Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഗാന്ധിയുടെ 'വോട്ട് മോഷണ' നാടകം പൊളിയുമ്പോൾ; തെളിവുകളില്ല, വിശ്വാസ്യതയില്ല, കോലാഹലം മാത്രം

ഇന്ത്യയിൽ മറ്റൊരു രാഷ്ട്രീയ നാടകത്തിന് കൂടി തിരശ്ശീല ഉയർന്നിരിക്കുകയാണ്. ഇതിന് ജനാധിപത്യപരമായ സംവാദങ്ങളെക്കാൾ നാടകത്തിന്റെ സ്വഭാവമാണ് കാണാനാവുക. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം തകരാറിലാണെന്നും അഴിമതി നിറഞ്ഞതാണെന്നും പ്രതിപക്ഷത്തിന് അനുകൂലമല്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിരന്തരം ആരോപിക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ജനങ്ങളെ പ്രകോപിപ്പിക്കുന്നതും വലിയ ആരോപണങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. എന്നാൽ, വസ്‌തുതകൾ സൂക്ഷ്‌മമായി പരിശോധിക്കുമ്പോൾ, അദ്ദേഹത്തിന്റെ പല വാദങ്ങളും നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാകും.

രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ അപകടത്തിലാണെന്നും വോട്ടർ പട്ടികയിൽ വ്യാജ പേരുകൾ നിറഞ്ഞിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്‌പക്ഷമായല്ല നിയന്ത്രിക്കുന്നതെന്നും ഭരണകക്ഷിയുടെ കൂട്ടാളിയാണെന്നും രാജ്യത്തെ ബോധ്യപ്പെടുത്താൻ രാഹുൽ മാസങ്ങളായി ശ്രമിച്ചുവരികയാണ്. സോഷ്യൽ മീഡിയിലൂടെ പ്രചരിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ, തകർച്ചയുടെ വക്കിലുള്ള ഇന്ത്യൻ ജനാധിപത്യത്തിന്റെ ഒരു ഇരുണ്ട ചിത്രമാണ് ഉയർത്തികാട്ടുന്നത്. പരമാവധി വൈകാരിക ആഘാതത്തിനായി രൂപകൽപ്പന ചെയ്‌ത ഒരു ഛായാചിത്രമാണിത്, പക്ഷേ സത്യത്തോടെ അടുക്കുമ്പോൾ ആ ചിത്രം പൂർണമായും മാഞ്ഞുപോവുന്നു.

rahulgandhivote

വോട്ടർമാരുടെ എണ്ണത്തിലെ സംശയാസ്‌പദമായ വർധനവാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം, പ്രത്യേകിച്ച് മഹാരാഷ്ട്രയിലും കർണാടകയിലും. പൊതു തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയിൽ മഹാരാഷ്ട്രയിൽ രജിസ്‌റ്റർ ചെയ്‌ത വോട്ടർമാരുടെ എണ്ണത്തിൽ 4.4% വർധനവ് ഉണ്ടായതിനെയാണ് അദ്ദേഹം ക്രമക്കേടിന്റെ തെളിവായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ചരിത്രപരമായ രേഖകൾ അദ്ദേഹത്തിന്റെ വാദങ്ങളെ പിന്തുണയ്ക്കുന്നില്ല.

2004ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് വോട്ടർമാരുടെ എണ്ണത്തിലെ വർധനവ് 4.7% ആയിരുന്നു. 2009-ൽ ഇത് 4.1 ശതമാനം ആയിരുന്നു. അദ്ദേഹം ആക്ഷേപിക്കുന്ന 2024-ലെ കണക്ക് ഈ മുൻകാല പ്രവണതകൾക്ക് അനുസൃതമാണ്. മാത്രമല്ല, അദ്ദേഹത്തിന്റെ സ്വന്തം പാർട്ടി അധികാരത്തിലിരുന്ന ചില വർഷങ്ങളിലേതിനേക്കാൾ കുറവുമാണ്.

rahulgandhi1

തുടർച്ചയായ പേര് ചേർക്കലുകൾ, സ്ഥിരീകരണങ്ങൾ, നിയമപരമായ തിരുത്തലുകൾ എന്നിവയുടെ ഫലമായി വോട്ടർമാരുടെ എണ്ണത്തിൽ ഇത്തരം വർധനവ് സ്വാഭാവികമാണെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ കൂടുതൽ സംശയ നിഴൽ നിർത്തുന്നത് മഹാരാഷ്ട്രയിലെ എല്ലാ കോൺഗ്രസ് ബൂത്ത് ഏജന്റുമാരും പോളിംഗ് അവസാനിച്ചപ്പോൾ ഫോം 17C-യിൽ ഒപ്പിട്ടു എന്നതാണ്. ഈ ഒപ്പുകൾ എണ്ണത്തെ ആക്ഷേപങ്ങളില്ലാതെ സാക്ഷ്യപ്പെടുത്തുന്നവയാണ്.

തിരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്‌തുകൊണ്ട് അദ്ദേഹത്തിന്റെ പാർട്ടി ഒരു ഹർജി പോലും സമർപ്പിച്ചില്ല എന്നത് ഇതിൽ ശ്രദ്ധിക്കേണ്ട കാര്യമാണ്. അദ്ദേഹം അവകാശപ്പെടുന്നതുപോലെ കണക്കുകൾ യഥാർത്ഥത്തിൽ സംശയാസ്‌പദമാണെങ്കിൽ, ഒരു പത്രസമ്മേളനത്തിൽ മാത്രമായി ഒതുക്കുന്നത് എന്തിനാണ്? സത്യവാങ്മൂലങ്ങൾക്ക് നിയമപരമായ പ്രാബല്യമുള്ള കോടതിയിൽ പോരാട്ടം നടത്താത്തത് എന്തുകൊണ്ട്? എന്ന ചോദ്യവും ഉയരുന്നു.

കർണാടകയിലെ ഉദാഹരണവും പരിശോധിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ വാദങ്ങൾക്ക് തെളിവില്ല. ബെംഗളൂരുവിലെ മഹാദേവപുരയിൽ വോട്ടർപട്ടികയിലെ അഴിമതിക്ക് തെളിവുണ്ടെന്ന് രാഹുൽ ഗാന്ധി പറയുന്നു. എന്നാൽ വിവരങ്ങൾ മറ്റൊരു കഥയാണ് പറയുന്നത്. ബെംഗളൂരു സെൻട്രലിലെ നിരവധി നിയമസഭാ മണ്ഡലങ്ങളിലുടനീളം ബിജെപിയുടെ വിജയങ്ങൾ ഒരു വലിയ പ്രവണതയുടെ ഭാഗമാണ്.

രാഹുൽ ഗാന്ധിയുടെ വാദങ്ങൾക്ക് ഏറ്റവും വലിയ തിരിച്ചടിയാവുന്നത്, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥലങ്ങൾ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ ശിവാജി നഗർ, ചാമരാജ്‌പേട്ട് എന്നിവയാണ് എന്നതാണ്. ഈ ന്യൂനപക്ഷ ഭൂരിപക്ഷ മണ്ഡലങ്ങളിൽ ഇരട്ട വോട്ടർ എൻട്രികളും, വീട്ടുനമ്പറുകൾ ഇല്ലാത്തതും, അവിശ്വസനീയമായ പോളിംഗ് വർധനയും കണ്ടെത്തിയിട്ടുണ്ട്. വോട്ടർ പട്ടികയിലെ ക്രമക്കേടുകളുടെ ലക്ഷണങ്ങളാണിവ. ഇതിനെതിരെയാണ് രാഹുൽ ഗാന്ധി പോരാടുന്നു എന്ന് അവകാശപ്പെടുന്നത്.

മഹാരാഷ്ട്രയിലെ മാലേഗാവ് സെൻട്രലിൽ, 90 ശതമാനത്തിലധികം ന്യൂനപക്ഷ ജനസംഖ്യയുള്ള ഒരു മണ്ഡലത്തിൽ, 2024-ലെ പോളിംഗ് 43.51 ശതമാനം വർധിച്ചു. പട്ടികയിലുള്ള 9,700-ൽ അധികം വോട്ടർമാർക്ക് പൂർണ്ണമായ വിലാസം ഉണ്ടായിരുന്നില്ല. ഈ ഒരൊറ്റ നിയമസഭാ മണ്ഡലം ധൂലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെയാകെ അട്ടിമറിച്ചു. മറ്റ് അഞ്ച് മണ്ഡലങ്ങളിലും ബിജെപി മുന്നിട്ട് നിന്നിരുന്നു.

rahulgandhi2

ഈ കണക്കുകൾ ഒരു കഥ പറയുന്നു, പക്ഷേ രാഹുൽ ഗാന്ധിക്ക് പറയാൻ താൽപര്യമില്ലാത്ത ഒരു കഥയാണത്. അതായത്, ക്രമക്കേടുകൾ പലയിടത്തും നിലവിലുണ്ട് പക്ഷേ അവ അദ്ദേഹം വാദിക്കുന്ന പക്ഷപാതപരമായ തിരക്കഥയെ ഒരിക്കലും പിന്തുടരുന്നില്ല.

തിരഞ്ഞെടുപ്പ് ഫലങ്ങളോടുള്ള രാഹുൽ ഗാന്ധിയുടെ സമീപനവും പക്ഷപാതപരമാണ്. കോൺഗ്രസ് വിജയിക്കുമ്പോൾ- ഉദാഹരണത്തിന് ജാർഖണ്ഡിലോ ജമ്മു കശ്‌മീരിലോ, തിരഞ്ഞെടുപ്പ് പ്രക്രിയയെ നീതിയുക്തമെന്നും ജനങ്ങളുടെ ശബ്‌ദത്തെ പവിത്രമെന്നും അദ്ദേഹം വാഴ്ത്തുന്നു. എന്നാൽ, മഹാരാഷ്ട്രയിലോ ഹരിയാനയിലോ ബിജെപി വിജയിക്കുമ്പോൾ, ഇതേ പ്രക്രിയയെ ജനാധിപത്യ തകർച്ചയുടെ തെളിവായി അവർ ചിത്രീകരിക്കുന്നു.

സംസ്ഥാനങ്ങൾക്കോ മാസങ്ങൾക്കോ അനുസരിച്ച് നിയമങ്ങളിൽ മാറ്റം വരുന്നില്ല; വിധിക്ക് മാത്രമേ മാറ്റം വരുന്നുള്ളൂ. 'തല ഞാൻ ജയിക്കും, വാല് നീ തോൽക്കും' എന്ന നിലപാട് അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയുടെ ഒരു പ്രത്യേകതയായി മാറിയിരിക്കുന്നു, എങ്ങനെ വന്നാലും ജയം തനിക്ക് വേണമെന്ന രീതി. ഇത് സ്വയം ജനാധിപത്യത്തിന്റെ സംരക്ഷകനായി പ്രഖ്യാപിക്കുന്ന ഒരു വ്യക്തിയിൽ നിന്ന് സ്ഥിരത പ്രതീക്ഷിക്കുന്നവർക്കിടയിൽ അദ്ദേഹത്തിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്ന കാര്യമാണ്.

രാഹുൽ ഗാന്ധിയുടെ വാദങ്ങൾക്ക് സത്യവാങ്മൂലങ്ങളിലൂടെയും ഔദ്യോഗിക പരാതികളിലൂടെയും തെളിവ് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം നടപടികൾ അദ്ദേഹത്തിന്റെ അവകാശവാദങ്ങൾക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം നിയമപരമായ പ്രാബല്യം നൽകും. എന്നാൽ, ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ ഭാരതീയ ന്യായ സംഹിത പ്രകാരം അദ്ദേഹത്തിന് പിഴ ചുമത്താനും സാധ്യതയുണ്ട്.

നിലവിൽ, രാഹുൽ ഗാന്ധി ഇതിന് വിസമ്മതിക്കുകയാണ് ചെയ്യുന്നത്. നിയമപരമായ നടപടികളേക്കാൾ റാലികളുടെയും അഭിമുഖങ്ങളുടെയും അരങ്ങിൽ പോരാട്ടം നിലനിർത്താനാണ് അദ്ദേഹം താൽപര്യപ്പെടുന്നത്. വിമർശകർ ഇതിനെ വെടിവെച്ചിട്ടൊടുക പ്രയോഗവുമായാണ് ബന്ധപ്പെടുത്തുന്നത്. ആരോപണം ഉന്നയിക്കുക, മാധ്യമങ്ങളിൽ അതിന് പ്രചാരം നേടുക, തെളിവ് ആവശ്യപ്പെടുന്നതിന് മുൻപ് അടുത്തതിലേക്ക് നീങ്ങുക എന്ന രീതിയാണത്.

രാഹുൽ ഗാന്ധിയുടെ പ്രചാരണം ആഭ്യന്തര രംഗത്ത് മാത്രം ഒതുങ്ങുന്നില്ല. ഇന്ത്യയുടെ ജനാധിപത്യപരമായ നിലയെക്കുറിച്ച് വിദേശികൾക്ക് മുന്നിൽ ആശങ്കകൾ ഉന്നയിക്കുന്ന ഒരു ശീലം അദ്ദേഹത്തിനുണ്ട്. ഈ തന്ത്രം ലളിതമാണ്: രാജ്യത്ത് നിന്ന് ആരോപണം ഉന്നയിക്കുക, സഹാനുഭൂതിയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ അതിനെ പ്രചരിപ്പിക്കുക, പിന്നീട് ആ റിപ്പോർട്ടുകൾ ഇന്ത്യയിൽ ബാഹ്യമായ അംഗീകാരമായി ഉദ്ധരിക്കുക എന്നതാണത്.

ഈ രീതി തുടർന്ന് ആഗോള സമവായത്തിന്റെ ഒരു മിഥ്യാബോധം സൃഷ്‌ടിക്കുകയും അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക്, അവയുടെ അടിസ്ഥാനം പലപ്പോഴും ദുർബലമാണെങ്കിലും, വിശ്വാസ്യത നൽകുകയും ചെയ്യുന്നു. ഈ തന്ത്രം മറ്റ് രാജ്യങ്ങളിൽ ഉപയോഗിക്കുന്ന 'കളർ റെവല്യൂഷൻ' തന്ത്രങ്ങളോട് സാമ്യമുള്ളതാണെന്ന് നിരീക്ഷകരും പറയുന്നു. ഇവിടെ പക്ഷേ, പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ദുർബലപ്പെടുത്താൻ തെരുവ് പ്രക്ഷോഭങ്ങളെയും അന്താരാഷ്ട്ര സമ്മർദ്ദങ്ങളെയും സംയോജിപ്പിക്കുന്നു.

rahulgandhi3

അതേസമയം, വോട്ടർ പട്ടികകൾ ശുദ്ധീകരിക്കുന്നതിനുള്ള നല്ല പ്രവർത്തനങ്ങളെ രാഹുൽ ഗാന്ധി അപൂർവ്വമായി മാത്രമേ അംഗീകരിക്കുന്നുള്ളൂ. ബീഹാർ പോലുള്ള സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ സിസ്‌റ്റമാറ്റിക് വോട്ടർ റോൾ പ്യൂരിഫിക്കേഷൻ ആൻഡ് ഓതന്റിക്കേഷൻ (എസ്‌ഐആർ) പ്രക്രിയ 65 ലക്ഷത്തിലധികം വ്യാജ എൻട്രികൾ നീക്കം ചെയ്‌തിട്ടുണ്ട്‌. മരണപ്പെട്ട വോട്ടർമാർ, മാറിത്താമസിച്ചവർ, ഇരട്ട വോട്ടർമാർ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ബീഹാറിൽ, ഒരു പ്രതിപക്ഷ പാർട്ടിയും ഈ നീക്കം ചെയ്യലുകൾക്കെതിരെ എതിർപ്പുകൾ ഉന്നയിച്ചില്ല. കേരളത്തിൽ, ആഭ്യന്തര ഓഡിറ്റുകൾ 6.25 ലക്ഷത്തിലധികം വ്യാജ വോട്ടർമാരെയും, ഒരേ വ്യക്തിക്ക് ഒന്നിലധികം തിരിച്ചറിയൽ കാർഡുകൾ നൽകിയ 2.7 ലക്ഷത്തിലധികം കേസുകളും, ഒരാൾ ഒന്നിലധികം തവണ വോട്ട് ചെയ്‌ത പതിനായിരക്കണക്കിന് കേസുകളും കണ്ടെത്തിയിട്ടുണ്ട്.

ഈ ക്രമക്കേടുകളിൽ ചിലത് രാഹുൽ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ വയനാട്ടിലായിരുന്നു എന്നതാണ് ഇതിനോട് കൂട്ടി വായിക്കേണ്ടത്. തിരഞ്ഞെടുപ്പ് സത്യസന്ധതയുടെ വക്താവായി സ്വയം ചിത്രീകരിക്കുന്ന ഒരു വ്യക്തിക്ക് ഇത് അസ്വസ്ഥജനകമായ ഒരു വസ്‌തുത കൂടിയാണിത്. എസ്‌ഐആർ പ്രക്രിയയോടുള്ള എതിർപ്പ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്ന തന്ത്രത്തിന്റെ ഭാഗം മാത്രമാണ്.

വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനേക്കാൾ രാഷ്ട്രീയ കണക്കുകൾ സംരക്ഷിക്കുന്നതിലാണ് ഇതിന്റെ കാരണമെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. കേന്ദ്രീകൃതവും വിശ്വസ്‌തവുമായ വോട്ട് ബാങ്കുകളുള്ള മണ്ഡലങ്ങളിൽ- പലപ്പോഴും ന്യൂനപക്ഷങ്ങൾ കൂടുതലുള്ള നഗര പ്രദേശങ്ങളിൽ ഒരു സമഗ്രമായ പരിശോധനാ പ്രക്രിയ വോട്ടർമാരുടെ എണ്ണം കുറച്ച്, കടുത്ത മത്സരം നടക്കുന്ന സീറ്റുകളിൽ ഫലം നിർണ്ണയിച്ചേക്കാം.

ധൂലെ, മാലേഗാവ് സെൻട്രൽ, ബെംഗളൂരുവിലെ നിരവധി മണ്ഡലങ്ങളിൽ, ഈ കേന്ദ്രീകൃത വോട്ടിംഗ് രീതികൾ കോൺഗ്രസ് വിജയങ്ങളിൽ നിർണായകമായിരുന്നു. മറ്റ് മണ്ഡലങ്ങളിൽ പാർട്ടി പിന്നിലായിരുന്നിട്ടും ഇത് സംഭവിച്ചു. രാഷ്ട്രീയ പ്രതിസന്ധികൾ സൃഷ്‌ടിക്കുന്നത് രാഹുൽ ഗാന്ധിയുടെ തന്ത്രത്തിന് പുതിയതല്ല. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾ, കർഷക പ്രക്ഷോഭം, വഖഫ് നിയമ പ്രകടനങ്ങൾ. എന്നിങ്ങനെ ഓരോന്നും രാജ്യത്തിന്റെ ആത്മാവിന് വേണ്ടിയുള്ള ധാർമ്മിക പോരാട്ടമായി ചിത്രീകരിക്കപ്പെട്ടു.

ഓരോന്നും തെരുവ് പ്രക്ഷോഭങ്ങൾക്കും മാധ്യമ ശ്രദ്ധയ്ക്കും കാരണമായി. എന്നിട്ടും, ഭൂരിപക്ഷത്തിന്റെ കണ്ണിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ കഴിയുന്ന സാഹചര്യങ്ങളിലേക്ക് നയിക്കാൻ ഇതിനൊന്നും സാധിച്ചിട്ടില്ല. എങ്കിലും ഈ നീക്കങ്ങൾ അവയുടെ ലക്ഷ്യം നിറവേറ്റിയെന്ന് വേണം പറയാൻ. രാഷ്ട്രീയ അന്തരീക്ഷം പ്രക്ഷുബ്ധമായി നിലനിർത്തുക, ഭരണകക്ഷി നിരന്തരം വിചാരണയിലാണെന്ന് ചിത്രീകരിക്കുക എന്നിങ്ങനെയാണത്.

കോൺഗ്രസ് പാർട്ടിക്കുള്ളിൽ, ഇക്കാര്യത്തിൽ പ്രത്യേകിച്ചും അച്ചടക്കം കൃത്യമായി പാലിച്ചു പോരുന്നു. വിയോജിപ്പുകൾ ഒന്നും തന്നെ അവർ ഒരു തരത്തിലും സഹിക്കില്ല. തിരഞ്ഞെടുപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ വാദങ്ങളെ പരസ്യമായി ചോദ്യം ചെയ്‌തതിനെ തുടർന്ന് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കർണാടക മന്ത്രി കെഎൻ രാജണ്ണയെ സ്ഥാനത്തുനിന്ന് നീക്കി. ഇതിലൂടെ പാർട്ടി അംഗങ്ങൾക്കുള്ള സന്ദേശം വ്യക്തമാണ്: തിരക്കഥയിൽ മാറ്റം വരുത്താൻ പാടില്ല.

തുറന്ന സംവാദത്തിന്റെയും ജനാധിപത്യ ആശയങ്ങളുടെയും വക്താവായി സ്വയം അവതരിപ്പിക്കുന്ന ഒരു നേതാവിന്, സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് ഉയരുന്ന ചോദ്യങ്ങളോടുള്ള ഈ അസഹിഷ്‌ണുത പൊതു വ്യക്തിത്വവുമായി ഒത്തുപോകുന്നില്ല. അദ്ദേഹത്തിന്റെ പ്രധാന പരിപാടിയായ ഭാരത് ജോഡോ യാത്രയും ചോദ്യങ്ങളിൽ നിന്ന് മുക്തമായിരുന്നില്ല. അന്ന് യുഎസ്എഐഡിയുമായി ബന്ധമുള്ള സ്ഥാപനങ്ങൾ ഉൾപ്പെടെ വിദേശ ഫണ്ടുള്ള എൻജിഒകളുടെ സജീവ പങ്കാളിത്തത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആശങ്ക ഉയർത്തിയതാണ്.

അത്തരം പങ്കാളിത്തം കേവലം താഴെത്തട്ടിലുള്ള സംഘാടനത്തെക്കുറിച്ചല്ല, മറിച്ച് ആഭ്യന്തര രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുന്നതിനായി ഒരു അന്താരാഷ്ട്ര വിവരണം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചാണെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. പ്രാദേശിക ആക്റ്റിവിസവും ആഗോള ലോബിയിംഗും തമ്മിലുള്ള അതിർവരമ്പ് വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, 'ജനാധിപത്യം സംരക്ഷിക്കാൻ' ഇത്തരം വിദേശ ബന്ധങ്ങളുടെ സാന്നിധ്യം രാഷ്ട്രീയമായി ശക്തവും വളരെ അപകടകരവുമാണ്.

ഈ സംഭവ വികാസങ്ങളെല്ലാം കൂടി ചേർന്ന് ഒരു ഏകീകൃത ചിത്രം നൽകുന്നു: സ്ഥാപനങ്ങളെ പരിഷ്‌കരിക്കുന്നതിന് പകരം അവയിലുള്ള പൊതുവിശ്വാസം ഇല്ലാതാക്കുന്ന ഒരു രാഷ്ട്രീയ തന്ത്രം. വോട്ടിനെക്കുറിച്ച് സംശയം ജനിപ്പിക്കുക. കമ്മീഷനെ പക്ഷപാതപരമായി ചിത്രീകരിക്കുക. ഭരണപരമായ പിഴവുകളെ ഗൂഢാലോചനയുടെ തെളിവായി പെരുപ്പിച്ചു കാണിക്കുക തുടങ്ങിയവയാണ് ഇത്.

അടുത്ത ജനവിധി വരുന്നതുവരെ തെരുവുകളിലും സ്ക്രീനുകളിലും ജനരോഷം നിലനിർത്തുകയെന്ന ഉദ്ദേശവും ഇതിലുണ്ട്. ജനവിധി അനുകൂലമായാൽ ജനാധിപത്യം ശരിയാണെന്ന് പ്രഖ്യാപിക്കുക; അല്ലെങ്കിൽ അത് മരിച്ചുവെന്ന് വിലപിക്കുക. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനം, ഏതൊരു സ്ഥാപനത്തെയും പോലെ, ഒരുപാട് ന്യൂനതകൾ ഉള്ളതും നിരന്തര ജാഗ്രത ആവശ്യമുള്ളതുമാണ്. ജാഗ്രത പുലർത്തുന്നതും നശിച്ചു എന്ന് പറയുന്നതും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്.

rahulgandhi4

ഒന്നാമത്തേതിന് തെളിവ്, നിയമപരമായ നടപടിക്രമങ്ങൾ, അവകാശവാദങ്ങൾ തീർപ്പാക്കാൻ അധികാരപ്പെട്ട വേദികളിൽ സമർപ്പിക്കാനുള്ള സന്നദ്ധത എന്നിവ ആവശ്യമാണ്. എന്നാൽ രണ്ടാമത്തേത് പരോക്ഷ സൂചനകളിലും, ആവർത്തനങ്ങളിലും, കാര്യമായ തെളിവുകൾ പരിശോധിക്കാൻ മനഃപൂർവ്വം വിസമ്മതിക്കുന്നതിലും വിജയിക്കുന്നു. ഇവിടെ ഹർജികൾ മുതൽ സത്യവാങ്മൂലങ്ങൾ വരെ തന്റെ വാദം തെളിയിക്കാൻ രാഹുൽ ഗാന്ധിക്ക് ഒരുപാട് അവസരം ലഭിച്ചിട്ടുണ്ട്.

എന്നാൽ അദ്ദേഹം തന്റെ പോരാട്ടം പൊതുജനാഭിപ്രായത്തിന്റെ കോടതിയിൽ നിലനിർത്താനാണ് താൽപര്യപ്പെടുന്നത്. അവിടെ വിധികൾ കൈയ്യടികളിലൂടെയും ഹാഷ്‌ടാഗുകളിലൂടെയുമാണ് പുറത്തുവരുന്നത്. നിയമത്തിലൂടെയല്ല, ഇന്ത്യയെപ്പോലെ വിശാലവും വൈവിധ്യപൂർണ്ണവുമായ ഒരു രാജ്യത്ത്, നൂറുകോടിയിൽ അധികം പേരെ യഥാർത്ഥത്തിൽ ഒന്നിപ്പിക്കുന്ന ചില നിമിഷങ്ങളിൽ ഒന്നാണ് ബാലറ്റ് പെട്ടി.

അതിനെ തന്റെ നാടകത്തിലെ വെറുമൊരു വസ്‌തുവായി കാണുന്നത് പത്രങ്ങളിലെ തലക്കെട്ടുകൾക്ക് ഇടം നൽകിയേക്കാം, പക്ഷേ അത് വ്യവസ്ഥയെ നിലനിർത്തുന്ന വിശ്വാസമെന്ന കാര്യത്തെ തകർക്കുന്നു. രാഹുൽ ഗാന്ധിയുടെ യഥാർത്ഥ വെല്ലുവിളി, ഒരു റാലിയിൽ ആളുകളെ തന്റെ മുദ്രാവാക്യങ്ങൾ ഏറ്റുചൊല്ലിപ്പിക്കുക എന്നതല്ല- മറിച്ച്, തന്റെ ആരോപണങ്ങൾ ജനാധിപത്യത്തിൽ പ്രാധാന്യമുള്ള ഒരേയൊരു സ്ഥലത്ത്, അതായത് കോടതിയിൽ, പരിശോധിക്കാൻ അർഹമാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിയുമോ എന്നതിലാണ്.

അതുവരെ, ഈ നാടകം തുടരുക തന്നെ ചെയ്യും. ആരോപണങ്ങൾ മുഴങ്ങിക്കൊണ്ടിരിക്കും, രാജ്യം കാത്തിരിക്കും. അവസാന രംഗം വരുമ്പോൾ, അത് പക്ഷേ ആൾക്കൂട്ടത്തിന്റെ ആർപ്പുവിളിയോ വിദേശത്ത് വച്ച് നടക്കുന്ന ഒരു പ്രസംഗമോ ആയിരിക്കില്ല. മറിച്ച് ഒരു വോട്ടർ ഒരു കാർഡ് ബോർഡ് മറയ്ക്ക് അപ്പുറത്ത് നിന്ന് തന്റെ പരമപ്രധാനമായ വോട്ടെന്ന അവകാശം വിനിയോഗികുമ്പോൾ ആയിരിക്കും, അതായിരിക്കും ഈ ആരോപണങ്ങൾക്കുള്ള മറുപടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+