ദക്ഷിണ കൊറിയന്‍ യാത്ര; ഒടുവില്‍ യാത്രയുടെ ഉദ്ദേശം വെളിപ്പെടുത്തി രാഹുലും കോണ്‍ഗ്രസും
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കത്തുമ്പോള്‍ രാഹുല്‍ ഗാന്ധി ദക്ഷിണ കൊറിയിലേക്ക് പറന്നത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ദില്ലിയില്‍ രാഹുലിന്‍റെ മൂക്കിന് താഴെ ജാമിയ മില്ലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് അതിക്രമം അരങ്ങേറിയപ്പോള്‍ പോലും രാഹുല്‍ എത്താതിരുന്നത് ചര്‍ച്ചയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പോലീസ് നടപടിക്കെതിര ഒടുവില്‍ ഇന്ത്യാ ഗേറ്റില്‍ രാഹുലിന് പകരം കോണ്‍ഗ്രസിന് വേണ്ടി പ്രതിഷേധം നയിച്ചത് പ്രിയങ്ക ഗാന്ധിയായിരുന്നു. എന്നാല്‍ രാഹുല്‍ എന്തിനാണ് ദക്ഷിണാഫ്രിക്കയില്‍ പോയതെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്
രാജ്യത്ത് പ്രതിഷേധം കത്തുന്നു
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം അലയടിക്കുകയാണ്. ഞായറാഴ്ച ദില്ലിയില്‍ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം വലിയ സംഘര്‍ഷത്തിലാണ് കലാശിച്ചത്. സര്‍വ്വകലാശാല ക്യാമ്പസില്‍ കയറി പോലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അതിക്രമം അഴിച്ചുവിട്ടു.
ദില്ലി പോലീസ് ആസ്ഥാനത്ത്
നിരവധി വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇതോടെ വിദ്യാര്‍ത്ഥികളെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടും പോലീസ് നടപടിക്കെതിരേയും വിദ്യാര്‍ത്ഥികളും പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ദില്ലി പോലീസ് ആസ്ഥാനത്ത് തിങ്കളാഴ്ച പുലര്‍ച്ച വരെ ഉപരോധമിരുന്നു.
കൂടുതല്‍ വിവരങ്ങള്‍
എന്നാല്‍ ഇതിലൊന്നും രാഹുല്‍ ഗാന്ധി എത്തിയിരുന്നില്ല. ഇതോടെയാണ് രാഹുല്‍ ഔദ്യോഗിക ആവശ്യത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് പോയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. ഇപ്പോള്‍ യാത്രയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്.
രാഹുല്‍ മാത്രമല്ല
കൊറിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുടെ ക്ഷണം അനുസരിച്ചാണത്രേ രാഹുലും സംഘവും ദക്ഷിണ കൊറിയയില്‍ എത്തിയത്. രാഹുലിനൊപ്പം സാം പിത്രോഡ, നിഖില്‍ ആല്‍വ എന്നിവരും കോണ്‍ഗ്രസ് സംഘത്തില്‍ ഉണ്ട്.
ചിത്രം പങ്കുവെച്ച് രാഹുല്‍
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദക്ഷിണ കൊറിയയുടെ സഹായത്തോടെ ഐടി പ്രൊജക്ടുകള്‍ നടത്തുന്നതിനെ കുറിച്ച് പഠിക്കുന്നതിനാണത്രേ രാഹുലും സംഘവും പോയത്. സന്ദര്‍ശന വേളയില്‍ ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ലാ നാക്യോണിനെ സന്ദര്‍ശിച്ച ചിത്രവും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.
രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങള്‍
ഇന്ന് കൊറിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളിലേയും രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി, രാഹുല്‍ ട്വീറ്റ് ചെയ്തു. സർക്കാർ ഉദ്യോഗസ്ഥർ, ദേശീയ അസംബ്ലി അംഗങ്ങൾ, പ്രധാന സർക്കാർ വ്യവസായ സ്ഥാപനങ്ങൾ, വിദേശ നയ വിദഗ്ധർ, ഹ്യുണ്ടായ്, സാംസങ് തുടങ്ങിയ കോർപ്പറേറ്റുകൾ, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ എന്നിവരുമായി കോണ്‍ഗ്രസ് സംഘം കൂടിക്കാഴ്ച നടത്തി.
കുറഞ്ഞ ചെലവിലുള്ള ഭവന നിർമ്മാണം, പാരിസ്ഥിതിക തകർച്ച, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ശാസ്ത്രീയ സാങ്കേതിക മേഖലകളിലെ മുന്നേറ്റം എന്നീ വിഷയങ്ങളിലുള്ള കൊറിയന്‍ ഇടപെടലുകള്‍ മനസിലാക്കിയെന്ന് സംഘത്തിലെ നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
എന്ന് മടങ്ങും?
ഇവയെല്ലാം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഫലപ്രദമായി നടപ്പാക്കുന്നതിനെ കുറിച്ച് ആലോചുക്കുമെന്നും നേതാവ് പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയും സംഘവും എന്ന് മടങ്ങുമെന്ന് വ്യക്തമല്ല.