9 ദിവസത്തെ മെഗാ ലോൺ മേളയിൽ വിതരണം ചെയ്തത് 81,000 കോടി രൂപ; 34,342 കോടിയും പുതുസംരംഭകർക്ക്
ദില്ലി: ഒക്ടോബര്‍ ഒന്നുമുതല്‍ ഒന്‍പത് ദിവസം നടന്ന വായ്പ മേളയുടെ ഭാഗമായി 81,781 കോടി രൂപ സര്‍ക്കാര്‍ ബാങ്കുകള്‍ വിതരണം ചെയ്തതായി ധനകാര്യ സെക്രട്ടറി. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സര്‍ക്കാര്‍ ബാങ്കുകളുടെ തലവന്മാരെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. പുതിയ സംരംഭകര്‍ക്ക് 34,342 കോടി രൂപ വിതരണം ചെയ്തതായും വായ്പ വിതരണം ചെയ്യുമ്പോള്‍ ബാങ്കുകള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുകള്‍ക്ക് ആവശ്യത്തിന് പണമുണ്ടെന്നും വലിയ കോര്‍പ്പറേറ്റുകള്‍ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) മേഖലയിലേക്ക് യഥാസമയം പണമടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ചെറുകിട ബിസിനസുകാര്‍ക്ക് പണലഭ്യത ഉറപ്പുവരുത്തുന്നതിനായി, വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിന്നുള്ള പേയ്മെന്റുകള്‍ക്കെതിരെ എംഎസ്എംഇ മേഖലയ്ക്ക് ബില്‍ ഡിസ്‌കൗണ്ട് സൗകര്യം നല്‍കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മാന്ദ്യം നേരിടുന്ന സമ്പദ്വ്യവസ്ഥയിലെ പ്രതിസന്ധി കുറയ്ക്കാന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച മാര്‍ഗമായിരുന്നു 'ലോണ്‍ മേള'. ദീപാവലിക്ക് മുമ്പായി ഒക്ടോബര്‍ 21 മുതല്‍ 25 വരെ സര്‍ക്കാര്‍ മറ്റൊരു 'ലോണ്‍ മേള' കൂടി നടത്തും. ഉപയോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സീതാരാമന്‍ വിശദീകരിച്ചു.
ജിഎസ്ടി നടപ്പാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്നും സാമ്പത്തിക വ്യവസ്ഥയിലെ പഴുതുകള്‍ പരിഹരിക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ആധാര്‍ ഉപയോഗിച്ചതെങ്ങനെയെന്നും മന്ത്രി വ്യക്തമാക്കി. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി മോദിയാണ്. അതിനാല്‍, സര്‍ക്കാര്‍ ജാഗ്രത പാലിക്കുകയും എല്ലാ സാഹചര്യങ്ങളിലും പ്രതികരിക്കുകയും ചെയ്യുന്നു. പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് സീതാരാമന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി സംസാരിച്ചിട്ടുണ്ടെന്നും ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications