പശു കുഴിയില്‍ വീണു; രക്ഷിക്കാനിറങ്ങിയവരില്‍ പഞ്ചാബ് മുഖ്യമന്ത്രിയും, ഒടുവില്‍ കാല്‍തൊട്ട് വണങ്ങി
ഛണ്ഡീഗഡ്: അപകടത്തില്‍പ്പെട്ട പശുവിനെ രക്ഷിക്കാന്‍ രംഗത്തിറങ്ങി താരമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി. ഞായാറാഴ്ച രാത്രി മുഖ്യമന്ത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇത് സംബന്ധിച്ച വീഡിയോ മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുറത്ത് വിട്ടുണ്ട്. 17 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, പശുവിനെ ആഴത്തിലുള്ള കിടങ്ങിൽ നിന്ന് രക്ഷിക്കാൻ മുഖ്യമന്ത്രി ചരൺജിത് ചന്നി ഉള്‍പ്പടേയുള്ളവര്‍ ശ്രമിക്കുന്നത് കാണാന്‍ കഴിയും.
സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരോട് മുഖ്യമന്ത്രി പഞ്ചാബി ഭാഷയിൽ സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പശുവിനെ എങ്ങനെ കുഴിയില്‍ നിന്നും വലിച്ച് കയറ്റാമെന്നകാര്യങ്ങള്‍ നാട്ടുകാരുമായി ചര്‍ച്ച ചെയ്ത മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനത്തില്‍ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. മുഖ്യമന്ത്രി തെളിച്ച് നല്‍കിയ ടോര്‍ച്ച് വെളിച്ചത്തിലായിരുന്നു നാട്ടുകാര്‍ പശുവിനെ പുറത്തെടുത്തത്. പശുവിനെ പുറത്തെടുക്കുന്നത് വരെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥലത്ത് തുടർന്നു.

തുടര്‍ന്ന് പശുവിനെ കരയ്ക്ക് എത്തിച്ച ശേഷം ബഹുമാനസൂചകമായി ചന്നി പശുവിന്റെ കാലിൽ തൊടുകയും ചെയ്തു. അവിടെ കൂടിയിരുന്ന ആൾക്കാരോട് മുഖ്യമന്ത്രി പിന്നെയും സംസാരിക്കുന്നുണ്ട്. ഇതിനിടയില്‍ ഒരോള്‍ തനിക്ക് ജോലിയില്ലെന്നും എന്തെങ്കിലും സഹായം നല്‍കണമെന്നും ഛന്നിയോട് അഭ്യര്‍ത്ഥിച്ചു. നേരിട്ട് വീട്ടിലേക്ക് വരൂ, ജോലി കണ്ടെത്താം എന്നായിരുന്നു ഇതിനുള്ള മുഖ്യമന്ത്രിയുടെ മറുപടി.
മുഖ്യമന്ത്രി ചരൺജിത് ചന്നിയുടെ ഇടപെടലിലെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയത്. മന്ത്രി പങ്കുവെച്ച വീഡിയ വൈറലാവുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഇടപെടല്‍ മാതൃകപരവും അഭിനന്ദനാര്‍ഹവുമാണെന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്.
ഈ വർഷം സെപ്തംബറിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുറത്തായതിന് പിന്നാലെയായിരുന്നു ചരൺജിത് സിംഗ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയായി എ ഐ സി സി നിയമിച്ചത്. മൂന്ന് തവണ എംഎൽഎയായിട്ടുള്ള ചന്നി സംസ്ഥാനത്തെ ആദ്യത്തെ ദളിത് മുഖ്യമന്ത്രികൂടിയാണ്. പഞ്ചാബിൽ ഏകദേശം 33 ശതമാനം ദളിത് ജനസംഖ്യയുള്ളതിനാൽ മുഖ്യമന്ത്രി പദത്തിലേക്കുള്ള ചന്നിയുടെ വരവിന് വളരെ വലിയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തുന്നത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ലക്ഷ്യമിടുന്ന ഒരു പ്രധാന വോട്ട് ബാങ്കാണ് ദളിതുകള്‍. പാര്‍ട്ടി വിട്ട അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി രൂപീകരിച്ച് മറുപക്ഷത്ത് നിലനില്‍ക്കുന്നതിനാല്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ജീവന്‍ മരണ പോരാട്ടമാണ്.












Click it and Unblock the Notifications