കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക പ്രതിസന്ധിക്ക് കാരണം സിദ്ധരാമയ്യ? അതൃപ്തി പരസ്യമാക്കി രാഹുൽ ഗാന്ധിയും

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ ദിവസങ്ങൾ നീണ്ടു നിന്ന രാഷ്ട്രീയ നാടകങ്ങൾക്കായി ചൊവ്വാഴ്ചത്തെ വിശ്വാസ വോട്ടെടുപ്പോടു കൂടി അന്ത്യമായത്. 14 മാസം നീണ്ടു നിന്ന ഭരണത്തിനൊടുവിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ നിലംപൊത്തി. 99 എംഎൽഎമാർ വിശ്വാസ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 105 പേർ വിശ്വാസ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. ബിജെപിയുടെ കുതിരക്കച്ചവടത്തിന്റെ ഫലമാണ് കർണാടകയിലെ സംഭവവികാസങ്ങളെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

ദില്ലിയില്‍ നിന്നുള്ള നിര്‍ദേശം കാത്ത് യെദ്യൂരപ്പ; ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിദില്ലിയില്‍ നിന്നുള്ള നിര്‍ദേശം കാത്ത് യെദ്യൂരപ്പ; ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തി

കർണാടകയിലെ സർക്കാർ വീണതിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനും വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. വിശ്വാസ വോട്ടെടുപ്പിന് ശേഷം രാഹുൽ ഗാന്ധി നടത്തിയ പ്രതികരണവും ആ അതൃപ്തി വ്യക്തമാക്കുന്നതാണ്. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെ ഉദ്ദേശിച്ചാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. കർണാടകയിലെ പ്രശ്നങ്ങൾക്ക് പിന്നിൽ സിദ്ധരാമയ്യ ആണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.

രാഹുൽ ഗാന്ധിയുടെ പ്രതികരണം

രാഹുൽ ഗാന്ധിയുടെ പ്രതികരണം

ആദ്യ ദിവസം മുതൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ അകത്തും പുറത്തുമുള്ള ചില നിക്ഷിപ്ത താൽപര്യക്കാർ ലക്ഷ്യമിട്ടിരുന്നു. ഇത്തരക്കാരുടെ അധികാര വഴിയിലെ തടസ്സമായും ഭീഷണിയായും അവർ സർക്കാരിനെ കണ്ടു. അവരുടെ അത്യാഗ്രഹം ഇന്ന് വിജയിച്ചു. ജനാധിപത്യവും സത്യസന്ധതയും കർണാടകയിലെ ജനങ്ങളും പരാജയപ്പെട്ടുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി പുറത്തുവിട്ട കത്തിലെ വരികളും ഇതിന് സമാനമായിരുന്നു. കൂടുതൽ ശക്തരായവർ അധികാരത്തിൽ കടിച്ചുതൂങ്ങുന്ന രീതിയാണ് ഇവിടെയുള്ളത്. ആരും അധികാരം ത്യാഗം ചെയ്യാൻ തയാറല്ല. അധികാരത്തോടുള്ള ആഗ്രഹം തൃജിക്കാതെ ശത്രുക്കളെ നേരിടാൻ നമുക്ക് സാധിക്കില്ല എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ സിദ്ധരാമയ്യയുടെ ഇടപെടലുകൾ ഉണ്ടായിരുന്നുവെന്ന അഭ്യൂഹം നേരത്തെ ഉയർന്നിരുന്നു. ബിജെപിയെ മാത്രമല്ല സിദ്ധരാമയ്യയേയും ലക്ഷ്യം വെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

 സിദ്ധരാമയ്യയ്ക്കെതിരെ

സിദ്ധരാമയ്യയ്ക്കെതിരെ

സഖ്യ സർക്കാരിനെ അസ്ഥിരിപ്പെടുത്താൻ സിദ്ധരാമയ്യ ശ്രമിക്കുന്നുവെന്ന ആരോപണം ദേവഗൗഡയും കുമാരസ്വാമിയും നേരത്തെ ഉന്നയിച്ചിരുന്നു. കോൺഗ്രസിന്റെ ക്രൈസിസ്‍ മാനേജർ ഡികെ ശിവകുമാറും എംഎൽഎമാരുടെ കൂട്ടരാജിയിൽ സിദ്ധരാമയ്യയെ പഴിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ പരാമർശിച്ചിരുന്നത് പോലെ ജെഡിഎസ് സഖ്യത്തിനെതിരെ തുടക്കം മുതൽ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകഞ്ഞിരുന്നു. സിദ്ധരാമയ്യ അനുകൂല വിഭാഗമാണ് പ്രതിഷേധത്തിന് മുൻനിരയിൽ നിന്നത്. സിദ്ധരാമയ്യയുടെ ശക്തി കേന്ദ്രമായ ഓൾഡ് മൈസൂർ മേഖലയിൽ അടക്കം ജെഡിഎസ് സഖ്യം പാർട്ടിക്ക് തിരിച്ചടിയാകുമെന്നായിരുന്നു വാദം. എന്നാൽ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിൽ സഖ്യം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളും ശക്തമായി നടന്നു.

 തിരഞ്ഞെടുപ്പ് തോൽവി

തിരഞ്ഞെടുപ്പ് തോൽവി

ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം തകർന്നടിഞ്ഞു. ഇരു പാർട്ടികളും ഓരോ സീറ്റ് വീതം മാത്രമാണ് നടന്നത്. ഇരുപാർട്ടികളും പരസ്പരം ആരോപണം ഉന്നയിച്ചു. സിദ്ധരാമയ്യയ്ക്കാണ് തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം എന്നാരോപിച്ച റോഷൻ ബെയ്ഗിനെ പിന്നീട് സസ്പെൻഡ് ചെയ്തു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കർണാടകയിൽ നിന്നുള്ള രണ്ട് നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യ കൂടിക്കാഴ്ച രാഹുൽ ഗാന്ധിയും ദേവഗൗഡയും തമ്മിലായിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളിലെ സിദ്ധരാമയ്യയുടെ അമിത ഇടപെടലിനെ കുറിച്ച് ദേവഗൗഡ പരാതി ഉന്നയിച്ചു. രണ്ടാമത്തെ കൂടിക്കാഴ്ച രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും തമ്മിലായിരുന്നു. രണ്ട് ദിവസം കാത്തുനിന്ന ശേഷമാണ് സിദ്ധരാമയ്യയ്ക്ക് കൂടിക്കാഴചയ്ക്ക് അവസരം ലഭിച്ചത്. രാഹുൽ ഗാന്ധിയുടെ അതൃപ്തി ഇതിൽ നിന്നും തന്നെ വ്യക്തമായിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മണിക്കൂറുകൾ പിന്നിട്ടപ്പോൾ കർണാടക കോൺഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടു. രണ്ടാഴ്ചയ്ക്ക് ശേഷം വിമത എംഎൽഎമാർ കൂട്ടത്തോടെ രാജി സമർപ്പിക്കുകയും ചെയ്തു.

മൂന്നാം കൂടിക്കാഴ്ച

മൂന്നാം കൂടിക്കാഴ്ച

കർണാടകയിലെ നാടകീയ സംഭവങ്ങൾ പുരോഗമിക്കുന്നതിനിടയിൽ ദേവഗൗഡയും ഡികെ ശിവകുമാറും തമ്മിൽ കൂടിക്കാഴ്ച നടന്നു. സിദ്ധരാമയ്യയ്ക്കെതിരെ ശിവകുമാർ ആരോപണം ഉന്നയിച്ചതായാണ് സൂചന. തുടർന്ന് രാജി വെച്ച എഎൽഎമാർ സിദ്ധരാമയ്യുടെ അടുപ്പക്കാരാണെന്നും പ്രതിസന്ധിക്ക് പിന്നിൽ സിദ്ധരാമയ്യ ആണെന്നും ദേവഗൗഡ തുറന്നടിച്ചു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന ശിവകുമാറിന്റെ നിർദ്ദേശം ദേവഗൗഡ അംഗീകരിച്ചില്ലെന്നാണ് വിവരം. ചൊവ്വാഴ്ച വിശ്വാസ വോട്ടെടുപ്പ് തേടുന്ന ഘട്ടത്തിൽ വിമത എംഎൽഎമാരുടെ എണ്ണം 18 ആയിരുന്നു.

 നഷ്ടപ്പെട്ട പ്രതീക്ഷ

നഷ്ടപ്പെട്ട പ്രതീക്ഷ

2018ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അധികാരത്തിലേക്ക് തിരികെ വരുമെന്നായിരുന്നു സിദ്ധരാമയ്യ പ്രതീക്ഷിച്ചത്. എന്നാൽ ജെഡിഎസുമായി സഖ്യം രൂപികരിച്ചതോടെ മുഖ്യമന്ത്രി പദം കുമാരസ്വാമിക്ക് നൽകേണ്ടി വന്നു. 2004ൽ ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്താൻ കോൺഗ്രസും ജെഡിഎസും സഖ്യം രൂപികരിച്ചിരുന്നു. അന്ന് ജെഡിഎസിനൊപ്പമായിരുന്ന സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ദേവഗൗഡ തന്റെ പേര് നിർദ്ദേശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇരുപക്ഷത്തിനും സ്വീകാര്യനായ എൻ ധരം സിംഗിനായിരുന്നു നറുക്ക് വീണത്. 2006ൽ സഖ്യം തകരുകയും ജെഡിഎസ് ബിജെപിയുമായി ചേർന്ന് സർക്കാർ രൂപികരിക്കുകയുമായിരുന്നു. ജെഡിഎസിനൊപ്പം നിന്നാൽ ഉയർന്ന പദവികൾ ലഭിക്കില്ലെന്ന വിലയിരുത്തലിനെ തുടർന്ന് 2006ൽ സിദ്ധരാമയ്യ കോൺഗ്രസിൽ എത്തുകയായിരുന്നു. 2013ൽ കോൺഗ്രസ് അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയാവുകയും ചെയ്തു.

English summary
Rahul Gandhi unhappy for Siddaramaiah over Karnataka crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X