പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം: പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി
പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പഹൽഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂര്, വെടിനിർത്തൽ എന്നിവ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിക്ക് പ്രത്യേക കത്ത് എഴുതിയത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യം വെടിനിർത്തൽ പ്രഖ്യാപിച്ച വിഷയവും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. "പ്രിയ പ്രധാനമന്ത്രി, പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടൻ വിളിച്ചുകൂട്ടണമെന്ന പ്രതിപക്ഷത്തിന്റെ ഏകകണ്ഠമായ അഭ്യർത്ഥന ഞാൻ ആവർത്തിക്കുന്നു. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, യുഎസ് പ്രസിഡന്റ് ട്രംപ് ആദ്യം പ്രഖ്യാപിച്ച ഇന്നത്തെ വെടിനിർത്തൽ എന്നിവയെക്കുറിച്ച് ജനങ്ങളും അവരുടെ പ്രതിനിധികളും ചർച്ച ചെയ്യേണ്ടത് നിർണായകമാണ്. മുന്നിലുള്ള വെല്ലുവിളികളെ നേരിടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണിത്. ഈ ആവശ്യം നിങ്ങൾ ഗൗരവത്തോടെയും വേഗത്തിലും പരിഗണിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു," ഗാന്ധി നരേന്ദ്ര മോദിക്ക് എഴുതി.

പഹൽഗാമിൽ നടന്ന മനുഷ്യത്വരഹിതമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിക്കാൻ ഏപ്രിൽ 28-ന് അയച്ച കത്തുകൾ വഴി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ ഞാനും നിങ്ങളോട് ആത്മാർത്ഥമായി അഭ്യർത്ഥിച്ചുവെന്നത് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാൻ, പാക് അധീന കശ്മീരിൽ നടന്ന വ്യോമാക്രമണങ്ങൾക്കും ശേഷം സർക്കാർ ഒരു സർവകക്ഷി യോഗം വിളിച്ചിരുന്നു. രണ്ട് യോഗങ്ങളിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. 26 നിരപരാധികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാൻ സർക്കാർ സ്വീകരിക്കുന്ന ഏതൊരു നടപടിക്കും യോഗത്തില്‍ പ്രതിപക്ഷം പൂർണ്ണ പിന്തുണ നല്‍കി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തല്‍ ആദ്യം പ്രഖ്യാപിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ "എല്ലാ സൈനിക നടപടികളും നിർത്തിവയ്ക്കാൻ" ധാരണയിൽ എത്തിയതായി ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയത്, ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (DGMOs) തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ വഴിയാണ് വെടിനിർത്തൽ ധാരണയിലെത്തിയതെന്നായിരുന്നു.












Click it and Unblock the Notifications