100 മണ്ഡലങ്ങൾ..ലക്ഷ്യം ഏഴ് കോടി വനിതാ വോട്ടർമാർ; പ്രിയങ്ക ഗാന്ധിയുടെ 100 ദിന കർമ്മ പദ്ധതി
ദില്ലി; വനിതാ വോട്ടർമാരെ ലക്ഷ്യം വെച്ചുള്ള 'ആദി അബ്ദി' പരിപാടിയുടെ 100 ദിന ആക്ഷൻ പ്ലാൻ അവതരിപ്പിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 150 ഓളം പ്രൊഫഷണലുകളെ ഉൾപ്പെടുത്തിയാണ് കാമ്പെയ്ൻ. പ്രതിദിനം രണ്ട് ലക്ഷത്തോളം സ്ത്രീ വോട്ടർമാരിലേക്ക് കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്ത് 7 ലക്ഷത്തോളം സ്ത്രീ വോട്ടർമാരാണ് ഉള്ളത്. ഈ വോട്ടുകൾ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾക്ക് പ്രിയങ്ക ഗാന്ധി ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വനിതാ വോട്ടർമാരെ ആകർഷിക്കാൻ വലിയ വാഗ്ദാനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പ്രകടന പത്രികയും തയ്യാറാക്കിയിട്ടുണ്ട്.
കോളേജിൽ പോകുന്ന പെൺകുട്ടികൾക്ക് സ്മാർട്ട്ഫോണും ഇരുചക്രവാഹനവും, വീട്ടമ്മമാർക്ക് മൂന്ന് സിലിണ്ടറുകൾ സൗജന്യം, സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര, ആശാ, അങ്കണവാടി പ്രവർത്തകർക്ക് പ്രതിമാസം 10,000 രൂപ ഓണറേറിയം, വാർദ്ധക്യ-വിധവകൾ എന്നിവർക്ക് പ്രതിമാസം 1000 രൂപ പെൻഷൻ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. ഈ ദൗത്യത്തിന് മുൻതൂക്കം നൽകുന്നതിനായാണ് 100 ദിന കർമ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
അടുത്ത 100 ദിവസത്തിനുള്ളിൽ നാല് കോടി സ്ത്രീ വോട്ടർമാരിലേക്ക് എത്തുന്നതിനുള്ള വലിയ ജനസമ്പർക്ക പരിപാടിയ്ക്കും കോൺഗ്രസ് ഉടൻ തുടക്കം കുറിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. "ലഡ്കി ഹൂൻ ലഡ് ശക്തി ഹൂൺ" എന്ന മുദ്രാവാക്യവുമായി ഏകദേശം 8,000 വനിതാ വോളണ്ടിയർമാരുടെ ഒരു ബ്രിഗേഡിനെ ഈ ദൗത്യത്തിനായി നേതൃത്വം നിയോഗിച്ചിട്ടുണ്ട്.പ്രചാരണത്തിനായി ഒരു കോടി പിങ്ക് സിലിക്കൺ ബാൻഡുകളും ആകർഷകമായ സ്റ്റിക്കറുകളും കോൺഗ്രസ് ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളും പ്രചാരണ വേളയിൽ ഉന്നയിക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത സ്ത്രീ വോട്ടർമാരിടെ എണ്ണം നാല് കോടിയാണ്. 59 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോൾ സ്ത്രീ വോട്ടർമാരുടെ ശതമാനം 63 ആയിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സ്ത്രീ വോട്ടർമാരുടെ എണ്ണം പുരുഷന്മാരേക്കാൾ 1 ശതമാനം കൂടുതലായിരുന്നു.
സംസ്ഥാനത്തെ 60 ശതമാനം വോട്ടർമാർ 18 നും 35 നും ഇടയിലുള്ളവരാണ്. ഈ വിഭാഗത്തെ ലക്ഷ്യം വെച്ചാണ് കോൺഗ്രസ് നീക്കങ്ങൾ.പ്രചാരണം ജനകീയമാക്കാൻ പെൺകുട്ടികൾക്കായി മാരത്തൺ സംഘടിപ്പിക്കാനും വിജയികൾക്ക് സ്കൂട്ടി നൽകാനും പദ്ധതിയുണഅടെന്ന് നേതൃത്വം വ്യക്തമാക്കി.
ഷോപ്പിംഗ് മാളുകളിലും വനിതാ കോളേജുകളിലും പ്രചരണ പരിപാടികൾ നടത്തും. വനിതാ ഡോക്‌ടർമാർ, അഭിഭാഷകർ തുടങ്ങി 1000 വനിതാ പ്രൊഫഷണലുകളുടെ ഒരു ഇൻഫ്ലുവൻസർ ടീമിന് രൂപം നൽകാനും പദ്ധതിയുണ്ട്. കൂടാതെ 5000 മൊബൈൽ യൂണിറ്റുകളും ഒരുക്കും.
കോൺഗ്രസ് ഡിജിറ്റൽ ടീം എല്ലാ ജില്ലകളിൽ നിന്നുമുള്ള വിവരങ്ങൾ സെൻട്രൽ കൺട്രോൾ റൂമിലേക്ക് കൈമാറും. ഇവിടെ നിന്ന് വിവരങ്ങൾ ലഖ്നൗവിലെ കോൾ സെന്ററിലേക്ക് കൈമാറും. വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും പ്രത്യേക പ്രചരണങ്ങളും നടത്തും. ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിൽ 100 സീറ്റുകളിലാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവിടങ്ങളിലെ സ്ത്രീ വോട്ടർമാരെ കുറഞ്ഞത് 10 തവണയെങ്കിലും ബന്ധപ്പെട്ട് വോട്ട് ഉറപ്പിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം.
കഴിഞ്ഞ 30 വർഷമായി ഉത്തർപ്രദേശിൽ ഭരണത്തിന് പുറത്താണ് കോൺഗ്രസ്. ഇത്തവണയും അധികാരം പിടിക്കാമെന്ന പ്രതീക്ഷയില്ലേങ്കിലും മുഖ്യ പ്രതിപക്ഷമാവുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിന്റെ നീക്കങ്ങൾ. പാർട്ടിയെ അടിമുടി പൊളിച്ചെഴുതി കൊണ്ടുള്ള പ്രവർത്തനങ്ങളാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംസ്ഥാനത്ത് നടത്തുന്നത്.












Click it and Unblock the Notifications