പ്രിയങ്കക്കെതിരെ കലാപക്കൊടി ഉയർത്തി നേതാക്കൾ, 350 പേരുടെ യോഗത്തിന് വന്നത് 40 പേർ, സോണിയയ്ക്ക് പരാതി
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നു സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കാ ഗാന്ധിയുടെ കടന്നു വരവ്. കിഴക്കൻ ഉത്തർ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിട്ടായിരുന്നു പ്രിയങ്കയുടെ ആദ്യ നിയമനം. രാഷട്രീയമായി ഏറെ നിർണായകമാണ് ഉത്തർപ്രദേശ്.നമാണ് ഉത്തർപ്രദേശ്. ദേശീയ രാഷ്ട്രീയത്തിലെ മുൻ നിര നേതാക്കളിൽ പലരും ജനവിധി തേടുന്നതും ഉത്തർപ്രദേശിലെ വിവിധ മണ്ഡലങ്ങളിൽ നിന്നാണ്.
പ്രിയങ്കയുടെ വരവോടെ ഉത്തർപ്രദേശിൽ വലിയ മുന്നേറ്റം നേടാനാകും എന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ് നേതൃത്വം. ഇന്ദിരാ ഗാന്ധിയുമായുളള രൂപസാദൃശ്യവും വാക്ചാരുതയുമെല്ലാം പ്രിയങ്കയ്ക്ക് അനുകൂല ഘടകങ്ങളായി. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നിരാശയായിരുന്നു ഫലം. സിറ്റിംഗ് സീറ്റായ അമേഠി പോലും നഷടമായി. 2022ൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെുപ്പ് മുന്നിൽ കണ്ടുളള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് പ്രിയങ്ക. എന്നാൽ പ്രിയങ്കയുടെ നീക്കങ്ങൾക്കെതിരെ കലാപക്കൊടി ഉയർത്തുകയാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ.

കലാപക്കൊടി
അടിത്തട്ട് മുതൽ പുന: സംഘടന നടത്തി ഉത്തർപ്രദേശിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുകയാണ് പ്രിയങ്കയുടെ ലക്ഷ്യം. എന്നാൽ പ്രിയങ്കയുടെ നീക്കങ്ങൾക്ക് പാർട്ടിയിൽ നിന്നും തന്നെ കനത്ത എതിർപ്പാണ് ഉയരുന്നത്. മുൻ എംപിമാരും മന്ത്രിമാരും അടങ്ങുന്ന പാർട്ടിയിലെ മുതിർന്ന തലമുറയിൽപ്പെട്ടവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നതെന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നുണ്ട്.

വിട്ടു നിൽക്കുന്നു
ഭാവി പരിപാടികളിൽ ചർച്ച ചെയ്യാനായി വിളിച്ച് ചേർക്കുന്ന പല യോഗങ്ങളിൽ നിന്നും ഇവർ വിട്ടു നിൽക്കുകയാണ്. പാർട്ടിയിലെ മുൻ എംപിമാർ, മന്ത്രിമാർ, എംഎൽസിമാർ 2017 നിയമസഭാ, 2019 ലോക്സഭ തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികൾ എന്നിവരുടെ യോഗം കഴിഞ്ഞ ഉത്തർപ്രദേശിലെ കോൺഗ്രസ് ആസ്ഥാനത്ത് യോഗം ചേർന്നിരുന്നു. 350 പേർക്കാണ് യോഗത്തിലേക്ക് ക്ഷണം ഉണ്ടായിരുന്നത്. യോഗത്തിൽ പങ്കെടുത്തതാകട്ടെ വെറും 40 പേർ മാത്രം.

പ്രതിഷേധം
ഉത്തർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുന: സംഘടനയിലുള്ള അതൃപ്തിയാണ് മുതിർന്ന നേതാക്കളുടെ പ്രതിഷേധത്തിന് കാരണം. ഏകപക്ഷീയമായാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നും പുതിയ നേതൃത്വത്തിന്റെ കീഴിൽ പാർട്ടിക്കുള്ളിൽ ജനാധിപത്യം ഇല്ലെന്നും ഇവർ ആരോപിക്കുന്നു. തങ്ങൾക്ക് അർഹമായ സ്ഥാനങ്ങൾ നൽകിയില്ലെന്നും ഇവർ ആരോപണം ഉന്നയിക്കുന്നു. തങ്ങളുടെ പരാതികൾ സോണിയാ ഗാന്ധിയെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് നേതാക്കൾ. ഇതിനായി കഴിഞ്ഞ ദിവസങ്ങളിൽ ഇവർ യോഗം ചേർന്നിരുന്നു.

പ്രത്യേക യോഗങ്ങൾ
മുതിർന്ന നേതാവ് സിറാജ് മെഹ്ദിയുടെ വസതിയിലായിരുന്നു പ്രതിഷേധക്കാരുടെ ആദ്യ യോഗം ചേർന്നത്. എഐസിസി അംഗമായിരുന്ന മെഹ്ദി കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിക്ക് തന്റെ രാജിക്കത്ത് കൈമാറിയിരുന്നു. ഷിയ വിഭാഗത്തിൽപ്പെട്ടയാർക്കും പ്രിയങ്ക പിസിസിയിൽ പ്രാതിനിധ്യം നൽകിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. രണ്ടാമത്തെ യോഗം ജവഹർലാൽ നെഹറു അനുസ്മരണത്തിന് വേണ്ടിയായിരുന്നു. കോൺഗ്രസിനെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കരുതെന്ന് ആക്രോശിച്ച് ഒരു നേതാവ് പ്രിയങ്കയ്ക്ക് നേരെ വിരൽ ചൂണ്ടിയതായാണ് വിവരം.

മൂന്നാം യോഗം
മുൻ എംഎൽഎ രഞ്ജൻ സിംഗ് സോളങ്കിയുടെ വീട്ടിലാണ് മൂന്നാമത്തെ യോഗം ചേരാനിരിക്കുന്നത്. സോണിയാ ഗാന്ധിയെ കാണാനുള്ള പ്രതിനിധി സംഘത്തെ യോഗത്തിൽ തിരഞ്ഞെടുക്കും. പാർട്ടിയുടെ നേതൃനിരയിലേക്ക് കൂടുതൽ പുതുമുഖങ്ങളെ കൊണ്ടുവരാനുളള പ്രിയങ്കയുടെ നീക്കമാണ് തിരിച്ചടി നേരിടുന്നത്. അജയ് കുമാർ ലല്ലുവിനെ പിസിസി അധ്യക്ഷനായി നിയമിച്ചതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. അജയ് കുമാർ തന്റെ അനുയായികൾക്ക് മാത്രം ചുമതലകൾ നൽകുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. കേന്ദ്രത്തിൽ 65 കഴിഞ്ഞ നേതാക്കൾ വരെ പദവികൾ തുടരുമ്പോൾ അനുഭവസമ്പത്ത് കുറവുള്ള യുവ നേതാക്കൾക്ക് വലിയ ചുമതലകൾ നൽകുന്നത് തിരിച്ചടിയാകുമെന്നാണ് നേതാക്കൾ പ്രിയങ്കയെ ഓർമിപ്പിക്കുന്നത്.












Click it and Unblock the Notifications