ദില്ലിയിൽ നാടകീയ രംഗങ്ങൾ, ആത്മഹത്യയ്ക്ക് ശ്രമിച്ച് അഭിഭാഷകർ, ദില്ലി പോലീസിന് കോടതിയിൽ തിരിച്ചടി!
ദില്ലി: പോലീസും അഭിഭാഷകരും തമ്മിലുളള പോര് തുടരുന്നതിനിടെ ദില്ലി സാകേത് കോടതി പരിസരത്ത് നാടകീയ രംഗങ്ങള്‍. കോടതിയില്‍ എത്തുന്നവരെ തടഞ്ഞ് ഒരു സംഘം അഭിഭാഷകര്‍ ഗേറ്റ് പൂട്ടിയതോടെയാണ് കോടതി പരിസരം സംഘര്‍ഷഭരിതമായത്. തിസ് ഹസാരി കോടതി വളപ്പില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിനിടെ വെടിവെപ്പിന് ഉത്തരവിട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം എന്ന് ആവശ്യപ്പെട്ടായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം.
കോടതിയിലേക്ക് എത്തിയവര്‍ അടച്ചിട്ട ഗേറ്റ് തുറക്കാന്‍ ശ്രമിച്ചതോടെയാണ് കോടതി പരിസരത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. എന്നാല്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് ഇടപെടലുണ്ടായില്ല. അഭിഭാഷകരുടെ പ്രതിഷേധത്തിന്റെ ഫലമായി വിവിധ കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി.
പട്യാല ഹൗസ് കോടതിയിലും അഭിഭാഷകര്‍ ഗേറ്റ് അടച്ചിട്ട് പ്രതിഷേധിച്ചു. അതിനിടെ രോഹിണി കോടതിയില്‍ രണ്ട് അഭിഭാഷകര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ രംഗം അതിനാടകീയമായി. ആശിഷ് എന്ന അഭിഭാഷകന്‍ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തുമെന്ന് ഭീഷണി മുഴക്കിയപ്പോള്‍ പ്രദീപ് കട്യാന്‍ എന്ന അഭിഭാഷകന്‍ കോടതി കെട്ടിടത്തിന് മുകളില്‍ കയറിയും ആത്മഹത്യാ ഭീഷണി മുഴക്കി.
സഹപ്രവര്‍ത്തകര്‍ ഇടപെട്ടാണ് ഇരുവരേയും പിന്തിരിപ്പിച്ചത്. അതിനിടെ ദില്ലി പോലീസിനെ വിമര്‍ശിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും രംഗത്ത് എത്തി. കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരുന്നു. അതിനിടെ ദില്ലി പോലീസ് അഭിഭാഷകര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തളളി. അഭിഭാഷകര്‍ക്കെതിരെ കേസോ അറസ്‌റ്റോ അടക്കമുളള നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കോടതിയെ ഹര്‍ജിയുമായി സമീപിച്ചത്.