ബിജെപി തരംഗമുണ്ടാകും, രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ആദ്യമേ വിവരം ലഭിച്ചു.. പക്ഷേ അവഗണിക്കപ്പെട്ടു!
ദില്ലി: രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ കച്ച കെട്ടി ഇറങ്ങിയ കോണ്‍ഗ്രസിന്റെ എല്ലാ പ്രതീക്ഷകള്‍ക്കും മേലെ മണ്ണ് വാരിയിട്ടതായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം. കനത്ത തോല്‍വിയുടെ നടുക്കത്തിന്റെ അലയൊലികള്‍ പാര്‍ട്ടിക്കുളൡ ഇതുവരെ നിലച്ചിട്ടില്ല.
തോല്‍വിയുടെ ആഘാതത്തില്‍ നിന്നും കരകയറാനുളള ആത്മാര്‍ത്ഥമായ ഒരു ശ്രമവും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഇതുവരെയുമില്ല. രാഹുല്‍ ഗാന്ധി തന്നെ പാര്‍ട്ടിയെ കയ്യൊഴിഞ്ഞ് കഴിഞ്ഞിരിക്കുന്നു. തോല്‍വി സംഭവിക്കുമെന്ന് രാഹുല്‍ ഗാന്ധിക്ക് നേരത്തെ തന്നെ മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു. എന്നാലവ അവഗണിക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.
യാഥാർത്ഥ്യം തിരിച്ചറിഞ്ഞില്ല
പുല്‍വാമ ഭീകരാക്രമണവും പിന്നാലെ ഇന്ത്യന്‍ സൈന്യം ബലാക്കോട്ടില്‍ മിന്നലാക്രമണത്തിലൂടെ നല്‍കിയ തിരിച്ചടിയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മൈലേജാണ് നല്‍കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അടിത്തട്ടിലുളള ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ പാര്‍ട്ടി നേതൃത്വമോ ഒരു ഘട്ടത്തിലും മെനക്കെട്ടില്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നേരത്തെ മുന്നറിയിപ്പ്
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മാനേജര്‍മാര്‍ ഫെബ്രവരിയില്‍ അയച്ച ചില ഈ മെയിലുകളിലെ വിവരം പുറത്ത് വിട്ടിരിക്കുകയാണ് സിഎന്‍എന്‍ ന്യൂസ് 18 ചാനല്‍. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ബിജെപി തരംഗം ഉണ്ടാകുമെന്നും അതുകൊണ്ട് തന്നെ അതിനെ ചെറുക്കാനുളള വഴികള്‍ തേടണമെന്നും ഫെബ്രുവരിയില്‍ അയച്ച ഈ മെയിലുകളില്‍ നിര്‍ദേശമുണ്ട്.
രാഹുലിന് ഇ മെയിലുകൾ
ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിനെ വേരോടെ പിഴുത് മാറ്റാന്‍ സാധ്യതയുളള വിഷയങ്ങളെ സംബന്ധിച്ചും നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വത്തിന് മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അതൊന്നും പരിഗണിക്കപ്പെട്ടില്ല. ഭീകരാക്രമണം ഹിന്ദി ബെല്‍റ്റില്‍ ഗെയിം ചേഞ്ചര്‍ ആകുമെന്നും ഉടനെ പ്രതിവിധി കണ്ടെത്തണം എന്നും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് നേരിട്ട് മെയിലുകള്‍ പോയിട്ടുണ്ട്.
പ്രവർത്തനം വ്യാപിപ്പിക്കണം
ഫെബ്രുവരി 16ന് അയച്ച അത്തരമൊരു മെയിലില്‍ ഇത് കോണ്‍ഗ്രസിന് അടിത്തട്ടില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുളള അവസരം ആണെന്നടക്കം ചൂണ്ടിക്കാണിക്കുന്നു. ദേശീയ സുരക്ഷയും ഭീകരവാദവും വിഷയമായി വരുമ്പോള്‍ നിലവിലെ സര്‍ക്കാര്‍ മാറി പുതിയ സര്‍ക്കാര്‍ വരുന്നത് ഗുണം ചെയ്യുമോ എന്നുളള ജനത്തിന്റെ സംശയം മാറ്റണമെന്നും ഈ മെയിലുകളില്‍ പറയുന്നു.
ഫോക്കസ് റാഫേലിൽ
എന്നാല്‍ ഇതൊന്നും കണക്കിലെടുക്കപ്പെട്ടില്ല. റാഫേല്‍ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രധാന ഫോക്കസ്. രാഹുല്‍ ഗാന്ധി പങ്കെടുത്ത 145 റാലികളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് അദ്ദേഹം ദേശീയ സുരക്ഷയെ കുറിച്ച് എന്തെങ്കിലും പ്രസംഗിച്ചത്. രാഹുല്‍ ഗാന്ധി വിളിച്ച് ചേര്‍ത്ത 8 വാര്‍ത്താ സമ്മേളനങ്ങളില്‍ പുല്‍വാമ ആക്രമണത്തെ കുറിച്ച് പറഞ്ഞതാകട്ടെ ഒരു തവണയാണ്. അതും അനുശോചനം അറിയിക്കാന്‍ വേണ്ടി.
കണക്കുകളിൽ രമിച്ചു
ദേശീയ സുരക്ഷാ വീഴ്ചകളൊന്നും തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. അതേസമയം മിന്നലാക്രമണവും ദേശീയതയും മാത്രം തിരഞ്ഞെടുപ്പ് വിഷയമാക്കി നിര്‍ത്തി വോട്ട് നേടാന്‍ ബിജെപിക്ക് സാധിക്കുകയും ചെയ്തു. അതേസമയം ഓപ്പറേഷന്‍ ശക്തിയിലും ഡാറ്റ അനലിസ്റ്റുകള്‍ നല്‍കിയ പെരുപ്പിച്ച കണക്കുകളിലും അഭിരമിക്കുകയായിരുന്നു കോണ്‍ഗ്രസ്. ഫലം ബിജെപി തിരഞ്ഞെടുപ്പ് തൂത്തുവാരിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 52 സീറ്റ് മാത്രം.