹ്ലാദവും നിറയുന്ന ജീവിതം; വെക്കേഷന്‍ ചിത്രങ്ങളുമായി നടി മീരാ ജാസ്മിന്‍
എഎസ്ജി ബൽബീർ സിംഗ് ഹാജരാകേണ്ടതായിരുന്നു എന്നാൽ അദ്ദേഹത്തിന് വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്നും ഹാജരാകാൻ കഴിയില്ലെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണെന്ന് ബെഞ്ച് പറഞ്ഞു. കേന്ദ്രസർക്കാരിനെ ഭരിക്കുന്നത് ഒരു ഉദ്യോഗസ്ഥനല്ല. ബന്ധപ്പെട്ടവർ നാളെ തന്നെ ഹാജരാകണം. ഈ ദിവസത്തിനകം പ്രതികരണം അറിയിക്കാൻ കേന്ദ്രത്തോടും എംസിസിയോടും നിർദേശിച്ച കോടതി വിഷയം വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.