ജെഡിയുവിന് പിന്തുണ നൽകാൻ ബിജെപി എംഎൽഎമാർ; ജെഡിയു വിണ്ടും എൻഡിഎയിലേക്ക്?
പാട്ന: വീണ്ടും ബിജെപിയുമായി ചങ്ങാത്തം കൂടാൻ നിതീഷ് കുമാറിന്റെ നീക്കം. ബിജെപിയുമായുള്ള ചങ്ങാത്തം വീണ്ടും ഉറപ്പിക്കുകയെന്ന ദീര്‍ഘകാല രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ രാജി. അഴിമതിക്കെതിരായ യുദ്ധമെന്ന രാഷ്ട്രീയ പ്രതിച്ഛായാ നിര്‍മാണമാണ് നിതീഷിന്റെ ഉന്നം. ഇതിനെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപിയും ഉടന്‍ തന്നെ പിന്തുണയ്ക്കുകയും ചെയ്തു.
ജെഡിയുവിന് പിന്തുണ നൽകാൻ ബിജെപി എംഎൽഎമാരുടെ യോഗവും തീരുമാനിച്ചിരിക്കുകയാണ്. ഭാവി പരിപാടികളെ കുറിച്ച് തീരുമാനിക്കാൻ ബിജെപി മുന്നംഗ സമിതിയെയും നിയോഗിച്ചു. നിതീഷ് രാജിവെച്ച് മിനുട്ടുകള്‍ക്കകം പ്രധാനമന്ത്രി ട്വീറ്ററില്‍ അഴിമതി വിരുദ്ധ പോരാട്ടത്തിന് നിതീഷിന് പിന്തുണയും അഭിനന്ദനവും അറിയിച്ചത്.
കാലിത്തീറ്റ കേസില്‍ സുപ്രിം കോടതി ശിക്ഷിച്ച ലാലുപ്രസാദ് യാദവുമായി തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇല്ലാത്ത 'അഴിമതി വിരുദ്ധത'യാണ് നിതീഷിന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നതെന്നതും ആശങ്കാജനകമാണ്. ഭൂമി ഇടപാടിന്റെ പേരില്‍ തേജസ്വി യാദവിനെതിരെ സിബിഐ കേസ് എടുക്കുകയും ലാലുവിന്റെ കുടുംബത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തകയും ചെയ്തത് നിതീഷ് പെട്ടെന്നുള്ള കാരണമായി കണ്ടെത്തുകയായിരുന്നു.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ പരസ്യമായി പിന്തുണച്ചുകൊണ്ടും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ചും ബിജെപിയോടുള്ള ചങ്ങാത്തം പുനസ്ഥാപിക്കുന്ന സൂചനകള്‍ നേരത്തേ നിതീഷ് കുമാര്‍ നല്‍കിയിരുന്നു. ഇത് പ്രത്യക്ഷത്തില്‍ പറയാതെ ഒരു രാഷ്ട്രീയ കാരണം കണ്ടെത്തുകയായിരുന്നു അഴിമതി വിരുദ്ധയെന്ന പ്രസ്താവന.
243 അംഗം സഭയില്‍ 80 സീറ്റുമായി ലാലുവിന്റെ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. നിതീഷിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം തെരഞ്ഞെടുപ്പ് രംഗത്ത് നടന്നുവെന്നതിലായിരുന്നു കക്ഷിനിലയില്‍ പിന്നിലായിട്ടും ജെഡിയുവിന് മഹാസഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം ലാലു വിട്ടുകൊടുത്തത്. 71 ആണ് സഭയിലെ ജെഡിയുവിന്റെ കക്ഷിനില. 53 സീറ്റുകളാണ് ബിജെപിക്കുണ്ട്. കോണ്‍ഗ്രസിന് 27ഉം. നിതീഷിന്റെ കൂടെ ജെഡിയു അംഗങ്ങള്‍ ഉറച്ചുനില്‍ക്കുകയും ബിജെപി പിന്തുണയ്ക്കുകയും ചെയ്താല്‍ വീണ്ടും മുഖ്യമന്ത്രിയാവുക വലിയ പ്രയാസമാകില്ല.