പ്രിയങ്ക ഗാന്ധി ഒരുക്കുന്നത് 100 റാലികള്‍.... കോണ്‍ഗ്രസിന്റെ പ്രചാരണ രീതി മാറുന്നു!!
Recommended Video
ദില്ലി: കോണ്‍ഗ്രസിന്റെ പ്രചാരണ രീതികളില്‍ വന്‍ മാറ്റങ്ങളുമായി പ്രിയങ്ക ഗാന്ധി. കൂടുതല്‍ യുവാക്കളെ പ്രചാരണ വേദികളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് പ്രിയങ്ക നടത്തുന്നത്. അതിന് മുന്നോടിയായി രാജ്യവ്യാപകമായി 100 റാലികളാണ് അവര്‍ ഒരുക്കുന്നത്. ഇത്തവണ ബിജെപിയെയും നരേന്ദ്ര മോദിയെയും പ്രചാരണ വേദികളില്‍ പിന്നിലാക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം.
2014ല്‍ നരേന്ദ്ര മോദിയുടെ പ്രചാരണ വേളയില്‍ കോണ്‍ഗ്രസ് മുങ്ങിപ്പോയിരുന്നു. എല്ലാ സംസ്ഥാനത്തും എത്തിയ മോദി വന്‍ പ്രചാരണമാണ് നടത്തിയത്. എതിരാളികളെല്ലാം അതില്‍ മുങ്ങിപ്പോവുകയും ചെയ്തു. ഇത്തവണ കോണ്‍ഗ്രസ് ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും രണ്ടായി തരംതിരിച്ചാണ് പ്രചാരണത്തിന് തുടക്കമിട്ടത്. മുന്നോട്ടുള്ള എല്ലാ പ്രചാരണവും അങ്ങനെയായിരിക്കും.
യുപിയില്‍ തുടക്കം
പ്രിയങ്കയുടെ പ്രചാരണം യുപിയില്‍ തുടങ്ങി കഴിഞ്ഞു. ബൂത്ത് തലം തൊട്ട് അവര്‍ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കാത്ത വോട്ടര്‍മാര്‍ക്കായിട്ടാണ് പ്രിയങ്കയുടെ പ്രവര്‍ത്തനം. പ്രസംഗങ്ങളില്‍ വ്യത്യസ്തത കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. മോദിയെ വിഷയങ്ങള്‍ ഉന്നയിച്ച് നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മോദിയുടെ വീഴ്ച്ചകളില്‍ ചോദ്യം ചോദിച്ചു കൊണ്ടേയിരുന്നാല്‍, മറുപടി നല്‍കാന്‍ ബിജെപി നിര്‍ബന്ധിതരാകുമെന്നാണ് പ്രിയങ്കയുടെ വിലയിരുത്തല്‍.
സംസ്ഥാനത്തിന് പുറത്തേക്ക്
യുപിക്ക് പുറത്തേക്ക് വമ്പന്‍ പ്രചാരണങ്ങള്‍ക്കും പ്രിയങ്ക തയ്യാറെടുക്കുന്നുണ്ട്. പ്രിയങ്കയ്ക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രിയങ്കയുടെ വരവോടെ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കും. നിരവധി പേര്‍ പ്രിയങ്ക സംസ്ഥാനത്ത് പ്രചാരണം നടത്തണമെന്ന് എഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് അവര്‍ യുപിക്ക് പുറത്ത് പ്രചാരണം നടത്താന്‍ തീരുമാനിച്ചത്.
100 റാലികള്‍
ഹിന്ദി ഹൃദയ ഭൂമിയില്‍ 100 റാലികളാണ് പ്രിയങ്ക ഒരുക്കുന്നത്. കോണ്‍ഗ്രസിന് ഏറ്റവും സാധ്യത ഈ മണ്ഡലത്തില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഗ്രൗണ്ട് റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മുന്നിലെത്തിക്കാന്‍ പ്രിയങ്കയ്ക്ക് സാധിക്കുമെന്ന് സംസ്ഥാന ഘടകങ്ങള്‍ അവരെ അറിയിച്ചിട്ടുണ്ട്. യുപിയില്‍ അടക്കം 100 റാലികളാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ 75 സീറ്റ് കോണ്‍ഗ്രസിന് വിജയശതമാനം കൂടുതലുണ്ട്.
വയനാട്ടിലേക്ക് എത്തുമോ?
കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന സാഹചര്യത്തില്‍ പ്രിയങ്ക എത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. രാഹുല്‍ വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വന്നപ്പോള്‍ പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു. കേരള ഘടകം പ്രിയങ്കയുടെ വരവിനായി കാത്തിരിക്കുന്നുണ്ട്. പ്രചാരണത്തിന് പ്രിയങ്ക എത്തണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വയനാട്ടില്‍ മാത്രമായി പ്രിയങ്കയുടെ പ്രചാരണം ഒതുങ്ങാനും സാധ്യതയുണ്ട്.
ദക്ഷിണേന്ത്യയില്‍ ആരൊക്കെ?
രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ദക്ഷിണേന്ത്യയില്‍ മാത്രം ഒതുങ്ങുമെന്ന് സൂചനയുണ്ട്. അതുകൊണ്ട് പ്രിയങ്കയ്ക്ക് ദക്ഷിണേന്ത്യക്ക് പുറത്ത് പ്രചാരണം ശക്തമാക്കാനുള്ള അവസരമൊരുങ്ങും. അടുത്തിടെ വന്ന സര്‍വേകളിലെല്ലാം രാഹുല്‍ ദക്ഷിണേന്ത്യയില്‍ മോദിയേക്കാള്‍ ജനപ്രിയനാണെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ദക്ഷിണേന്ത്യക്ക് മുന്‍തൂക്കം നല്‍കാന്‍ തീരുമാനിച്ചത്. ദക്ഷിണേന്ത്യയിലെ വന്‍ വോട്ടുബാങ്ക് കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ സഹായിച്ചേക്കും.
5 സംസ്ഥാനങ്ങളിലേക്ക്....
കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ പ്രിയങ്ക പ്രചാരണത്തിനായി ആദ്യ ഘട്ടത്തില്‍ ഇറങ്ങുന്നത്. ഗുജറാത്തില്‍ മുസ്ലീം വോട്ടുകളും മധ്യപ്രദേശില്‍ ഒബിസി വോട്ടുകളും പ്രിയങ്കയുടെ സ്വാധീന ഘടകങ്ങളാണ്. വോട്ടര്‍മാരില്‍ നിന്നും ശക്തി ആപ്പില്‍ നിന്നും പ്രിയങ്കയുടെ റാലികള്‍ക്കായി ആവശ്യമുയര്‍ന്നിട്ടുണ്ട്. അതേസമയം വിദ്യാര്‍ത്ഥികള്‍, യുവാക്കളുടെ കേന്ദ്രങ്ങള്‍ എന്നിവയില്‍ പ്രത്യേക പ്രചാരണങ്ങളും പ്രിയങ്കയുടെ ടീം തയ്യാറാക്കുന്നുണ്ട്.
ബൂത്ത് തലത്തില്‍
ബൂത്ത് തലം തൊട്ടുള്ള പ്രചാരണ രീതിയിലാണ് പ്രിയങ്ക തുടക്കമിട്ടിരിക്കുന്നത്. പടിഞ്ഞാറന്‍ യുപിയില്‍ ജാതി വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കില്ലെന്ന തിരിച്ചറിവിലാണ് ചന്ദ്രശേഖര്‍ ആസാദിനെ പ്രിയങ്ക ഒപ്പം കൂട്ടിയത്. 40 മണ്ഡലങ്ങളില്‍ വോട്ട് ഏതൊക്കെ തരത്തില്‍ കോണ്‍ഗ്രസിന് കിട്ടുമെന്ന് അവര്‍ മാസ്റ്റര്‍ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. ഉന്നാവോ, കുഷിഗനര്‍, ബാരബങ്കി എന്നീ മണ്ഡലങ്ങളില്‍ ബിജെപിക്കെതിരെ അട്ടിമറി വിജയവും കോണ്‍ഗ്രസ് നേടിയേക്കും.
ഉത്തർ പ്രദേശ് ലോക്സഭ തിരഞ്ഞെടുപ്പ് 2019
വോട്ടിംഗ് ആഹ്വാനവുമായി സൂപ്പര്‍ താരങ്ങള്‍, അല്ലു അര്‍ജുനും രാജമൗലിയും വോട്ടുചെയ്തത് ഹൈദരാബാദില്‍