പ്രിയങ്ക ഗാന്ധിക്ക് പിന്തുണ 27% മാത്രം; ഉത്തർപ്രദേശിൽ ബിജെപി തന്നെ, ഞെട്ടിച്ച് സർവ്വേ ഫലം
ലക്നൗ: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ വളരെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് കാണുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കയുടെ വരവ് പാർട്ടിക്ക് പുതുജീവനേകുമെന്നാണ് അണികളുടെ പ്രതീക്ഷ. 44 ലോക്സഭാ സീറ്റുകളുള്ള കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് പ്രിയങ്കാ ഗാന്ധിക്ക് നൽകിയിരിക്കുന്നത്. 2014ൽ യുപിയിൽ രണ്ട് സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. പ്രിയങ്കയുടെ വരവ് പാർട്ടിയുടെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
എന്നാൽ കോൺഗ്രസിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ് പുതിയ അഭിപ്രായ സർവ്വേ ഫലം. ഇന്ത്യാ ടുഡേ പൊളിറ്റിക്കൽ സ്റ്റോക്ക് എക്സ്ചേഞ്ച് സർവ്വേ പ്രകാരം പ്രിയങ്കയുടെ വരവ് കോൺഗ്രസിന് കാര്യമായി ഗുണം ചെയ്യില്ലെന്നാണ് 57 ശതമാനം ആളുകളുടെയും വിലയിരുത്തൽ. 27 ശതമാനം ആളുകൾ മാത്രമാണ് പ്രിയങ്ക ഗാന്ധിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ബിജെപിയുടെയും മോദിയുടെയും ജനപിന്തുണ വർദ്ധിക്കുന്നുമുണ്ട്.
എഐസ്സി ജനറൽ സെക്രട്ടറി
ഇക്കഴിഞ്ഞ ജനുവരി 23നാണ് കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ പ്രഖ്യാപിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക മുഖമാണെങ്കിലും രാഷ്ട്രീയത്തിൽ നിന്നും അകന്ന് കഴിയുകയായിരുന്നു പ്രിയങ്ക. രാഹുൽ ഗാന്ധിയുടെയും അമ്മ സോണിയാ ഗാന്ധിയുടെയും തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ പങ്കെടുക്കുന്നതിനപ്പുറത്തേയ്ക്ക് പ്രിയങ്കയുടെ രാഷ്ട്രീയ താൽപര്യം നീണ്ടുനിന്നില്ല. പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നത് കോൺഗ്രസ് പ്രവർത്തകരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു.
ആർക്കാണ് വെല്ലുവിളി
പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ഏത് പാർട്ടിക്കാണ് ഏറ്റവും അധികം ബാധിക്കുന്നത് എന്ന ചോദ്യത്തിന് എസ്പി-ബിഎസ്പി സഖ്യത്തിനെയാകും എന്നാണ് 56 ശതമാനം ആളുകളും പ്രതികരിക്കുന്നത്. ബിജെപിക്ക് വെല്ലുവിളിയാകുമെന്ന് 31 ശതമാനം ആളുകളും കരുതുന്നു.
സഖ്യം എങ്ങനെ ബാധിക്കും
എസ്പി-ബിഎസ്പി സഖ്യം യുപിയിൽ ബിജെപിക്ക് കാര്യമായ വെല്ലുവിളി ഉയർത്തുന്നില്ലെന്നാണ് 48 ശതമാനം ആളുകളുടെയും അഭിപ്രായം. എന്നാൽ സഖ്യം തിരിച്ചടിയാകുമെന്ന് 35 ശതമാനം ആളുകൾ കരുതുന്നു.
രാമക്ഷേത്ര നിർമാണം
ഉത്തർപ്രദേശിലെ പ്രധാന തിരഞ്ഞെടുപ്പ് ആയുധമായ രാമക്ഷേത്ര നിർമാണം ഇക്കുറിയും സജീവമായി ചർച്ചചെയ്യപ്പെടും. 2014ൽ നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനം ബിജെപിക്ക് പാലിക്കാനായില്ലെങ്കിലും 47 ശതമാനം ആളുകളും ബിജെപി സർക്കാർ ക്ഷേത്ര നിർമാണം ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് വിലയിരുത്തുന്നത്. 35 ശതമാനം ആളുകൾക്ക് സർക്കാരിൽ വിശ്വാസമില്ല.
യോഗിക്ക് നിരാശ
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിരാശ നൽകുന്ന ഒരു അഭിപ്രായ സർവ്വേ ഫലവും പുറത്ത് വന്നിട്ടുണ്ട്. യോഗയുടെ ജനപ്രീതിയ്ക്ക് ഇടിവുണ്ടായിട്ടുണ്ടെന്നാണ് സർവ്വേ ഫലം. 2018 സെപ്റ്റംബറിൽ 43 ശതമാനം ആളുകളാണ് യോഗിയെ പിന്തുണയ്ക്കുന്നത്. എന്നാൽ 39 ശതമാനത്തിലേക്ക് പിന്തുണ കുറഞ്ഞിരിക്കുകയാണ്.
അഖിലേഷിന് പിന്തുണ
സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ജനപിന്തുണ നാല് മാസത്തിനടയിൽ നാല് ശതമാനം വർദ്ധിച്ചിട്ടുണ്ട്. 33 ശതമാനം ആളുകളാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. ബിഎസ്പി നേതാവ് മായാവതിക്ക് 14 ശതമാനം ആളുകളുടെ പിന്തുണ മാത്രമാണുള്ളത്. ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് തുടരണമെന്നാണ് കൂടുതൽപേരും അഭിപ്രായപ്പെടുന്നത്.
പ്രധാനമന്ത്രി മോദി തന്നെ
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലേക്ക് 31 ശതമാനം ആളുകളഅ മാത്രമാണ് പിന്തുണയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുള്ള പിന്തുണയേക്കാൾ ഏറെ പിന്നിലാണിത്. 52 ശതമാനം ആളുകളാണ് മോദിക്ക് പിന്തുണ നൽകുന്നത്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിക്ക് മോദിയുടെ പിന്തുണ കൂടിവരികയാണ്. രാഹുൽ ഗാന്ധിയുടെ ജനപിന്തുണയും അതിവേഗം ഉയരുന്നുണ്ടെന്നാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. ഡിസംബറിൽ 26 ശതമാനം രാഹുൽ ഗാന്ധിയെ പിന്തുണച്ചപ്പോൾ ഫെബ്രുവരിയിൽ അത് 31 ശതമാനമായി ഉയരുകയാണ് ചെയ്തത്. രണ്ട് മാസത്തിനിടയിൽ അഞ്ച് ശതമാനം വർദ്ധന.
സർക്കാരിന്റെ പ്രവർത്തനം
യുപി സംസ്ഥാന സർക്കാരിന്റെ പ്രകടനത്തേക്കാൾ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനം കൂടുതൽഡ മികച്ചതാണെന്നാണ് ഭൂരിപക്ഷ അഭിപ്രായം. കേന്ദ്രത്തിന്റെ പ്രവർത്തനത്തിൽ 54 ശതമാനം ആളുകളും സംതൃപ്തരാണ്. 2018 സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഒരു ശതമാനം പിന്തുണ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ സർക്കാരിൽ അസംതൃപ്തരായവരുടെ എണ്ണവും കൂടി വരികയാണെന്നാണ് റിപ്പോർട്ടുകൾ. 32 ശതമാനം ആളുകളും തൃപ്തരല്ല. 11 ശതമാനം ആളുകൾ കേന്ദ്രത്തിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തുന്നു.
യുപി സർക്കാരിൽ നിരാശ
42 ശതമാനം ആളുകളും ഉത്തർപ്രദേശിലെ യോഗി സർക്കാരിന്റെ പ്രകടനം മികച്ചതാണെന്നാണ് വിലയിരുത്തുന്നത്. 39 ശതമാനം ആളുകൾക്ക് ഭരണത്തിൽ അസംതൃപ്തരാണ്. 15 ശതമാനം ആളുകൾ ശരാശരി പ്രകടനമെന്നും വിലയിരുത്തുന്നു.
തിരഞ്ഞെടുപ്പ് വിഷയങ്ങൾ
തൊഴിലില്ലായ്മയും അവശ്യ വസ്തുക്കളുടെ വിലവർദ്ധനയുമെല്ലാം തിരഞ്ഞടെുപ്പിൽ സജീവാ ചർച്ചാ വിഷയമാകും. 30 ശതമാനം ആളുകളും തൊഴിലില്ലായ്മയാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ഉയർത്തി കാണിക്കുന്നത്. 17 ശതമാനം ആളുകൾ കാർഷിക മേഖലയിലെ പ്രതിസന്ധിയിൽ നിരാശരാണ്. ജനുവരി 29നും ഫെബ്രുവരി 6നും ഇടയിൽ നടത്തിയ സർവ്വേ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ഉത്തർപ്രദേശിലെ 80 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 8442 ആളുകളാണ് സർവ്വേയിൽ പങ്കെടുത്തത്.
യുപിയില് അഖിലേഷ് വിയര്ക്കും! സീറ്റ് വിഭജനത്തില് കിട്ടിയ ഭൂരിഭാഗം മണ്ഡലങ്ങളും ബിജെപി സ്വാധീന മേഖല