'രാഹുൽ ഗാന്ധിയെ കാണാന്‍ സദ്ദാം ഹുസൈനെ പോലെയുണ്ട്'; പരിഹസിച്ച് അസം മുഖ്യമന്ത്രി
ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാൻ ഇപ്പോൾ സദ്ദാം ഹുസൈനെ പോലെ ഉണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ. രാഹുൽ സർദാർ വല്ലഭായ് പട്ടേലിനെയോ ജവഹർ ലാൽ നെഹ്റുവിനെയോ മഹാത്മഗാന്ധിയെ പോലെയോ മാറിയിരുന്നുവെങ്കിൽ നന്നാകുമായിരുന്നുവെന്നും ഹിമന്ത പറഞ്ഞു. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ഹിമന്ത രാഹുലിനെതിരെ രംഗത്തെത്തിയത്.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി താടി വച്ചിരിക്കുന്നത് ചൂണ്ടിക്കാണ്ടിയാണ് ഹിമന്തയുടെ പ്രതികരണം. ' രാഹുൽ ഗാന്ധി തന്റെ ലുക്ക് മാറ്റിയത് ഞാൻ കണ്ടു, എന്നാൽ ലുക്ക് മാറ്റണമായിരുന്നുവെങ്കിൽ വല്ലഭായ് പട്ടേലിനെ പോലെയോ ജവഹർലാൽ നെഹ്റുവിനെ പോലെയോ ആകാമായിരുന്നു. ഗാന്ധിജിയെ പോലെ ആയിരുന്നുവെങ്കിലും ഭംഗിയുണ്ടായേനെ പക്ഷെ ഇപ്പോൾ രാഹുലിനെ കാണാൻ സദ്ദാം ഹുസൈനെ പോലെയാണ് ഉള്ളത്. ഇതുകൊണ്ടാണ് പറയുന്നത് കോൺഗ്രസിന്റെ രീതികൾ ഒരിക്കലും ഇന്ത്യയ്ക്ക് ചേർന്നതല്ല, അവർ എപ്പോഴും പുറത്തുള്ളവരുടെ രീതികളാണ് പിന്തുടരുന്നത്', ഹിമന്ത പറഞ്ഞു.

തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളായ ഹിമാൽ പ്രദേശും ഗുജറാത്തുമൊന്നും അദ്ദേഹം സന്ദർശിക്കില്ല. പകരം തിരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലാണ് രാഹുൽ ഗാന്ധി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാരണം അദ്ദേഹത്തിന് അറിയാം, താൻ എവിടെ ചെന്നാലും അവിടം കോൺഗ്രസ് പരാജയപ്പെടുമെന്ന്', ഹിമന്ത പരിഹസിച്ചു.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയ്ക്കൊപ്പം നർമ്മദാ ബച്ചാവോ ആന്തോളൻ പ്രവർത്തക മേധ പട്കർ പങ്കെടുത്തതിനേയും ഹിമന്ത വിമർശിച്ചു. ഗുജറാത്തിലെ ജലം നഷ്ടപ്പെടുത്താൻ ഗൂഢാലോചന നടത്തിയവരാണ് അവർ. വിജയിച്ചിരുന്നെങ്കിൽ നർമ്മദാ ജലം ഒരിക്കലും കച്ചിൽ എത്തുമായിരുന്നില്ലഗുജറാത്തിന്റെ വികസനം ഒരിക്കലും ആഗ്രഹിക്കാത്ത ഇത്തരക്കാർക്കൊപ്പമാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നത്', ഹിമന്ത പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശത്തിനെതിരേയും ഹിമന്ത രംഗത്തെത്തി. രാഹുൽ ഗാന്ധി പോകുന്നിടത്തെല്ലാം 26 വർഷമായി ജയിലിൽ കിടന്ന സവർക്കറെ അധിക്ഷേപിക്കുകയാണ്. എന്ത് ധൈര്യത്തിലാണ് ഇത്തരത്തിൽ പ്രതികരിക്കുന്നത്. ജവഹർലാൽ നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും അല്ലാതെ ഒരു നേതാവും സംഭാവന നടത്തിയിട്ടില്ലെന്നാണോ നിങ്ങൾ കരുതുന്നത്? ഇപ്പോൽ സ്ഥിതി മാറിയിരിക്കുകയാണ്', ഹിമന്ത പറഞ്ഞു.
വിസിറ്റിംഗ് പ്രൊഫസറെ പോലെയാണ് രാഹുൽ ഗാന്ധി സംസ്ഥാനത്ത് എത്തുന്നതെന്നും ഹിമന്ത പരിഹസിച്ചു.

അതേസമയം ഹിമന്തയുടെ സദ്ദാം ഹുസൈൻ പരിഹാസത്തിനെതിരെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. നിങ്ങളുടെ നേതാവ് താടി വളർത്തുമ്പോൾ ഞങ്ങൾ യാതൊരു വിമർശനവും നടത്തിയിട്ടില്ല, ഞങ്ങൾ യഥാർത്ഥ വിഷയങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്, കോൺഗ്രസ് നേതാവ് അൽക്ക ലംബ പറഞ്ഞു. ഹിമന്ത ബിശ്വ ശർമ്മയേക്കാൾ രാഹുൽ ഗാന്ധി തന്റെ വിശ്വസ്തനായ നായയ്ക്ക് പ്രാധാന്യം നൽകിയത് നന്നായിയെന്നും അവർ തിരിച്ചടിച്ചു.
ഭാരത് ജോഡോ യാത്ര എത്രമാത്രം ബി ജെ പിയെ അലോസരപ്പെടുത്തുന്നുണ്ടെന്നത് വ്യക്തമാക്കുന്നതാണ് ബി ജെ പി നേതാക്കളുടെ പ്രതികരണമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പ്രതികരിച്ചു.












Click it and Unblock the Notifications