ഭരണം ലഭിക്കുമെന്ന് ഉറപ്പില്ല: പക്ഷെ മുഖ്യമന്ത്രി കസേരയ്ക്ക് വടം വലി ശക്തമാക്കി സിദ്ധുവും ചന്നിയും
ദില്ലി: അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന സംസ്ഥാനങ്ങളില്‍ അധികാരം കയ്യിലുള്ള ഏക ഇടം എന്ന നിലയില്‍ പഞ്ചാബ് കോണ്‍ഗ്രസിന് ഏറെ നിർണ്ണായകമാണ്. കഴിഞ്ഞ തവണ മികച്ച ഭൂരിക്ഷം നേടി അധികാരത്തിലെത്താന്‍ സാധിച്ചിരുന്ന കോണ്‍ഗ്രസിന് ഭരണത്തില്‍ അത്ര സുഖകരമായ അനുഭവങ്ങളായിരുന്നില്ല നേരിടേണ്ടി വന്നത്. നിരന്തരമായ ഗ്രൂപ്പ് തർക്കത്തെ തുടർന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന് തന്നെ പദവി രാജിവെച്ച് പാർട്ടിക്ക് പുറത്തേക്ക് പോവേണ്ടി വന്നു.
അദ്ദേഹം ഇന്ന് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിച്ച് ബി ജെ പിയുമായി സഖ്യത്തിലാണ്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോഴും നേതാക്കളുടെ ചേരിതിരിവിന് അയവില്ലാത്ത സ്ഥിതി പഞ്ചാബില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ ഗുരുതരമായ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയാണ്.

പഞ്ചാബിലെ പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ചാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ തർക്കം രൂക്ഷമായിരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി ഛരണ്‍ജിത് സിങ് ചന്നി, പി സി സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധു എന്നിവരാണ് മുഖ്യമന്ത്രി കസേര നോട്ടമിട്ട് രംഗത്തുള്ളത്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാന്‍ എ ഐ സി സി നേതൃത്വം തയ്യാറായിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പാർട്ടിയിലെ ആഭ്യന്തര വടംവലി ശക്തമാവുന്നത്.
ബ്രോ ഡാഡി ലുക്കില്‍ നടി കനിഹ: ചിത്രം ഏറ്റെടുത്ത് ആരാധകർ

തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പദവി സംബന്ധിച്ച് നേതാക്കളുടെ ഭാഗത്ത് നിന്നും സ്വയം പ്രഖ്യാപനങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്ന കർശന നിർദേശവും എ ഐ സി സി നല്‍കിയിരുന്നു. എന്നാല്‍ ഇത് പരോക്ഷമായി ലംഘിക്കുന്ന പ്രസ്താവനകളുമായി സിദ്ധുവും ചന്നിയും രംഗത്ത് എത്തി. "പഞ്ചാബിലെ ജനങ്ങൾ" പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നായിരുന്നു നവജ്യോത് സിദ്ദു കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

ഇതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി സംബന്ധിച്ച നിലപാട് പരസ്യമാക്കി ചന്നിയും രംഗത്ത് എത്തി. തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കണമെന്നാണ് എ ഐ സി സി നിലപാട് തള്ളിക്കൊണ്ട് പ്രാദേശിക ചാനലായ പ്രോ പഞ്ചാബ് ടിവിയോട് ചന്നി പറഞ്ഞത്. "പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തപ്പോഴെല്ലാം പരാജയപ്പെടുകയാണുണ്ടായത്,"- ഫെബ്രുവരി 14 ലെ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കണോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞു.

''2017ലെ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ ജയിച്ചു. അതിനുമുമ്പ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാതിരുന്നപ്പോൾ തോറ്റു. പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തപ്പോഴെല്ലാം തോല്‍ക്കുന്നതാണ് ചരിത്രം." -അദ്ദേഹം പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി ആരുടെ പേര് നൽകണമെന്നതിനെക്കുറിച്ച് പ്രതികരിക്കാൻ ചന്നി വിസമ്മതിച്ചു. എന്നാല്‍ പഞ്ചാബിലെ ജനങ്ങള്‍ക്കിടില്‍ താനാണ് സ്വീകര്യനെന്ന് രീതിയില്‍ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. താൻ പോകുന്നിടത്തെല്ലാം ആളുകൾ തനിക്ക് നേരെ കൈവീശി കാണിക്കുന്നതിനപ്പറും ബാരിക്കേഡുകൾ തകർത്ത് തന്നെ കാണാൻ അവർ ശ്രമിക്കുകയാണെന്നും ചന്നി പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച നേതൃത്വത്തിനിടയില്‍ സമവായമില്ലാത്തത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ആം ആദ്മി പാർട്ടി (എ എ പി), ബി ജെ പി-അമരീന്ദർ സിംഗ് സഖ്യം, അകാലിദൾ-ബി എസ് പി സഖ്യം എന്നിവർ ഉയർത്തുന്ന കടുത്ത വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിലനില്‍ക്കേണ്ടതുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

നേതൃത്വം തീരുമാനിക്കുമെന്ന് ചന്നി ജാഗ്രതയോടെ പറയുമ്പോൾ, ഇന്നലെ മാധ്യമപ്രവർത്തകരോട് സംസാരിച്ച സിദ്ധുവിന്റെ ഭാഷ അല്‍പം പരുഷമായിരുന്നു. "ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?"- എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കില്ലെന്ന കോൺഗ്രസ് നേതാവ് സുനിൽ ജാഖർ അടുത്തിടെ നടത്തിയ പരാമർശത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തർ സിദ്ധുവിനോട് ചോദിച്ചത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കില്ലെന്നും "സംയുക്ത നേതൃത്വത്തിന്" കീഴിൽ പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുമെന്നുമായിരുന്നും ജാഖർ കഴിഞ്ഞ മാസം പറഞ്ഞത്.

അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക- പ്രചാരണ സമിതി കമ്മിറ്റികള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് രൂപീകരിച്ചിരുന്നു. കോൺഗ്രസ് മുൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പി സി സി) തലവൻമാരായ പ്രതാപ് സിംഗ് ബജ്‌വ, സുനിൽ ജാഖർ എന്നിവരാണ് യഥാക്രമം പ്രകടനപത്രികയുടെയും പ്രചാരണ സമിതിയുടേയും അധ്യക്ഷന്‍മാർ. എല്ലാ ഗ്രൂപ്പുകള്‍ക്കും തുല്യമായ പരിഗണന നല്‍കി അഭിപ്രായ വ്യാത്യാസങ്ങള്‍ ഒഴിവാക്കുന്ന രീതിയിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.

ഉപമുഖ്യമന്ത്രി ഒപി സോണി, സുർജിത് സിംഗ് സ്വിച്ച്, അമിത് വിജ്, ജയ്വീർ ഷെർഗിൽ, അശോക് ചൗധരി തുടങ്ങിയവരാണ് 20 അംഗ പ്രകടനപത്രിക സമിതിയിലുള്ളത്. പാർട്ടിയുടെ പ്രചാരണത്തിനായുള്ള 25 അംഗ പാനലിൽ രവ്‌നീത് സിംഗ് ബിട്ടു, അമർപ്രീത് സിംഗ് ലാലി, രാജ് കുമാർ വെർക്ക, വിജയ് ഇന്ദർ സിംഗ്ല, രാജ വാറിംഗ്, നവ്‌ജോത് ധയ്യ തുടങ്ങിയ പ്രമുഖ നേതാക്കളും അണിനിരക്കുന്നു. 16-ാം പഞ്ചാബ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14 നാണ് ഒറ്റഘട്ടമായിട്ടാണ് നടക്കുന്നത്. 117 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജനുവരി 28 ആണ്. ജനുവരി 31 നാണ് നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.












Click it and Unblock the Notifications