കശ്മീർ സന്ദർശിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കേന്ദ്ര മന്ത്രിമാർക്ക് നിർദ്ദേശങ്ങളുമായി മോദി
ദില്ലി: ജമ്മു കശ്മീരിൽ സന്ദർശനം നടത്തുന്ന മന്ത്രിമാർക്ക് ഉപദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താനാണ് 36 കേന്ദ്രമന്ത്രിമാർ അടങ്ങുന്ന ഉന്നതതല സംഘം കശ്മീരിൽ സന്ദർശനം നടത്തുന്നത്. അടുത്ത 7 ദിവസങ്ങളിലായി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടെ വിവിധ ഭാഗങ്ങളിൽ ഇവർ സന്ദർശനം നടത്തും. കശ്മീരിൽ ഗ്രാമപ്രദേശങ്ങളെ കേന്ദ്രീകരിച്ച് വികസനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ പ്രധാനമന്ത്രി മന്ത്രിമാരുടെ സംഘത്തോട് ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത് മലയാളികൾ ചെയ്ത അബദ്ധം, കാരണങ്ങൾ നിരത്തി രാമചന്ദ്ര ഗുഹ
ജനങ്ങളുടെ ക്ഷേമം മുന്നിൽക്കണ്ട് കേന്ദ്രം നടത്തുന്ന പദ്ധതികളെക്കുറിച്ചും അതിന്റെ ഗുണഫലങ്ങളെക്കുറിച്ചു തദ്ദേശീയരെ ബോധ്യപ്പെടുത്തണമെന്നും വെള്ളിയാഴ്ച നടന്ന യോഗത്തിൽ പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടു. യാത്രകൾ നഗരപ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങരുതെന്നും ഗ്രാമപ്രദേശങ്ങളിൽ സന്ദർശനം നടത്തുകയും ഗ്രാമീണരുമായി നേരിട്ട് ഇടപെടണമെന്നും പ്രധാനമന്ത്രി നിർദ്ദശം നൽകി.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഗുണഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പീയുഷ് ഗോയൽ, ജിതേന്ദർ സിംഗ്, കിരൺ റിജിജു, രവിശങ്കർ പ്രസാദ് തുടങ്ങിയവർ സംഘത്തിലുണ്ട്. കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ ആക്കിയതിനെതിരെയും താഴ്വരയിലെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതിനെതിരെയും വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ സന്ദർശനം.