രാഷ്ട്രപതി തിരഞ്ഞെടുപ്പ്;എംഎൽഎമാരിൽ കൂടുതൽ വോട്ട് മൂല്യം ഉത്തർപ്രദേശിൽ..കുറവ് സിക്കിമിൽ
ദില്ലി; ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ദ്രൗപധി മുർമുവാണ് എൻ ഡി എയുടെ സ്ഥാനാർത്ഥി. പ്രതിപക്ഷത്തിന് വേണ്ടി യശ്വന്ത് സിൻഹയാണ് മത്സരിക്കുന്നത്.
പ്രത്യേക ഇലക്ടറല്‍ കോളേജ് ആണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. എം പിമാരുടെ വോട്ടുകളുടെ മൂല്യം 700 ആണ്. സംസ്ഥാന ജനസംഖ്യയ്ക്ക് ആനുപാതികമായാണ് എം എൽ എമാരുടെ വോട്ടു മൂല്യം കണക്കാക്കുന്നത്. വോട്ടെടുപ്പിൽ ഏറ്റവും നിർണായകവമാവുക ഉത്തർപ്രദേശാണ്.

234 അംഗ സഭയുള്ള തമിഴ്നാട്ടിൽ നിന്നുള്ള ആകെ വോട്ട് മൂല്യം 41,184 ആണ്. 81 അംഗ ജാർഖണ്ഡ് സഭയിൽ നിന്നുള്ളത് 14,256 ഉം. മഹാരാഷ്ട്രയിൽ 50,400 ഉം ബിഹാറിൽ ഇത് 42,039 ഉം ആണ്. ബിഹാറിൽ 243 അംഗ നിയമസഭയാണ് ഉള്ളത്. ആന്ധ്രപ്രദേശിലെ ആകെ അംഗ ബലം 175 ആണ്. ഇവിടെ 27,825 ആണ് ആകെ വോട്ട് മൂല്യം.

ഏറ്റവും കുറഞ്ഞ വോട്ടുമൂല്യം സിക്കിമിലെ എം എൽ എമാര്‍ക്കാണ്. 7 ആണ് സിക്കിമിലെ ഒരു എം എൽ എയുടെ വോട്ടുമൂല്യം.അരുണാചൽ പ്രദേശ്, മിസോറം (8 വീതം), നാഗാലാൻഡ് (9), മേഘാലയ (17), മണിപ്പൂർ (18), ഗോവ (20) എന്നിങ്ങനെയാണ് വോട്ട് മൂല്യം.കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ഒരു എം എൽ എയുടെ വോട്ട് മൂല്യം 16 ആണ്.72 അംഗ സിക്കിം നിയമസഭയുടെ വോട്ട് മൂല്യം 224, 40 അംഗ മിസോറാമിൽ 320, അരുണാചൽ പ്രദേശിലെ 60 അംഗ നിയമസഭയിൽ നിന്ന് 480, 60 അംഗ നാഗാലാൻഡ് നിയമസഭയിൽ 540, 60 അംഗമേഘാലയ സഭയിൽ 1020, മണിപ്പൂർ 1080, ഗോവ 800 ഉം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ വോട്ട് മൂല്യം.

ഡൽഹി, പുതുച്ചേരി, ജമ്മു കശ്മീർ എന്നിവയുൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംസ്ഥാനങ്ങളിലേയും നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഒരു എംപിയുടെ വോട്ടിന്റെ മൂല്യം.776 പാര്‍ലമെന്‍റംഗങ്ങളും 4033 നിയമസഭാംഗങ്ങളും ഉള്‍പ്പെടുന്ന 4809 പേരാണ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുക. രഹസ്യ ബാലറ്റിലൂടെയാണ് വോട്ട്. എം പിമാർക്ക് പച്ച നിറമുള്ള ബാലറ്റും എം എൽ എമാർക്ക് പിങ്ക് ബാലറ്റുമാണ്. ജുലൈ 21 നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.

നിലവിലെ സാഹചര്യത്തിൽ 6.67 ലക്ഷം വോട്ടുകൾ നേടി എൻ ഡി എ സ്ഥാനാർത്ഥി ദ്രൗപദി മുർമു തന്നെയാണ് വിജയിച്ചേക്കുക. 38.59% വോട്ടായിരിക്കും പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചേക്കുക. ദ്രൗപദി വിജയിച്ചാൽ ഗോത്രവർഗത്തിൽ നിന്നുള്ള ആദ്യ വനിതാ രാഷ്ട്രപതിയാകും ദ്രൗപദി മുർമു.












Click it and Unblock the Notifications