കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയുന്നു, ജെഡിയുവിന് മന്ത്രിമാരെ ലഭിക്കും, പ്രമുഖര്‍ക്ക് സ്ഥാനം തെറിക്കും!
കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയുന്നു
ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇനി ഒരു വര്‍ഷം മാത്രമാണ് അവര്‍ക്ക് മുന്നിലുള്ളത്. അത്ര നല്ല വാര്‍ത്തകളൊന്നുമല്ല സര്‍ക്കാരിനെ തേടി വരുന്നത്. ജനവിരുദ്ധരും കര്‍ഷക വിരുദ്ധരുമാണെന്നാണ് പ്രധാന ആരോപണം. അതിന് പുറമേ കര്‍ണാടകത്തില്‍ ഭരണം നഷ്ടമായതും ഉപതിരഞ്ഞെടുപ്പില്‍ തോറ്റോടിയതുമാണ് അവര്‍ക്ക് പുതിയതായി ലഭിച്ച തിരിച്ചടികള്‍. ഇതിനെയെല്ലാം മറികടക്കാനുള്ള വിദ്യകളാണ് മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.
എന്തായാലും കേന്ദ്ര മന്ത്രിസഭ അഴിച്ചുപണിയാന്‍ പോവുകയാണ് പ്രധാനമന്ത്രി. കൂടുതല്‍ പ്രതിച്ഛായയുള്ള നേതാക്കളെ മന്ത്രിസഭയിലേക്ക് കൊണ്ടുവന്നും വിവാദമുണ്ടാക്കുന്നവരെ പുറത്താക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് സൂചന. അതോടൊപ്പം സഖ്യകക്ഷികളുടെ പിണക്കം മാറ്റാനുമാണ് ഈ തീരുമാനം. ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വി ഒരു മുന്നറിയിപ്പാണെന്ന് പ്രധാനമന്ത്രിക്ക് മനസിലായിട്ടുണ്ട്. ഈ രീതിയില്‍ മുന്നോട്ടുപോകാതെ നയം മാറ്റാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നാണ് സൂചന.
മഹാസഖ്യത്തെ ഭയം....
ഇതുവരെ നല്ലൊരു പ്രതിപക്ഷം രാജ്യത്ത് ഉണ്ടായിരുന്നില്ല. ഇത് മോദിക്ക് ഭരണം കൂടുതല്‍ എളുപ്പമാക്കിയിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. രാജ്യത്തുള്ള സകല പാര്‍ട്ടികളും ബിജെപി വിരുദ്ധ മുന്നണിയില്‍ ചേര്‍ന്നിരിക്കുകയാണ്. ഗൊരഖ്പൂരിലും ഫൂല്‍പൂരിലുമായിരുന്നു തുടക്കം. പിന്നീട് ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലും ഇതേ തിരിച്ചടി ആവര്‍ത്തിച്ചു. പ്രതിപക്ഷം കരുത്തരായതോടെ മഹാസഖ്യത്തെ ഭയപ്പെട്ട് നില്‍ക്കുകയാണ് മോദി. സര്‍ക്കാരിന്റെ പ്രതിച്ഛായ നല്ലതാക്കിയാല്‍ മാത്രമേ ജയമുള്ളൂ എന്ന് തിരിച്ചറിഞ്ഞതാണ് പുതിയ നീക്കത്തിന് പിന്നി
മന്ത്രിസഭ അഴിച്ചുപണിയുന്നു
സര്‍ക്കാരിന്റെ മന്ത്രി ഇത് നാലാം തവണയാണ് അഴിച്ചുപണിയാന്‍പോകുന്നത്. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മോദി ഇക്കാര്യം പ്രമുഖരുമായി ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. പ്രധാനമായും അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അഴിച്ചുപണിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഘടകക്ഷികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സമീപനം മന്ത്രിസഭാ പുന:സംഘടനയിലുണ്ടായേക്കും. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളില്‍ നേരിട്ട തിരിച്ചടിയാണ് ഘടകക്ഷികളെ കൂടുതല്‍ പ്രീണിപ്പിക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്.
ജെഡിയുവിന് പ്രാധാന്യം
സര്‍ക്കാരിന് ഇപ്പോള്‍ ഘടകക്ഷികളില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. പരസ്യമായി അവര്‍ ബിജെപിയുടെ നയങ്ങളെ വിമര്‍ശിക്കുന്നുണ്ട്. ഇത് ഇല്ലാതാക്കണമെങ്കില്‍ പഴയ ശക്തി വീണ്ടെടുക്കണമെന്ന് ബിജെപിക്ക് അറിയാം. പക്ഷേ തല്‍ക്കാലം ഇവരെ പിണക്കേണ്ടെന്നാണ് തീരുമാനം. ഇടഞ്ഞ് നില്‍ക്കുന്ന ജെഡിയുവിന് കൂടുതല്‍ പ്രാമുഖ്യം മന്ത്രിസഭാ അഴിച്ചുപണിയില്‍ നല്‍കിയേക്കും. ബീഹാറിന് മോദി സര്‍ക്കാര്‍ ഒന്നും നല്‍കുന്നില്ലെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആരോപിക്കുന്നത്. സംസ്ഥാനത്തിന് പ്രത്യേക പരിഗണന നല്‍കിയില്ലെങ്കില്‍ സഖ്യം ഉപേക്ഷിക്കുമെന്ന് വരെ അവര്‍ ബിജെപിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
പ്രമുഖര്‍ക്ക് സ്ഥാനം തെറിക്കുമോ?
മോദി സര്‍ക്കാരിലെ പ്രമുഖ മന്ത്രിമാര്‍ക്ക് സ്വന്തം വകുപ്പോ അതല്ലെങ്കില്‍ മന്ത്രിപദവിയോ വരെ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നത്. വിവാദ മന്ത്രിമാര്‍ ചിലര്‍ മോദിക്ക് താല്‍പര്യമില്ലാത്തവരാണെന്ന് സൂചനയുണ്ട്. അതേസമയം സ്വന്തം മന്ത്രിമാരുടെ വകുപ്പുകള്‍ ഘടകക്ഷികള്‍ക്ക് നല്‍കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. പക്ഷേ ചിലരുടെ വകുപ്പുകള്‍ പരസ്പരം മാറ്റാനും സാധ്യതയുണ്ട്. ജെഡിയുവിന് മന്ത്രിസ്ഥാനം നല്‍കുന്നതിലൂടെ അവരുടെ പിണക്കം മാറുമെന്നാണ് മോദി കണക്കുകൂട്ടുന്നത്.
തോല്‍വിക്ക് കാരണം....
ബീഹാറിലെ ഉപതിരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് കാരണം ബിജെപിയാണെന്നാണ് നിതീഷ് ആരോപിക്കുന്നത്. പെട്രോള വിലയിലെ വര്‍ധനയാണ് തോല്‍വിക്ക് കാരണമെന്ന് ജെഡിയു വക്താവും പറഞ്ഞിരുന്നു. ബിജെപിയുടെ വര്‍ഗീയ അജണ്ടയെയും ഇവര്‍ വിമര്‍ശിക്കുന്നുണ്ട്. അതേസമയം കേന്ദ്ര മന്ത്രിസഭയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചാല്‍ ഇപ്പോഴത്തെ തിരിച്ചടി ജെഡിയു മറക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ബീഹാറില്‍ സീറ്റുകള്‍ തൂത്തുവാരാന്‍ സാധിക്കുമെന്ന് ബിജെപി ഉറപ്പ് പറയുന്നു. എന്നാല്‍ യുപിയിലെ കാര്യമാണ് പ്രതിപക്ഷത്തെ പൊളിക്കാന്‍ ബിജെപി ശ്രദ്ധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ജനങ്ങൾ ആഗ്രഹിച്ചാൽ രാഹുൽ പ്രധാനമന്ത്രിയാവുന്നതിനെ ആർക്കും തടയാനാവില്ല: തേജസ്വി യാദവ്
മാലിന്യക്കൂമ്പാരത്തിൽ വീണുരുണ്ട് പുഴയിലേക്ക്! കെവിൻ വധക്കേസിൽ പോലീസ് കണ്ടെത്തൽ ഇങ്ങനെ