'രാഷ്ട്രീയം സാധ്യതകളുടേതാണ്'; സുർജേവാലയും സെൽജയും ബിജെപിയിലെത്തുമോ? ക്ഷണിച്ച് ഖട്ടർ
ചണ്ഡീഗഡ്: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കോൺഗ്രസിൽ പുകയുകയാണ്. മുതിർന്ന നേതാക്കൾ അതൃപ്തി പരസ്യമാക്കിയതാണ് കോൺഗ്രസിന് തലവേദന തീർക്കുന്നത്. ദളിത് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കുമാരി സെൽജയും രൺദീപ് സിംഗ് സുർജേവാലയുമാണ് ടിക്കറ്റ് വിതരണത്തിൽ അതൃപ്തി പ്രകടിപ്പിച്ചത്.
90 നിയമസഭ സീറ്റുകളിൽ കുറഞ്ഞത് 35 സീറ്റുകളെങ്കിലും തന്റെ പക്ഷത്തിന് വേണമെന്ന് സെൽജ ആവശ്യപ്പെട്ടിരുന്നു. രൺദീപ് സിംഗ് സുർജേവാലയും തന്റെ അനുയായികൾക്ക് കൂടുതൽ സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സ്ഥാനാർത്ഥി പട്ടികയിൽ ഇരുവരുടേയും പക്ഷത്തുള്ള നേതാക്കൾക്ക് വലിയ പരിഗണന ലഭിച്ചില്ല. സെൽജെയുടെ അനുയായികളായ 12 പേർക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്. തന്റെ ഏറ്റവും അടുത്ത നേതാവിന് പോലും സീറ്റ് ലഭിക്കാതിരുന്നത് സെൽജയെ ചൊടിപ്പിച്ചു. അതേസമയം മുൻ മുഖ്യമന്ത്രി ഭൂപേന്ദർ ഹൂഡ പക്ഷത്തിന് ഏകദേശം 72 ഓളം സീറ്റുകൾ ലഭിക്കുകയും ചെയ്തു.

ഇതോടെ കോൺഗ്രസിന്റെ പരിപാടികളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ് സെൽജ. പ്രകടന പത്രിക പുറത്തിറക്കിയ ചടങ്ങിൽ പോലും സെൽജ പങ്കെടുത്തിരുന്നില്ല. കോൺഗ്രസിന് വേണ്ടി സജീവമായി സോഷ്യൽ മീഡിയയിൽ ഇടപെട്ടിരുന്ന സെൽജ അവിടേയും മൗനത്തിലാണ്. അതേസമയം നേതാക്കളുടെ ഈ അതൃപ്തികൾ മുതലെടുക്കാനുള്ള നീക്കത്തിലാണ് ബി ജെ പി. അതൃപ്തിയുള്ളവരെ പരസ്യമായി ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ തന്നെ രംഗത്തെത്തി.
'എല്ലാവർക്കും ആഗ്രഹങ്ങൾ ഉണ്ടാകും, പക്ഷേ ഞങ്ങളുടെ സഹോദരിയെ സംബന്ധിച്ചെടുത്തോളം അവർ വളരെ അധികം അപമാനം നേരിട്ടു. ഇപ്പോൾ അവർ വീട്ടിൽ ഇരിക്കുകയാണ്. അവർക്ക് മനസുണ്ടെങ്കിൽ അത്തരം നേതാക്കളെയെല്ലാം സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്', എന്നാണ് ഖട്ടർ പറഞ്ഞത്. 'രാഷ്ട്രീയം സാധ്യതകളുടേതാണ് സുർജേവാലയും സെൽജയും ബി ജെ പിയിലേക്ക് വരുന്നതിനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. ശരിയായ സമയം വരുമ്പോൾ നിങ്ങൾക്കെല്ലാം മനസിലാകും. ഇതിനോടകം തന്നെ നിരവധി കോൺഗ്രസ് നേതാക്കളെ ഞങ്ങൾ പാർട്ടിയിലേക്ക് സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ പേരെ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറുമാണ്', ഖട്ടർ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയും കോൺഗ്രസിൽ തർക്കം നിലനിൽക്കുകയാണെന്നും ഖട്ടർ ആരോപിച്ചു. 'ഭൂപേന്ദർ സിംഗ് ഹൂഡയ്ക്കും മകൻ ദീപേന്ദർ സിംഗ് ഹൂഡയ്ക്കും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. മറ്റ് നേതാക്കളും സീറ്റിൽ കണ്ണുവെയ്ക്കുന്നുണ്ട്', ഖട്ടർ പറഞ്ഞു. അതേസമയം ബിജെപിയിലും മുഖ്യമന്ത്രി സ്ഥാനത്തിനായി വലിയ പിടിവലിയാണ് നടക്കുന്നത്. നേരത്തേ മുതിർന്ന നേതാവ് അനിൽ വിജ് തനിക്ക് മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ടെന്നും തന്നെ പാർട്ടി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. മറ്റൊരു മുതിർന്ന നേതാവും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇത്തരം ചർച്ചകളെ മുളയിലെ നുള്ളുകയാണ് നേതൃത്വം ചെയ്തത്. നയാബ് സിങ് സൈനയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നായിരുന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കിയത്.












Click it and Unblock the Notifications