റാഫേൽ വിവാദം; മോദിയെ വിടാതെ രാഹുൽ, അനിൽ അംബാനിയെ മോദി സഹായിച്ചു, തെളിയിക്കുമെന്ന് രാഹുൽ!
ദില്ലി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. റാഫേൽ കരാറില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പിഴവില്ലെന്നും വിലയിലും കരാറിലും സംശയമില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് കഴിയില്ല എന്നുമാണ് കോടതി വിധി പറഞ്ഞത്.
കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ കോടതി തള്ളി. റഫാല്‍ വിമാനങ്ങള്‍ രാജ്യത്തിന് ആവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും റാഫേൽ വിഷയത്തിൽ മോദിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. നരേന്ദ്ര മോദി അനിൽ അംബാനിയെ സഹായിച്ചെന്നു തെളിയിച്ചിരിക്കുമെന്ന വെല്ലുവിളിയുമായാണ് രാഹുൽ ഗാന്ധി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

മോദിക്കെതിരെ വീണ്ടും രാഹുൽ
പ്രധാനമന്ത്രി മാധ്യമങ്ങളുടെ മുന്നില്‍ വരാന്‍ തയാറാകുന്നില്ല. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കളളനാണ്. എന്തുകൊണ്ടാണ് 30000 കോടിയുടെ കരാർ അനിൽ അബാനിക്ക് നൽകിയത് എന്ന് രാഹുൽ ചോദിക്കുന്നു. മോദി പറഞ്ഞിട്ടാണ് റിലയന്‍സിന് കരാര്‍ നല്‍കിയതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നുണ്ടെന്നും മോദിക്ക് ഇതിൽ നിന്നും ഓടി ഒളിക്കാൻ കവിയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ജോയിന്റ് പാർലമെന്ററി കമ്മിറ്റി അന്വേഷണം
ഇടപാട് സംബന്ധിച്ച സിഎജി റിപ്പോർട്ട് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി(പിഎസി) കണ്ടെന്നു സൂചിപ്പിച്ചാണ് സുപ്രീം കോടതി വിധി. എന്നാൽ വിധിയില്‍ പറയുംപോലെ ഇടപാടിന്റെ വിവരങ്ങള്‍ പിഎസി കണ്ടിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതുകൊണ്ടുതന്നെ ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യങ്ങൾ തമ്മിലുള്ള കരാർ
റിലയന്‍സിനെ പങ്കാളിയാക്കിയതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ സിബിഐ അന്വേഷണ ആവശ്യപ്പെട്ട ഹരജിയിലാണ് വെള്ളിയാഴ്ച സുപ്രീംകോടതി വിധി പറഞ്ഞത്. ബിജെപി യുടെ മുന്‍ കേന്ദ്ര മന്ത്രിമാരായിരുന്ന യശ്വന്ത് സിന്‍ഹ,അരുണ്‍ ഷൂരി എന്നിവരും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ പ്രശാന്ത് ഭൂഷണ്‍ എന്നിവരുമാണ് ഹരജി നല്‍കിയത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള കരാറാണെന്ന് കോടതി അംഗീകരിച്ചു.

എല്ലാം കെട്ടുകഥകൾ
റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയോട് യോജിക്കാനാകില്ലെന്ന മുതിര്‍ന്ന അഭിഭാഷകനും ഹരജിക്കാരിലൊരാളുമായ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. അതേസമയം റഫേല്‍ ഇടപാടിനെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളെല്ലാം കേവലം കെട്ടുകഥകള്‍ മാത്രമായിരുന്നുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. അഴിമതി ആരോപണവുമായി രംഗത്തെത്തിയ രാഹുല്‍ഗാന്ധിയെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ഇത്തരക്കാരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിപ്പോയെന്നും അസത്യം പ്രചരിപ്പിച്ചവർ രാജ്യത്തിന്റെ സുരക്ഷയെയാണ് വെല്ലുവിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications