റാഫേല്‍ ഇടപാട്; വ്യോമസേനാ ഉദ്യോഗസ്ഥനെ സുപ്രീംകോടതി വിളിച്ചുവരുത്തി, രഹസ്യമാണെന്ന് കേന്ദ്രം
ദില്ലി: വിവാദമായ റാഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വില വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവര്‍ത്തിച്ചു. വില വിവരങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സാങ്കേതിക വശങ്ങള്‍ സംബന്ധിച്ചാണ് കോടതി ആരാഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമാക്കാന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഹാജരാക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വേണ്ടെന്നും വ്യോമസേനാ ഉദ്യോഗസ്ഥരെ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. കോടതി പിരിയും മുമ്പ് വന്ന് വിശദമാക്കാനും കോടതി ആവശ്യപ്പെട്ടു.
തുടര്‍ന്ന് വ്യോമസേനാ വൈസ് മാര്‍ഷല്‍ ടി ചലപതി കോടതിയില്‍ ഹാജരായി. റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതില്‍ പങ്കാളിയായ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഇന്ത്യന്‍ സൈന്യത്തിന്റെ കൈവശം മൂന്ന്, നാല് തലമുറയില്‍പ്പെട്ട യുദ്ധവമാനങ്ങളാണുള്ളതെന്നും ഫോര്‍ പ്ലസ് ഗണത്തിലെ യുദ്ധ വിമാനങ്ങള്‍ രാജ്യത്തിന് ആവശ്യമാണെന്നും ചലപതി ബോധിപ്പിച്ചു.
ഇതിന്റെ ഭാഗമായിട്ടാണ് റാഫേല്‍ യുദ്ധവിമാനം ഫ്രാന്‍സില്‍നിന്ന് വാങ്ങാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വിശദമാക്കി. 1980കളിലാണ് ഏറ്റവും പുതിയ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായത്. പിന്നീട് നടന്നിട്ടില്ല. തുടര്‍ന്നാണ് അത്യാധുനിക യുദ്ധവിമാനം വാങ്ങാന്‍ തീരുമാനിച്ചതെന്നും ചലപതി പറഞ്ഞു.
ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ദസ്സോയില്‍ നിന്ന് 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മുദ്രവച്ച കവറില്‍ ഹാജരാക്കിയിരുന്നു. 59000 കോടി രൂപയുടെ കരാറാണ് ഒപ്പുവച്ചത്.
വില സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാണെന്നും വെളിപ്പെടുത്തിയാല്‍ ചില ശക്തികള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം ബോധിപ്പിച്ചു. പാര്‍ലമെന്റില്‍ പോലും ചെലവ് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ രഹസ്യമാണെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ പലതും ഒളിക്കുകയാണെന്ന് ഹര്‍ജിക്കാരില്‍ ഒരാളായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.












Click it and Unblock the Notifications